ചെന്നൈയുടെ കാര്യം കഷ്ടം തന്നെ... ഒന്ന് ട്രാക്കിലേക്ക് വന്നതേയുള്ളൂ, അപ്പോഴേക്കും തിരിച്ചടി!
Cricket
ചെന്നൈയുടെ കാര്യം കഷ്ടം തന്നെ... ഒന്ന് ട്രാക്കിലേക്ക് വന്നതേയുള്ളൂ, അപ്പോഴേക്കും തിരിച്ചടി!
ശ്രീരാഗ് പാറക്കല്‍
Thursday, 16th April 2026, 1:27 pm

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ പേസര്‍ ഖലീല്‍ അഹമദ് ശേഷിക്കുന്ന ഐ.പി.എല്‍ മത്സരത്തില്‍ നിന്ന് പുറത്തായതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ തന്റെ ഓവറിലെ അവസാന പന്തെറിയുന്നതിനിടയില്‍ താരം കാലിന് പരിക്ക് പറ്റി കളത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.

പന്തെറിയാനായി റണ്‍ അപ് എടുക്കുന്നതിനിടയില്‍ താരത്തിന് കാലിന് വേദന അനുഭവപ്പെടുകയും പകരം ഗുര്‍ജപ്‌നീത് സിങ് ഓവര്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.

ഖലീല്‍ അഹമദ് – Photo: Indian Sports Netwrk

ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഖലീലിന് ഗ്രേഡ് 2 പരിക്കാണുള്ളത്. ഇത്തരം പരിക്കുകള്‍ മാറണമെങ്കില്‍ 10 ആഴ്ച വരെ സമയമെടുക്കും. താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് മെഡിക്കല്‍ ടീമും സ്ഥിരീകരിച്ചു. ഇതോടെ ഇനിയുള്ള മത്സരങ്ങളില്‍ താരത്തിന് കളിക്കാന്‍ സാധിക്കില്ലെന്നാണ് നിഗമനം.

മാത്രമല്ല ആദ്യ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ട് തുടങ്ങിയ ചെന്നൈ വിജയവഴിയില്‍ തിരിച്ചെത്തുമ്പോള്‍ താരത്തിന്റെ പരിക്ക് വലിയ തിരിച്ചടി തന്നെയാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരത്തില്‍ വിജയിച്ച ആത്മവിശ്വാസത്തിലാണ് നിലവില്‍ ചെന്നൈ. മാത്രമല്ല പരിക്കില്‍ നിന്ന് മോചിതനായ എം.എസ്. ധോണി എപ്പോള്‍ ടീമിലെത്തുമെന്ന് വ്യക്തതയില്ല.

അതേസമയം തുടക്കത്തില്‍ ചെന്നൈക്ക് വേണ്ടി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും കൊല്‍ക്കത്തയ്‌ക്കെതിരെ മികവ് പുലര്‍ത്താന്‍ ഖലീലിന് സാധിച്ചിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരെ 3.5 ഓവറില്‍ 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്താന്‍ ഖലീലിന് സാധിച്ചിരുന്നു. 6.26 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

നിലവില്‍ അഞ്ച് മത്സരങ്ങില്‍ നിന്ന് രണ്ട് വിക്കറ്റാണ് താരം നേടിയത്. അതേസമയം 2025ലെ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ വീഴ്ത്താന്‍ താരത്തിന് സാധിച്ചിരുന്നു. ടൂര്‍ണമെന്റില്‍ 76 മത്സരങ്ങളില്‍ നിന്ന് 91 വിക്കറ്റുകള്‍ ഖലീലിന്റെ പേരിലുണ്ട്.

Content Highlight: Khaleel Ahmed has been ruled out of the IPL 2026 due to an injury

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ