കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ സൈജു കുറുപ്പ് നായകനായി എത്തിയ പക്കാ ഡാർക്ക് ഹ്യൂമർ ചിത്രമായിരുന്നു ‘ഭരതനാട്യം 2 മോഹിനിയാട്ടം’. ബിഗ്‌സ്‌ക്രീനിൽ ലഭിച്ചതിനേക്കാൾ മികച്ച പ്രതികരണമായിരുന്നു ഒ.ടി.ടിയിൽ എത്തിയപ്പോൾ ചിത്രം നേടിയത്.
കേവലം ഒരു സിനിമ എന്നതിലുപരി, മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മുഹൂർത്തങ്ങളെയും ഡയലോഗുകളെയും അതിമനോഹരമായി കോർത്തിണക്കിയ ഒരു ‘ബ്രില്യന്റ് റഫറൻസ് മൂവി’ എന്നാണ് ആരാധകർ സിനിമയെ വിശേഷിപ്പിച്ചത്. സംവിധായകൻ മനപൂർവം ഉൾപെടുത്തിയതിനേക്കാൾ കൂടുതൽ റഫറൻസുകൾ പ്രേക്ഷകർ കണ്ടെത്തി എന്നതാണ് ഈ ചിത്രത്തിന്റെ പ്രേത്യേകത.
മിഥുൻ മാനുവൽ തോമസ്. ഭരതനാട്യം.Photo:Instagarm/IMDB
‘ഭരതനാട്യം 2 മോഹിനിയാട്ടം’ എന്ന ചിത്രത്തിന്റെ ആദ്യം തന്നെ മിഥുൻ മാനുവൽ തോമസിന് ഫസ്റ്റ് ക്രെഡിറ്റ് നൽകിയതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കൃഷ്ണദാസ് മുരളി. മിഥുൻ മാനുവൽ പറഞ്ഞിട്ട് ആദ്യം എഴുതിയ സ്ക്രിപ്റ്റിൽ നിന്നും ഒരു സെക്ഷൻ തന്നെ മാറ്റിയിട്ടുണ്ടെന്നും തുറന്നു പറയുകയാണ് അദ്ദേഹം. ദി റൂം എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോഹിനിയാട്ടത്തിന്റെ സ്ക്രിപ്റ്റ് പൂർണ്ണമായി എഴുതി കഴിഞ്ഞപ്പോൾ വായിക്കാൻ മിഥുൻ ചേട്ടനും കൂടെയുണ്ടായിരുന്നു. പുള്ളി സ്ക്രിപ്റ്റ് വായിച്ച ശേഷം ഒരു നിർദേശം മുന്നോട്ടുവെച്ചു. യഥാർത്ഥത്തിൽ സ്ക്രിപ്റ്റിൽ മറ്റൊരു ഴോണർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.
‘ഇതിനകം തന്നെ ഒരുപാട് കാര്യങ്ങൾ ഈ സിനിമയിലുണ്ട്; അതിന്റെ കൂടെ ഇതും കൂടി ചേർത്താൽ അധികമായിപ്പോകും. നിനക്കിത് ഒരു ഫ്രാഞ്ചൈസി ആയി തുടരാൻ ഭാഗ്യമുണ്ടെങ്കിൽ, ഈ മാറ്റിവെച്ച ഭാഗം അടുത്ത ഭാഗമായി ചെയ്യാം’ എന്ന് പുള്ളി പറഞ്ഞു. അങ്ങനെയാണ് ആ ഒരു കംപ്ലീറ്റ് സെക്ഷൻ തന്നെ സ്ക്രിപ്റ്റിൽ നിന്നും എടുത്തുമാറ്റിയത്. അതൊരു നല്ല സജഷൻ ആയിരുന്നു. കൂടാതെ, ജഗദീഷേട്ടന്റെ കഥാപാത്രം കുടുംബത്തിൽ നിന്നുള്ള ഒരാളാകുന്നതിനേക്കാൾ പുറത്തുനിന്നുള്ള ഒരാളാകുന്നതാണ് കൂടുതൽ നല്ലതെന്നും മിഥുൻ ചേട്ടൻ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ മിഥുൻ ചേട്ടന് ആദ്യത്തെ ക്രെഡിറ്റ് നൽകിയത്,’ – കൃഷ്ണദാസ് മുരളി പറഞ്ഞു.
Content Highlight: Krishnadas murali talks about bharathanatyam movie