സച്ചിന്‍ ഗോഡ് ഓഫ് ക്രിക്കറ്റെങ്കില്‍ ഇവനാണ് ഡെമിഗോഡ്: ശ്രീകാന്ത്
Cricket
സച്ചിന്‍ ഗോഡ് ഓഫ് ക്രിക്കറ്റെങ്കില്‍ ഇവനാണ് ഡെമിഗോഡ്: ശ്രീകാന്ത്
ഫസീഹ പി.സി.
Sunday, 26th April 2026, 5:28 pm

യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റ് ദൈവമാണെങ്കില്‍ ഒരിക്കല്‍ സൂര്യവംശി ഒരുനാള്‍ ക്രിക്കറ്റിന്റെ ഡെമിഗോഡായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

വൈഭവിന്റെ ബാറ്റിങ് സ്ഥിരത അവിശ്വസനീയമാണെന്നും അവന്‍ ആദ്യ ആറ് ഓവറില്‍ തന്നെ മത്സരം ജയിപ്പിക്കാന്‍ സാധിക്കുന്ന ഡെമോളിഷറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

ക്രിസ് ശ്രീകാന്ത്.

‘സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റ് ദൈവമാണെങ്കില്‍ ഒരിക്കല്‍ അവന്‍ (വൈഭവ് സൂര്യവംശി) ഒരുനാള്‍ ക്രിക്കറ്റിന്റെ ഡെമിഗോഡായി മാറും. അവന്‍ വളരെ ലളിതമായാണ് 15 പന്തില്‍ അര്‍ധ സെഞ്ച്വറി നേടുന്നത്. അവന്റെ സ്ഥിരത അവിശ്വസനീയമാണ്.

ആദ്യ അഞ്ച് അല്ലെങ്കില്‍ ആറ് ഓവറില്‍ തന്നെ കളി ജയിപ്പിക്കാന്‍ സാധിക്കുന്ന ഒരു ഡെമോളിഷറാണ് അവന്‍. അവന്റെ ബാറ്റിങ്ങും ആര്‍ച്ചറുടെ (ജോഫ്രെ) രാജസ്ഥാന്‍ റോയല്‍സിനെ ജയിപ്പിക്കുന്നത്.ലോകകപ്പ് നേടിയ ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സിന് പോലും സൂര്യവംശിയുടെ ബാറ്റിങ്ങിന് മുന്നില്‍ എന്തുചെയ്യണെമെന്ന് അറിയാത്ത അവസ്ഥയാണ്.

യശസ്വി ജെയ്‌സ്വാളിനെക്കാള്‍ ഒരുപടി മുന്നിലാണ് അവനിപ്പോള്‍. വൈഭവിനെ പോലെ കളിക്കാന്‍ ശ്രമിച്ച് ജെയ്സ്വാള്‍ പുറത്താകുന്നത് നമ്മള്‍ കണ്ടു. വാരിയെല്ലിന് നേരെ പന്തെറിഞ്ഞ് ഒരിക്കല്‍ കൂടി പുറത്താക്കാമെന്ന് എസ്.ആര്‍. എച്ച് കരുതിയെങ്കില്‍ അവന്‍ ആ പന്തുകളെല്ലാം അനായാസം അതിര്‍ത്തി കടത്തി,’ ശ്രീകാന്ത് പറഞ്ഞു.

വൈഭവ് സൂര്യവംശി.Photo: espncricinfo.com

കഴിഞ്ഞ സണ്‍റൈസേഴ്സ് ഹൈദെരാബാദിനെതിരെ നടന്ന മത്സരത്തില്‍ വൈഭവ് സെഞ്ച്വറി നേടിയിരുന്നു. 37 പന്തില്‍ 103 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 12 സിക്‌സുകളും അഞ്ച് ഫോറുകളമാണ് രാജസ്ഥാന്‍ ഓപ്പണറുടെ ഇന്നിങ്സിലുണ്ടായിരുന്നത്. വെറും 15 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച താരം നേരിട്ട 36ാം പന്തിലായിരുന്നു മൂന്നക്കം കടന്നത്.

Content Highlight: Kris Srikkanth says that if Sachin Tendulkar is God of Cricket, Vaibhav Suryavanshi become demigod of cricket one day

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി