എല്ലാ മതവിഭാഗങ്ങളുമുള്ള ജനാധിപത്യ രാഷ്ട്രത്തില്‍ എല്ലാവരും ബഹുമാനം അര്‍ഹിക്കുന്നു: ഗംഭീറിന് മറുപടിയുമായി കീര്‍ത്തി ആസാദ്
Cricket
എല്ലാ മതവിഭാഗങ്ങളുമുള്ള ജനാധിപത്യ രാഷ്ട്രത്തില്‍ എല്ലാവരും ബഹുമാനം അര്‍ഹിക്കുന്നു: ഗംഭീറിന് മറുപടിയുമായി കീര്‍ത്തി ആസാദ്
ശ്രീരാഗ് പാറക്കല്‍
Thursday, 12th March 2026, 7:27 am

ഇന്ത്യയുടെ ടി-20 ലോകകപ്പ് വിജയത്തിന് ശേഷം കിരീടവുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പരിശീലകന്‍ ഗൗതം ഗംഭീറും ഐ.സി.സി ചെയര്‍മാന്‍ ജയ് ഷായും അഹമ്മദാബാദിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.

സംഭവത്തെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ താരവും ലോക് സഭ മെമ്പറുമായ കീര്‍ത്തി ആസാദിന്റെ വിമര്‍ശനത്തിനെതിരെ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും പ്രതികരിച്ചു. ഇത്തരം പ്രസ്താവനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് 15 കളിക്കാരുടെ കഠിനാധ്വാനത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കുന്നുവെന്നും ഇത്തരത്തിലുള്ള പ്രസ്താവന കളിക്കാരെ തരംതാഴ്ത്തുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.

ഇന്ത്യയുടെ ടി-20 ലോകകപ്പ് വിജയത്തിന് ശേഷം കിരീടവുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പരിശീലകന്‍ ഗൗതം ഗംഭീറും ഐ.സി.സി ചെയര്‍മാന്‍ ജയ് ഷായും അഹമ്മദാബാദിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിത്

ഇപ്പോള്‍ ഗംഭീറിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കീര്‍ത്തി ആസാദ്. തീര്‍ച്ചയായും കളിക്കാരെ തരംതാഴ്ത്തരുതെന്നും എല്ലാ മതവിഭാഗങ്ങളിലുമുള്ള ആളുകളും ഒരുമിച്ച് ജീവിക്കുന്ന നമ്മുടെ ജനാധിപത്യ രാഷ്ട്രത്തില്‍ എല്ലാവരും ബഹുമാനം അര്‍ഹിക്കുന്നുവെന്ന് ആസാദ് പറഞ്ഞു.

‘അതെ, തീര്‍ച്ചയായും കളിക്കാരെ തരംതാഴ്ത്തരുത്. അതേസമയം താരങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതും പ്രധാനമാണ്. എല്ലാ മതവിഭാഗങ്ങളിലുമുള്ള ആളുകളും ഒരുമിച്ച് ജീവിക്കുന്ന നമ്മുടെ ജനാധിപത്യ രാഷ്ട്രത്തില്‍ എല്ലാവരും ബഹുമാനം അര്‍ഹിക്കുന്നു,’ ആസാദ് എ.എന്‍.ഐയോട് പറഞ്ഞു.

ലോകകപ്പുമായി ക്ഷേത്ര സന്ദര്‍ശനത്തിന് പോയപ്പോള്‍ രൂക്ഷ ഭാഷയിലായിരുന്നു ആസാദ് പ്രതികരിച്ചത്. എന്തിനാണ് ലോകകപ്പിനെ മതത്തില്‍ കലര്‍ത്താന്‍ ശ്രമിക്കുന്നതെന്നും കിരീടം 140 കോടി ഇന്ത്യക്കാരുടേതുമാണ് ഏതെങ്കിലും മതത്തിന്റെയല്ലെന്നും കീര്‍ത്തി ആസാദ് പറഞ്ഞിരുന്നു. പേസര്‍ മുഹമ്മദ് സിറാജ് കപ്പും കൊണ്ട് പള്ളിയില്‍ പോയില്ലല്ലോയെന്നും സഞ്ജു സാംസണ്‍ കപ്പും കൊണ്ട് ചര്‍ച്ചില്‍ പോയോ എന്നും അദ്ദേഹം ചോദിച്ചു.

ഇതിനെതിരെ പ്രതികരിച്ച് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും രംഗത്ത് വന്നിരുന്നു. കീര്‍ത്തി ആസാദിനെ വിമര്‍ശിച്ച് ഹര്‍ഭജന്‍ സിങ്ങും നേരത്തെ രംഗത്ത് വന്നിരുന്നു. കീര്‍ത്തി ആസാദ് ഇതൊരു രാഷ്ട്രീയ വിഷയമാക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യന്‍ ടീമിന് ട്രോഫി ക്ഷേത്രത്തിലേക്കോ, പള്ളിയിലേക്കോ, ചര്‍ച്ചിലേക്കോ കൊണ്ടുപോകാനുള്ള എല്ലാ അവകാശവുമുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.

മതങ്ങളെല്ലാം തുല്യമാണെന്ന് വിശ്വസിക്കുന്നുവെന്നും ദൈവങ്ങള്‍ വ്യത്യസ്തമായിരിക്കാം പക്ഷെ പാത ഒന്നുതന്നെയാണെന്നും മുന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു. എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.

Content Highlight: Kirti Azad Criticize Gautam Gambhir’s Statement

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ