പി. ജയചന്ദ്രന് വിട നല്‍കി കേരളം; സംസ്‌ക്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
Kerala News
പി. ജയചന്ദ്രന് വിട നല്‍കി കേരളം; സംസ്‌ക്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th January 2025, 1:33 pm

തൃശൂര്‍: ഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌ക്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഗാര്‍ഡ് ഓഫ് ഓണറടക്കമുള്ള ഔദ്യോഗിക ബഹുമതികളോട് കൂടിയായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. പി.ജയചന്ദ്രന്റെ കുടുംബ വീടായ പാലിയം തറവാടിന്റെ കുടുംബശ്മശാനത്തില്‍ വെച്ചാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്.

രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക മേഖലകളില്‍ നിന്നുള്‍പ്പെടെയുള്ള നിരവധി പേരാണ് ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. സംഗീതനാടക അക്കാദമിയിലും പൂങ്കുന്നത്തെ വീട്ടിലും പാലിയം തറവാട്ടിലുമുള്‍പ്പെടെ നിരവധി പേരാണ് പൊതുദര്‍ശനത്തിനെത്തിയത്.

വ്യാഴാഴ്ച രാത്രിയോടെയാണ് പി. ജയചന്ദ്രന്‍ മരണപ്പെട്ടത്. രാത്രി കുഴഞ്ഞുവീണതിന് പിന്നാലെ പി. ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം അര്‍ബുദത്തെ തുടര്‍ന്ന് അമലയില്‍ ചികിത്സയിലായിരുന്നു.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ പാടിയ പി. ജയചന്ദ്രന്‍ കേരളത്തിന്റെ ഭാവഗായകനാണ്. ജി. ദേവരാജന്‍, എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, എം.കെ. അര്‍ജുനന്‍, എം.എസ്. വിശ്വനാഥന്‍, ഇളയരാജ, കോടി, ശ്യാം, എ.ആര്‍. റഹ്‌മാന്‍, എം.എം. കീരവാണി, വിദ്യാസാഗര്‍, എം. ജയചന്ദ്രന്‍ തുടങ്ങി നിരവധി സംഗീതസംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരവും അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡുകളും പി. ജയചന്ദ്രന്‍ നേടിയിട്ടുണ്ട്. നാല് തവണ തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും അദ്ദേഹം നേടി. 2020ല്‍, മലയാള സിനിമയിലെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയല്‍ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.

1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും മകനായാണ് ജനനം.

Content Highlight:  Kerala bids farewell to P. Jayachandran; The funeral rites are over