കെജ്‌രിവാളിന്റെത് തെരഞ്ഞെടുപ്പ് കാലത്തെ ക്ഷേത്ര രാഷ്ട്രീയം: രാമായണത്തെക്കുറിച്ച് അടിസ്ഥാന വിവരം പോലുമില്ലെന്ന് പഞ്ചാബ് ബി.ജെ.പി
India
കെജ്‌രിവാളിന്റെത് തെരഞ്ഞെടുപ്പ് കാലത്തെ ക്ഷേത്ര രാഷ്ട്രീയം: രാമായണത്തെക്കുറിച്ച് അടിസ്ഥാന വിവരം പോലുമില്ലെന്ന് പഞ്ചാബ് ബി.ജെ.പി
നിഷാന. വി.വി
Wednesday, 8th July 2026, 5:09 pm

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ക്ഷേത്ര രാഷ്ട്രീയം കളിക്കുകയാണെന്ന് പഞ്ചാബ് ബി.ജെ.പി അധ്യക്ഷന്‍ കേവല്‍ സിങ് ധില്ലണ്‍.

കെജ്‌രിവാളിന്റെ നിലവിലുള്ള ക്ഷേത്ര സന്ദര്‍ശനങ്ങളും പ്രസ്താവനകളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ച് കൊണ്ടുള്ളതാണെന്നും ധില്ലണ്‍ പറഞ്ഞു.

‘സനാതന ധര്‍മത്തേയും ക്ഷേത്രങ്ങളെയും കുറിച്ചുള്ള കെജ്‌രിവാളിന്റെ സമീപകാല പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പിന്തുണ നേടാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അയോധ്യയില്‍ രാമക്ഷേത്രത്തിന് പകരം ആശുപത്രി പണിയണമെന്ന് മുമ്പ് പറഞ്ഞ് കെജ്‌രിവാള്‍ ഇപ്പോള്‍ പഞ്ചാബില്‍ ക്ഷേത്രങ്ങള്‍ പണിയണമെന്ന് പറയുന്നത് വിശ്വാസ യോഗ്യമല്ല,’ ബി.ജെ.പി നേതാവ് പറഞ്ഞു.

ദല്‍ഹിയില്‍ അധികാരത്തിലിരുന്നിട്ടും അവിടെ ഹിന്ദുമത സ്ഥാപനങ്ങള്‍ക്കായി കെജ്‌രിവാള്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ശ്രീരാമന്റെ പേര് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും യഥാര്‍ത്ഥ സനാതന മൂല്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ‘യഥാര്‍ത്ഥ സനാതനി’ എ.എ.പിയാണെന്നും കെജ്‌രിവാള്‍ അടുത്തിടെ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം പഞ്ചാബ് സന്ദര്‍ശന വേളയില്‍ അമൃത്സറില്‍ ലവ-കുശന്മാര്‍ക്കും മാതാ ജാനകിക്കുമായി ഒരു വലിയ ക്ഷേത്രം നിര്‍മിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ബി.ജെ.പിയുടെ വിമര്‍ശനം.

2025 ജനുവരിയില്‍ രാവണനെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശനം നേരിട്ട കെജ്രിവാളിന് രാമായണത്തെക്കുറിച്ച് അടിസ്ഥാനപരമായ അറിവ് പോലുമില്ലെന്ന് ബി.ജെ.പി ആരോപിച്ചു. ദല്‍ഹിയില്‍ ഒരു പതിറ്റാണ്ടായി ഭരണത്തിലുണ്ടായിട്ടും ഏതെങ്കിലും പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെയോ ഹൈന്ദവ സ്ഥാപനത്തിന്റെയോ വികസനത്തിനായി കെജ്‌രിവാള്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും ധില്ലണ്‍ ചോദിച്ചു.

ദല്‍ഹിയില്‍ അധികാരം നഷ്ടപ്പെട്ടതിന് ശേഷം പഞ്ചാബില്‍ തന്റെ രാഷ്ട്രീയ ഭാവി വീണ്ടെടുക്കാനാണ് കെജ്രിവാള്‍ ശ്രമിക്കുന്നതെന്നും, എന്നാല്‍ തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി മതവികാരങ്ങളെ ചൂഷണം ചെയ്യാന്‍ പഞ്ചാബിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

Content Highlight: Kejriwal’s is election-time temple politics: Punjab BJP says he lacks even basic knowledge about the Ramayana.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.