തമിഴിലെ മികച്ച നടന്മാരിലൊരാണ് കതിര്‍. നിരവധി സിനിമകളില്‍ ഭാഗമായ അദ്ദേഹം മാരി സെല്‍വരാജിന്റെ പരിയേറും പെരുമാളിലൂടെ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ വന്ന മീശ എന്ന സിനിമയില്‍ അഭിനയിച്ച് മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചു.

കതിരിന്റെ കരിയറിലെ പ്രധാന സിനിമയായിരുന്ന പരിയേറും പെരുമാളും എന്ന സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ കതിര്‍.

‘അഭിനയിക്കുന്ന സിനിമകള്‍ ഹിറ്റാകണമെന്നാണ് എപ്പോഴും ആഗ്രഹിക്കുന്നത്. ചിലത് അങ്ങനെ സംഭവിക്കും, ചിലപ്പോള്‍ ഫ്‌ലോപ്പാകും. പരിയേറും പെരുമാള്‍ സിനിമയില്‍ വിശ്വാസമുണ്ടായിരുന്നു. പക്ഷേ, ഒരു കൊമേഴ്ഷ്യല്‍ ഹിറ്റാകുമെന്ന് കരുതിയില്ല. തമിഴിനുപുറത്തും സ്വീകരിക്കപ്പെട്ടു. സിനിമയുടെ മാജിക് എന്നൊക്കെ പറയാറില്ലേ, അതാണ് സംഭവിച്ചത്. അത്തരമൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു,’ കതിര്‍ പറഞ്ഞു.

ഇതുവരെ ചെയ്തതില്‍ ഏറ്റവും വെല്ലുവിളിയായി തോന്നിയ കഥാപാത്രം മീശ എന്ന സിനിമയിലെ വേഷമാണെന്നും അദ്ദേഹം പറഞ്ഞു. ഭാഷാപ്രശ്‌നങ്ങള്‍ അതിജീവിച്ച് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് മീശയെന്നും സിഗൈയിലെ ട്രാന്‍സ്‌ജെന്‍ഡറിന്റെ വേഷം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നും കതിര്‍ പറയുന്നു.
പരിയേറും പെരുമാളും അത്തരത്തിലുള്ളതായിരുന്നുവെന്നും ശാരീരികമായും മാനസികമായും തന്നെ ഏറെ ചാലഞ്ച് ചെയ് സിനിമയായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ് സീരീസില്‍ അഭിനയിച്ചതിനെ കുറിച്ചും കതിര്‍ സംസാരിച്ചു.

‘ആമസോണ്‍ പ്രൈം വീഡിയോയിലെ ‘സുഴല്‍’ എന്ന വെബ് സീരിസ് എന്റെ കരിയറില്‍ പ്രധാനപ്പെട്ടതായിരുന്നു. ക്രൈം-ഇന്‍വെസ്റ്റിഗേഷന്‍ ഴോണറായിരുന്നു അത്. സിനിമയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് വെബ് സീരീസുകള്‍. വെബ് സീരിസില്‍ കുറച്ചുകൂടി സമയം ലഭിക്കും. നമ്മുടെ റോള്‍ എത്രത്തോളം മെച്ചപ്പെടുത്താമോ അതിനുള്ള അവസരം കൂടുതലായിരിക്കും,’ കതിര്‍ പറഞ്ഞു.

Content Highlight: Kathir about the challenging role and the film Pariyerum Perumal