| Friday, 29th June 2018, 3:39 pm

മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനൊരുങ്ങി  ഇംഹാന്‍സ് പദ്ധതി

ഗോപിക

മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗം ജനങ്ങളുടെ പുനരധിവാസത്തിനായി ഇന്ന് നിരവധി സംഘടനകളും സ്ഥാപനങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്ന ഇംഹാന്‍സ് എന്ന സ്ഥാപനം വ്യത്യസ്തമായ ആശയമാണ് മുന്നോട്ട് വെയ്ക്കുന്നത്.

മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉപജീവനം പ്രശ്‌നമായി തന്നെ നിലനില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇവര്‍ക്ക് ജോലി നല്‍കാന്‍ പലരും മടിക്കുന്നു. അത് ഇവരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹമായി ഇവരെ മാറ്റുന്നു.

ഈ സാഹചര്യത്തിലാണ് ഇവര്‍ക്ക് ഉപജീവനത്തിനും സ്വയം തൊഴില്‍ നേടാനുമായി ഇംഹാന്‍സ് എന്ന സ്ഥാപനം മുന്നോട്ട് വന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസില്‍ തുടങ്ങിയ റിക്കവറി ഫെസിലിറ്റേഷന്‍ പ്രോജക്ട് പദ്ധതി ഇപ്പോള്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി മാതൃകയാകുകയാണ്.


ALSO READ: മത്സ്യങ്ങളിലെ ഫോര്‍മാലിന്‍ പ്രയോഗം; ആളൊഴിഞ്ഞ് മീന്‍മാര്‍ക്കറ്റുകള്‍; ദുരിതത്തിലായി സാധാരണ കച്ചവടക്കാര്‍


അതിരൂക്ഷമായ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന പലപ്രായത്തിലുള്ള വിഭാഗം ജനങ്ങളുടെ ഉപജീവനത്തിനും അതിജീവനത്തിനുമായിട്ടാണ് ഇംഹാന്‍സ് പദ്ധതികള്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇത്തരം ആളുകള്‍ക്ക് രോഗം മാറിയെത്തുമ്പോള്‍ വേണ്ട വരുമാന മാര്‍ഗ്ഗം ഉണ്ടാക്കിക്കൊടുക്കലാണ് ഇംഹാന്‍സിന്റെ പ്രധാന ലക്ഷ്യം.

പലര്‍ക്കും പലതരത്തിലുള്ള തൊഴിലുകളോടായിരിക്കും താല്പര്യം. മാനസികമായി ഇത്തരത്തില്‍ വെല്ലുവിളി നേരിടുന്നവരെ സൂഷ്മമായി പരിശോധിച്ച ശേഷം അവരുടെ ആവശ്യമനുസരിച്ച് അവര്‍ക്ക് താല്പര്യമുള്ള തൊഴിലുകള്‍ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്.

അവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്താനുള്ള സഹായം, പരിശീലനത്തിലൂടെ വൈദഗ്ധ്യം കാണിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സ്ഥാപനത്തില്‍ ജോലി ചെയ്യാനുള്ള സഹായം നല്‍കുക തുടങ്ങിയവയ്ക്കാണ് ഇംഹാന്‍സ് പുതിയ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മാനസിക വെല്ലുവിളികള്‍ നേരിടുന്ന പ്രായപൂര്‍ത്തിയായ ജോലി ചെയ്യാന്‍ താല്പര്യമുള്ളവരെയാണ് ഇംഹാന്‍സിന്റെ ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്.

മാനസിക വെല്ലുവിളി നേരിടുന്ന ഒരു വിഭാഗം ജനങ്ങള്‍ക്ക് ഉപജീവനം മാര്‍ഗ്ഗം കണ്ടെത്തിക്കൊടുത്ത് ആശ്രയമില്ലാതെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഇംഹാന്‍സിന്റെ ഈ പദ്ധതി സാമൂഹ്യ നീതി വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കിയിരിക്കുന്നത്. സൈക്കോളജിസ്റ്റ്, ഒരു സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, പരിശീലകന്‍ എന്നിവരടങ്ങുന്നതാണ് ഇംഹാന്‍സിന്റെ ഈ പദ്ധതിയിലെ പ്രധാന അംഗങ്ങള്‍. ഇവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലാണ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.


ALSO READ; ഗ്രൂപ്പാണ് എല്ലാം.. പാര്‍ട്ടി പിന്നെയാവട്ടെ.. കോണ്‍ഗ്രസിന് മരണമണി മുഴക്കുകയാണോ ഗ്രൂപ്പുകള്‍


സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന മാനസിക വെല്ലുവിളി നേരിടുന്ന ആള്‍ക്കാര്‍ക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ ചിലപ്പോള്‍ നാലോ അഞ്ചോ ദിവസങ്ങളിലായിട്ടാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രാവില മുതല്‍ ഉച്ചവരെയാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം കോര്‍ഡിനേറ്ററായ ജൂണ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ക്യാംപിന് എത്തുന്നവരില്‍ ഭൂരിഭാഗം പേരും സാമ്പത്തികമായി പിന്നോക്കാവസ്ഥ നേരിടുന്ന വിഭാഗത്തില്‍ പെടുന്നവര്‍ കൂടിയാണ്. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയാണ് പരിശീലനം നല്‍കുന്നത്. അത്തരക്കാരെ ക്യംപിന് എത്തിക്കാനായി സാമ്പത്തികമായി സഹായിക്കുകയും പരിശീലനത്തിനു ശേഷം ഇവരെ വീട്ടിലെത്തിക്കാനും മറ്റുമുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നുണ്ട് എന്ന് ജൂണ ഡൂള്‍ന്യൂസിനോട് പറഞ്ഞു. സൗജന്യ ഭക്ഷണവും പരിശീലനവുമാണ് ഇവിടെയെത്തുന്നവര്‍ക്ക് നല്‍കുന്നതെന്നും ജൂണ പറഞ്ഞു.

മാനസിക ആഘാതങ്ങളില്‍ നിന്ന് രക്ഷപ്പെട്ടുവരുന്നവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇത്തരക്കാര്‍ക്ക് വീട്ടില്‍ നിന്നും അധിക ദൂരം യാത്ര ചെയ്ത് ജോലി ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ വീടിനു സമീപപ്രദേശത്ത് തന്നെ ഇവര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇംഹാന്‍സ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി പരിശീലനത്തിനെത്തുന്ന ഓരോ വ്യക്തിയുടെയും വീടിനടുത്തെ സ്ഥാപനങ്ങളില്‍ ചെന്ന് മേധാവികളുമായി സംസാരിച്ച ശേഷം അവര്‍ക്ക് ജോലി നല്‍കുകയെന്നതാണ് ഇംഹാന്‍സ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

അതേസമയം ജോലി നേടുക്കൊടുക്കുന്നതുവരെയല്ല ഇംഹാന്‍സിന്റെ ഉത്തരവാദിത്തം. ജോലിയ്ക്ക് പോയിത്തുടങ്ങിയ ഇവരുടെ കാര്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പ്രസ്തുത സ്ഥാപനത്തിലെത്തി പരിശോധിക്കാനും ഇംഹാന്‍സ് ലക്ഷ്യമിടുന്നു. പരിശീലനത്തിനു ശേഷവും വ്യക്തിയുടെ മാനസിക നിലയും ആരോഗ്യ നിലയും കൃത്യമായി പരിശോധിക്കുന്നതും തങ്ങളുടെ ഉത്തരവാദിത്തം എന്ന നിലയിലാണ് ഇംഹാന്‍സ് പ്രവര്‍ത്തനം മുന്നോട്ട് വെയ്ക്കുന്നത്.


ALSO READ: വനിതാ ലീഗിന്റെ അഭിപ്രായങ്ങള്‍ മാനിക്കാന്‍ മുസ്‌ലിം ലീഗ് തയ്യാറാകുന്നില്ല; നേതൃത്വത്തിനെതിരെ വനിതാ ലീഗ് നേതാവ്


പ്രധാനമായും പേപ്പര്‍ പേന നിര്‍മ്മാണം, ബാഗ് നിര്‍മ്മാണം തുടങ്ങി കംപ്യൂട്ടര്‍ ഓപ്പറേറ്റ് ചെയ്യാനറിയുന്നവരടക്കം നിരവധി പേരാണ് പരിശീലനത്തിനെത്തുന്നത്. പരിശീലനത്തിനെത്തിയ ഇവരുമായി ദീര്‍ഘമായി സംസാരിച്ച ശേഷം വേണ്ടത്ര പരിശീലനം ഇവര്‍ക്ക് നല്‍കുന്നു. സാധാരണയായി ഒരാള്‍ ജോലി പഠിച്ചെടുക്കാന്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ എടുക്കാറുണ്ട്. എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗമായതിനാല്‍ ഇവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ ആഴ്ചകള്‍ തന്നെ വേണ്ടി വരാറുണ്ട്. പത്ത് മാസത്തോളം പരിശീലനം നല്‍കിയാണ് ഓരോ വ്യക്തിയേയും തൊഴില്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇംഹാന്‍സ് ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്ന് എത്തിയ ആള്‍ക്കാര്‍ ഇവിടെയെത്തി പരിശീലനം നേടി തൊഴില്‍ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഇവിടെ നിന്നും പുറത്തിറങ്ങിയിരിക്കുന്നത്.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more