ബംഗളൂരു: കര്‍ണാടകയിലെ തൂമകുരു ഭീമസാന്ദ്രയില്‍ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സര്‍വേക്കെത്തിയ മുസ്‌ലിം അധ്യാപികയ്ക്ക് നേരെ അധിക്ഷേപമെന്ന് പരാതി. ഹിന്ദു ഗ്രാമത്തില്‍ എന്തിനാണ് മുസ്‌ലിം ആയ അധ്യാപിക എത്തിയതെന്നും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്നും ആവശ്യപ്പെട്ടാണ് അധ്യാപികയ്ക്ക് നേരെ അധിക്ഷേപമുണ്ടായത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാനാണോ സര്‍വേക്ക് എത്തിയതെന്ന് ചോദിച്ച് ഗ്രാമവാസികള്‍ പരസ്യമായി അധ്യാപികയെ അധിക്ഷേപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
സെപ്റ്റംബര്‍ 22 മുതലാണ് കര്‍ണാടകയില്‍ പിന്നാക്ക കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സര്‍വേ ആരംഭിച്ചത്. ഏഴുകോടി ജനങ്ങളുടെ സാമൂഹികമായ അവസ്ഥയെ കുറിച്ച് പഠിക്കുന്നതാണ് ഈ സര്‍വേ. 60 ചോദ്യങ്ങളുള്ള ചോദ്യാവലിയാണ് സര്‍വേക്കായി തയ്യാറാക്കിയിട്ടുള്ളത്. സര്‍വേക്കായി ഒന്നേമുക്കാല്‍ ലക്ഷത്തോളം അധ്യാപകരെയാണ് കര്‍ണാടക നിയോഗിച്ചിരിക്കുന്നത്.

സെന്‍സസ് ഒക്ടോബര്‍ ഒമ്പതിന് പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. സര്‍വേയുടെ ആകെ ചെലവിനായി 420 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സര്‍വേ ആരംഭിച്ച് ഒക്ടോബര്‍ മൂന്നിനകം 81.22 ലക്ഷം കുടുംബങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നാണ് റിപ്പോര്‍ട്ട്
ഇതിനിടെ, മല്ലേശ്വരം നഗരസഭാ ഓഫീസിലെ നൂറോളം സര്‍വേ പ്രവര്‍ത്തകര്‍ സര്‍വേക്കായി നിയോഗിച്ചതിനെതിരെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. കുടുംബാംഗങ്ങളുടെ പരിചരണവും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുക്കാതെ സര്‍വേ ജോലിക്ക് നിയോഗിച്ചെന്നാണ് ഇവരുടെ പരാതി.



