കോഴിക്കോട്: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തന്നെ കുറ്റപ്പെടുത്തി കുറിപ്പെഴുതിയ വ്യക്തി തനിക്ക് വാട്‌സ്ആപ്പില്‍ മെസേജ് അയച്ചതായും തെറ്റിധാരണ കാരണമാണ് കുറിപ്പെഴുതിയതെന്ന് പറഞ്ഞതായും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ.ഇ.എന്‍ കുഞ്ഞഹമ്മദ്‌.ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കെ.ഇ.എന്നിന്റെ പ്രതികരണം. ജിഹാദി കമ്യൂണിസ്റ്റ് എന്നത് മോശം വാക്കല്ലെന്നും അദ്ധേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സി.പി.എം. നേതാക്കളടക്കം അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു കെ.ഇ.എന്നിനെതിരായ പരാമര്‍ശം വന്നത്. ‘കെ ഇ എന്നിന് നമ്മള്‍ ആളെ ഉണ്ടാക്കി കൊടുക്കണോ’ എന്നടക്കമുള്ള പരാമര്‍ശമാണ് ഗ്രൂപ്പിലെ ഒരു അംഗം ചോദിച്ചത്. ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പിന്നീട് പുറത്തുവരികയും ചെയ്തിരുന്നു.

തനിക്കെതിരെ കുറിപ്പെഴുതിയ വ്യക്തി തെറ്റിധരിച്ചാണ് അത്തരം പരാമര്‍ശം നടത്തിയതെന്ന് കെ.ഇ.എന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. രാഷ്ട്രീയമായി ഇടതുപക്ഷത്തുള്ളവര്‍ മുഴുവന്‍ ‘സാംസ്‌കാരിക ഇടതുപക്ഷമായി ‘ ഉടന്‍ മാറുകയില്ല. അതൊരു ദീര്‍ഘകാല സമരത്തിന്റെ വിഷയമാണെന്ന് കുറിപ്പില്‍ കെ.ഇ.എന്‍ പറഞ്ഞു.

പേരാമ്പ്ര സ്വദേശിയായ അധ്യാപകനാണ് കെ.ഇ.എന്നിന് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ച് വിശദീകരണം നല്‍കിയിട്ടുള്ളത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും ഫേസ്ബുക്ക് പോസ്റ്റില്‍ കെ.ഇ.എന്‍ പങ്കുവച്ചു.

”കെ ഇ എന്നിന് നമ്മള്‍ ആളെ ഉണ്ടാക്കി കൊടുക്കണോ’ എന്ന് എന്നെക്കുറിച്ച് എഴുതിയത് പേരാമ്പ്രക്കാരനായ ഒരു അര്‍ജുന്‍ മാഷാണ്. അദ്ദേഹം ഇക്കാര്യം എഴുതിയത് ‘തെറ്റിദ്ധരിച്ചാണ് ‘ എന്ന് ഫോണ്‍ വാട്‌സ്ആപ് വഴി അറിയിച്ചു. അത്രയും നല്ലത്. അദ്ദേഹവും എന്റെ സ്വന്തം സഖാവായതിനാല്‍ ഇത് സംബന്ധമായി വ്യക്തിപരമായി ഒരു പരാമര്‍ശവും ഇനി ആവശ്യമില്ല,’ കെ.ഇ.എന്‍ കുറിച്ചു.

‘രാഷ്ട്രീയമായി ഇടതുപക്ഷത്തുള്ളവര്‍ മുഴുവന്‍ ‘സാംസ്‌കാരിക ഇടതുപക്ഷമായി ‘ ഉടന്‍ മാറുകയില്ല. അതൊരു ദീര്‍ഘകാല സമരത്തിന്റെ വിഷയമാണ്. ഞാന്‍ ഈ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചതും അതേ പ്രക്ഷോഭത്തിന്റെ തന്നെ ഭാഗമായാണ്,’ കെ.ഇ.എന്നിന്റെ കുറിപ്പില്‍ പറയുന്നു.

‘ജിഹാദി കമ്മ്യൂണിസ്റ്റ് ‘ എന്നത് മോശം വാക്കല്ലെന്നും ആഴത്തിലറിഞ്ഞാല്‍ അതൊരു ഗംഭീരമായ വിശേഷണമാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു. ചരിത്രബോധം കുറഞ്ഞവര്‍ക്കും ‘അറബിവാക്കുകള്‍’ അപകടകരമാണെന്ന് കരുതുന്നവര്‍ക്കും ഒരു തൊപ്പി കണ്ടാല്‍ പോലും തല കറങ്ങുന്നവര്‍ക്കും ‘ഇപ്പോള്‍’ അത് മനസ്സിലാവുകയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.പി.ഐ.എം കോഴിക്കോട് ജില്ല സെക്രട്ടറി മെഹബൂബ് തന്നെ ഈ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചിരുന്നു. അപ്പുറത്തും നമ്മുടെതന്നെ സഖാവായതിനാല്‍ ഒരു പ്രസ്താവനയും ഇത് സംബന്ധമായി വേണ്ട എന്ന് ഞാന്‍ പറഞ്ഞുവെന്നും കെ.ഇ.എന്‍ വ്യക്തമാക്കി.

‘മരുഭൂമിയിലെ വിത്തുകള്‍ക്ക് ഒരുതുള്ളി വെള്ളം മതിയാവും കോരിത്തരിക്കാന്‍! പറയാനാവുന്നത്രയും പറഞ്ഞുകൊണ്ടിരിക്കും, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും….. ഒരു കൊമ്പത്തെ തമ്പുരാന്റെയും,’ഗുഡ് സര്‍ട്ടിഫിക്കറ്റ് ‘ ആവശ്യമില്ല. ‘പോ പുല്ലേ’ എന്ന് പറയാത്തത്, ‘പോ’ എന്ന വാക്കിന്റെ ഊക്കും, പുല്ലിന്റെ മഹത്വവും അറിയാവുന്നത്‌കൊണ്ട് മാത്രമാണ്. ഇടതടവില്ലാത്ത ഇടപെടലുകള്‍ക്കിടയില്‍ പെട്ടാല്‍ ഏതു ‘കളകളും’ കരിയും,’ എന്ന് പറഞ്ഞുകൊണ്ടാണ് കെ.ഇ.എന്നിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

‘കെ ഇ എന്നിന് നമ്മള്‍ ആളെ ഉണ്ടാക്കി കൊടുക്കണോ’ എന്ന് എന്നെക്കുറിച്ച് എഴുതിയത് പേരാമ്പ്രക്കാരനായ ഒരു അര്‍ജുന്‍ മാഷാണ്. അദ്ദേഹം ഇക്കാര്യം എഴുതിയത് ‘തെറ്റിദ്ധരിച്ചാണ് ‘ എന്ന് ഫോണ്‍ വാട്‌സ്ആപ് വഴി അറിയിച്ചു.

അത്രയും നല്ലത്. അദ്ദേഹവും എന്റെ സ്വന്തം സഖാവായതിനാല്‍ ഇത് സംബന്ധമായി വ്യക്തിപരമായി ഒരു പരാമര്‍ശവും ഇനി ആവശ്യമില്ല.

രാഷ്ട്രീയമായി ഇടതുപക്ഷത്തുള്ളവര്‍ മുഴുവന്‍ ‘സാംസ്‌കാരിക ഇടതുപക്ഷമായി ‘ ഉടന്‍ മാറുകയില്ല. അതൊരു ദീര്‍ഘകാല സമരത്തിന്റെ വിഷയമാണ്. ഞാന്‍ ഈ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചതും അതേ പ്രക്ഷോഭത്തിന്റെ തന്നെ ഭാഗമായാണ്.

‘ജിഹാദി കമ്മ്യൂണിസ്റ്റ് ‘ എന്നത് മോശം വാക്കല്ല. ആഴത്തിലറിഞ്ഞാല്‍ അതൊരു ഗംഭീരമായ വിശേഷണമാണ്.

ചരിത്രബോധം കുറഞ്ഞവര്‍ക്കും ‘അറബിവാക്കുകള്‍’ അപകടകരമാണെന്ന് കരുതുന്നവര്‍ക്കും ഒരു തൊപ്പി കണ്ടാല്‍ പോലും തല കറങ്ങുന്നവര്‍ക്കും ‘ഇപ്പോള്‍’ അത് മനസ്സിലാവുകയില്ല!

സമരസൗഹൃദം പങ്കുവെച്ചവരോടും സ്വന്തം മുന്‍വിധികള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ സ്വയം മത്സരിച്ചവരോടും സംവാദസ്‌നേഹം. അപവാദപ്രചാരണങ്ങള്‍ക്കെതിരെ, പ്രതിഷേധകുറിപ്പിറക്കാന്‍ സന്നദ്ധമായി എന്നെ വിളിച്ചു: ഞങ്ങളുടെ അഭിമാനമായ സി.പി.ഐ.എം കോഴിക്കോട് ജില്ല സെക്രട്ടറി പ്രിയ സഖാവ് മെഹബൂബ്.

അപ്പുറത്തും നമ്മുടെതന്നെ സഖാവായതിനാല്‍ ഒരു പ്രസ്താവനയും ഇത് സംബന്ധമായി വേണ്ട എന്ന് ഞാന്‍ പറഞ്ഞു.

മരുഭൂമിയിലെ വിത്തുകള്‍ക്ക് ഒരുതുള്ളി വെള്ളം മതിയാവും കോരിത്തരിക്കാന്‍! പറയാനാവുന്നത്രയും പറഞ്ഞുകൊണ്ടിരിക്കും, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും… ഒരു കൊമ്പത്തെ തമ്പുരാന്റെയും,’ഗുഡ് സര്‍ട്ടിഫിക്കറ്റ് ‘ ആവശ്യമില്ല. ‘പോ പുല്ലേ’ എന്ന് പറയാത്തത്, ‘പോ’ എന്ന വാക്കിന്റെ ഊക്കും, പുല്ലിന്റെ മഹത്വവും അറിയാവുന്നത്‌കൊണ്ട് മാത്രമാണ്. ഇടതടവില്ലാത്ത ഇടപെടലുകള്‍ക്കിടയില്‍ പെട്ടാല്‍ ഏതു ‘കളകളും’ കരിയും.

( whatsapp ല്‍ അദ്ദേഹം ഈ വിഷയത്തിന് ശേഷം എനിക്ക് പങ്കുവെച്ച കുറിപ്പ് താഴെ കൊടുക്കുന്നു )

Content Highlight: KEN About WhatsApp Group Message- Communist Jihadi is a good word