സാംസ്‌കാരിക സാമ്രാജത്വത്തിന്റെ വിശ്വരൂപം
Daily News
സാംസ്‌കാരിക സാമ്രാജത്വത്തിന്റെ വിശ്വരൂപം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th January 2013, 1:19 pm

സിനിമാപ്രേമികള്‍ ഏവരും കാണേണ്ട സിനിമയാണ് വിശ്വരൂപം. സിനിമ കാണുമ്പോള്‍ മഹാനായ കലാകരനോട് ഒരല്‍പ്പം ദയവ് കാണിക്കുക. കമലഹാസന്‍ മതേതരവാദിയായ കലാകരനാണ്, സാംസ്‌കാരിക വ്യവസായിയുമാണ്. വിശ്വരൂപത്തിലെ സാംസ്‌കാരിക വ്യവസായി ഭീകരവാദിയെ മാത്രമല്ല കലാകാരനെയും വെടിവെച്ച് വീഴ്ത്തിയിരിക്കുന്നു. സി.കെ അബ്ദുല്‍ അസീസ് എഴുതുന്നു.


സംവാദം / സി.കെ അബ്ദുല്‍ അസീസ്‌

ദൈവത്തിന്റെ സൃഷ്ടിപ്പുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് മതവികാരമാണെന്ന് ഏതെങ്കിലും വേദപുസ്തകങ്ങളില്‍ പറഞ്ഞതായി കേട്ടിട്ടില്ല. സൂക്ഷ്മാര്‍ത്ഥത്തില്‍ അങ്ങനെ വ്യാഖ്യാനിക്കാന്‍ പറ്റുന്ന ഏതെങ്കിലും തിരുവചനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇനി അങ്ങനെ വല്ലതുമുണ്ടാകുമോ എന്തോ..

ബോബന്‍ സാമുവല്‍, കുഞ്ചാക്കോബോബന്‍, ബിജു മേനോന്‍ ടീമിന്റെ ക്രിസ്ത്യന്‍ വിരുദ്ധ സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഏതോ ഒരു സത്യക്രിസ്ത്യാനി കോടതിയില്‍ ഹരജി കൊടുത്തിരിക്കുന്നു. ഇപ്പോഴിതാ വിശ്വരൂപം മുസ്‌ലിം വിരുദ്ധമാണെന്ന പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ സിനിമ നിരോധിക്കണമെന്ന് ഒരുകൂട്ടം ശാഠ്യം പിടിക്കുന്നു.

ഈ സമയത്ത് ഹിന്ദു ഗര്‍വ്വ് പ്രകടിപ്പിക്കാന്‍ പറ്റിയ സിനിമകളൊന്നും കണ്‍മുന്നില്‍ വരാത്തതില്‍ ഖിന്നരായി കഴിഞ്ഞുകൂടുന്ന ഹിന്ദുത്വവാദികള്‍ക്ക് താത്കാലിക ആശ്വാസത്തിന് വകയൊരുക്കി വിശ്വരൂപത്തിന്റെ പേരില്‍ നടക്കുന്ന ഉന്തുംതള്ളും വാര്‍ത്തയില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. സിനിമയെകുറിച്ചുള്ള അഭ്യൂഹങ്ങളാണ് മതവികാരത്തിന് തീകൊളുത്തിയിരിക്കുന്നത്.[]

തമിഴ്‌നാട്ടില്‍ നിരോധിച്ച സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ മുസ്‌ലീംകള്‍ക്ക് നാണക്കേടാവുമോ എന്നതാവാം ആശങ്ക. അഭ്യൂഹങ്ങള്‍ പറഞ്ഞുപരത്തി മുസ്‌ലീംകളെ കുത്തിയിളക്കുന്നതും പ്രകോപിതരാക്കുന്നതും ഇന്ത്യയിലെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഒരു ചിരപുരാതന തന്ത്രമാണ്. സിനിമയുടെ വിപണന തന്ത്രമായി അതിന് രൂപമാറ്റം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ല.

ന്യൂനപക്ഷവികാരത്തെ ചൂണ്ടയില്‍ കൊളുത്തിയാല്‍ ഭൂരിപക്ഷവികാരത്തെ കൊട്ടയിലാക്കാമെന്നത് ജനാധിപത്യ രാഷ്ട്രീയത്തിന്റേയും കമ്പോള നിയമങ്ങളിലൊന്നാണ്. കമ്പോളവും, രാഷ്ട്രീയവും കൈകോര്‍ക്കുന്നതില്‍ ഭരണഘടനാപരമായി പ്രശ്‌നങ്ങളൊന്നുമില്ല. അത് നിയമവിധേയമാണ്.

വിശ്വരൂപത്തില്‍ ഒരു മുസ്‌ലിം വിരുദ്ധ ലേബല്‍ ഒട്ടിച്ചാല്‍ ബാക്കികാര്യം ജനാധിപത്യാടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യപ്പെടുമെന്ന ഒരുവിപണന തന്ത്രം ഇത്തരം പ്രചരണങ്ങളില്‍ ഉണ്ടകാനും ഇല്ലാതിരിക്കാനും സാധ്യതയുണ്ട്.

അഭ്യൂഹങ്ങള്‍ കേട്ടാല്‍ പ്രകോപിതരാകുന്നത് ഏത് മതസ്ഥരുടെ കാര്യത്തിലായാലും അത്ര നല്ലകാര്യമല്ല. വന്‍തോതില്‍ അല്ലെങ്കിലും കേരളത്തില്‍ ഇത്തരം പ്രവണതകള്‍ വേരുപിടിക്കുന്നതില്‍ തീര്‍ച്ചയായും ആശങ്കപ്പെടേണ്ടതുണ്ട്.

പിണറായി വിജയന്‍ സര്‍ട്ടിഫൈ ചെയ്യുന്നത് പോലെ ഒരു മതേതരപാരമ്പര്യമുള്ള കലാകാരനാണ് കമല്‍ഹാസന്‍. കലാസൃഷ്ടിയാണ് ഇവിടെ ചര്‍ച്ചാ വിഷയം. കലാകാരന്റെ സൗന്ദര്യാത്മക പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം മുഖ്യഘടകമല്ലെങ്കിലും വ്യക്തിനിഷ്ടമായ നിലപാടുകളുടെ അബോധകരമായ കലര്‍പ്പില്ലാതെ കലാസൃഷ്ടിക്ക് ജന്മം നല്‍കുക എന്നത് എത്ര മഹാനായ കലാകാരനാണെങ്കിലും അസാധ്യമാണ്.

കമല്‍ഹാസന്‍ കലാകാരന്‍ മാത്രമല്ല, സിനിമാവ്യവസായി കൂടിയാണ്. 95 കോടി മുടക്കി സിനിമ നിര്‍മിക്കുന്ന സാംസ്‌കാരിക വ്യവസായിയുടെ സൗന്ദര്യ വീക്ഷണത്തെ രൂപപ്പെടുത്തുന്നതില്‍ സമൂഹമാണോ വിപണിയാണോ മുന്‍പന്തിയില്‍ എന്ന പ്രതിവാദം അത്‌കൊണ്ടുതന്നെ അപ്രസക്തമാണ്.

സാംസ്‌കാരിക വ്യവസായിയും വിപണിയും തമ്മിലുള്ള ബന്ധത്തിന്റെ പരിവൃത്തിക്കുള്ളില്‍ നിന്നുകൊണ്ട് സ്വന്തം സര്‍ഗാത്മകതയെ കൃത്യമായി പ്രതിഫലിപ്പിക്കാന്‍ അനിയോജ്യമായ സവിശേഷ സന്ദര്‍ഭങ്ങള്‍ ഒളിച്ച് കടത്താനേ കച്ചവട സിനിമ നിര്‍മിക്കുന്ന കലാകാരന് ഇന്നത്തെ സാഹചര്യത്തില്‍ നിര്‍വാഹമുള്ളൂ.

ഈ ഒരു ആനുകൂല്യം കമല്‍ഹാസനും നിഷേധിക്കേണ്ടതില്ല. പക്ഷേ എത്ര കോടി മുടക്കിയാലും സ്വന്തം നിലപാടുകള്‍ ആവിഷ്‌കരിക്കപ്പടുന്ന ഇത്തരം അപൂര്‍വ സന്ദര്‍ഭങ്ങളുടെ സംവേദനക്ഷമത കൊണ്ട് ഒരു സിനിമയ്ക്കും മികച്ച കലാസൃഷ്ടിയായി പരിണമിക്കാവുന്നതാണ്.

വിശ്വരൂപത്തെ വിലയിരുത്തുമ്പോള്‍ അതിന്റെ ഇതിവൃത്തം, ദൃശ്യഭാഷ, വീക്ഷണം എന്നിവയില്‍ അന്തര്‍ലീനമായ നിലപാടുകള്‍ തന്നെയാണ് പ്രധാനം.

അഭ്യൂഹങ്ങള്‍ കേട്ടാല്‍ പ്രകോപിതരാകുന്നത് ഏത് മതസ്ഥരുടെ കാര്യത്തിലായാലും അത്ര നല്ലകാര്യമല്ല. വന്‍തോതില്‍ അല്ലെങ്കിലും കേരളത്തില്‍ ഇത്തരം പ്രവണതകള്‍ വേരുപിടിക്കുന്നതില്‍ തീര്‍ച്ചയായും ആശങ്കപ്പെടേണ്ടതുണ്ട്.

സില്‍വര്‍സ്റ്റര്‍ സ്റ്റാലന്‍ അവസാനിപ്പിച്ചെടുത്തു നിന്നാണ് കമല്‍ഹാസന്‍ തുടങ്ങുന്നത്. കമല്‍ഹാസനെ നമുക്കിപ്പോള്‍ സ്റ്റാലന്റെ സ്ഥാനത്ത് സങ്കല്‍പ്പിക്കാനാകും. അമേരിക്കയുടെ വിയറ്റ്‌നാം യുദ്ധത്തെ ഇതിവൃത്തമാക്കി എഴുപതുകളുടെ അന്ത്യത്തില്‍ സില്‍വസ്റ്റര്‍ നിര്‍മിച്ച ഫസ്റ്റ് ബ്ലഡ് എന്ന സിനിമ വന്‍ ബോക്‌സ് ഓഫീസ് വിജയമായിരുന്നു.

വിയറ്റ്‌നാം യുദ്ധത്തില്‍ വീണുടഞ്ഞ അമേരിക്കന്‍ സൈന്യത്തിന്റെ ആത്മധൈര്യം വീണ്ടെടുക്കുക എന്നതായിരുന്നു സ്റ്റാലന്റെ ദൗത്യം. സൈന്യത്തിന്റെ മാത്രമല്ല അമേരിക്കന്‍ സമൂഹത്തിന്റേയും അടിയന്തരാവശ്യമായിരുന്നു ആ സിനിമ.

റാംബോ 1,2,3 എന്നിങ്ങനെ അത് പിന്നീട് അമേരിക്കന്‍ ഭരണകൂടത്തിന്റെ തന്നെ ഏറ്റവും മൂര്‍ച്ചയേറിയ ഐഡിയോളജിക്കല്‍ വെപ്പണ്‍ ആയി മാറി.

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ പരാക്രമങ്ങള്‍ പില്‍കാലത്തും സ്റ്റാലന്റെ വിഷയമായിരുന്നു. സ്റ്റാലന്‍ സിനിമകളിലെ അതിസാഹസികതയും അമേരിക്കന്‍ തീവ്രദേശീയതയും ഒരുകണക്കിന് നോക്കിയാല്‍ ബ്രിട്ടീഷ് ഇന്റലിജന്‍സിന്റെ വ്യാപ്തിയും പ്രാപ്തിയും വിപണനം ചെയ്തിരുന്ന ജെയിംസ് ബോണ്ട് സിനിമകളെ പോലും നിലംപരിശാക്കി.

ഹോളിവുഡിന്റെ ഉദാത്ത സൃഷ്ടികളെയെല്ലാം നിഷ്പ്രഭമാക്കി കൊണ്ട് പിന്നീട് അര്‍നോള്‍ഡ് ഷ്വാള്‍സ്‌നെഗറും സ്റ്റാലന്റെ പാതയിലൂടെ തന്നെ മുന്നോട്ട് പോയി. സിനിമ വിട്ട് ഇപ്പോള്‍ അര്‍നോള്‍ഡ് ഷ്വാള്‍സ്‌നെഗര്‍ രാഷ്ട്രീയത്തിലാണ് .

റാംബോവിനേയും ജെയിംസ് ബോണ്ടിനേയും സമ്മേളിപ്പിക്കുന്ന ഇതിവൃത്തം തിരഞ്ഞെടുത്തതിലാണ് ഒരുപക്ഷേ കമല്‍ഹാസന്‍ സിനിമാവ്യവസായി എന്ന നിലയില്‍ തന്റെ ടെക്‌നിക്കല്‍ സ്‌കില്‍ പ്രകടമാക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു

അഫ്ഗാന്‍ ഭീകരവാദികള്‍ക്കിടയില്‍ നുഴഞ്ഞുകയറുന്ന ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ അതിസാഹസികമായ ഭീകരവേട്ടയാണ് സിനിമയിലെ ഇതിവൃത്തം. ഇന്ത്യന്‍ പരിസരത്ത് നിന്ന് കൊണ്ടല്ല കഥ പറയുന്നത്. അഫ്ഗനിസ്ഥാനും അമേരിക്കയുമാണ് ഇതിവൃത്തത്തിന് പശ്ചാത്തലമൊരുക്കുന്നത്. പാശ്ചാത്യര്‍ക്കിഷ്ടപ്പെട്ട ലൊക്കേഷനുകളും ഇതിവൃത്തവും ദൃശ്യഭാഷയും അതിഗംഭീരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.[]

അഫ്ഗാന്‍ ഭീകരവാദത്തെ കുറിച്ചും അത് അഫ്ഗാനിലെ സാമൂഹ്യജീവിതത്തില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ചും വരച്ചു കാണിക്കുന്ന ദൃശ്യങ്ങള്‍ ഒട്ടും തന്നെ പുതുമയുള്ളതല്ല. അഫ്ഗാന്‍ മുസ്‌ലീംകളുടെ മതഭക്തി, മതം, ഭീകരവാദവുമായി ഉദ്ഗ്രഥിക്കപ്പെടുമ്പോള്‍ പരസ്പരം അഭിന്നത പുലര്‍ത്തുന്നതിന്റെ ദുരന്തഫലങ്ങള്‍ , സ്ത്രീകളിലും കുട്ടികളിലും അത് സൃഷ്ടിക്കുന്ന അശരണാവസ്ഥ തകര്‍ന്നടിയുന്ന കൊച്ചുകൊച്ചു സ്വപ്‌നങ്ങള്‍ ഇങ്ങനെ ദൃശ്യാവിഷ്‌കാരത്തെ കുറിച്ച് പറയാന്‍ നിരവധിയുണ്ട്.

ഉത്കണ്ഠാജനകമായ സാമൂഹിക അന്തരീക്ഷത്തിന്റെ ചോരയൊലിക്കുന്ന മുറിപ്പാടുകള്‍ ചിത്രീകരിക്കുന്ന ആദ്യത്തെ സിനിമയല്ല വിശ്വരൂപം. നിരവധി സിനിമകളില്‍ ഈ വിഷയം വിറ്റു കാശാക്കിയിട്ടുണ്ട്. പല ദൃശ്യങ്ങളും മറ്റ് പല സിനിമകളിലെ ദൃശ്യങ്ങളുമായി വലിയസാദൃശ്യം പുലര്‍ത്തുന്നതായി തോന്നുന്നുണ്ട്.

അനിയനെ ഇംഗ്ലീഷ് പറയാന്‍ പഠിപ്പിച്ചതിന്റെ പേരില്‍ ജ്യേഷ്ഠനെ ശകാരിക്കുന്ന ഭീകരവാദിയായ ഉമര്‍ മറ്റൊരു ദൃശ്യം. കേരളത്തിലെ ഏത് മുസ്ലിം- സംഘടനകള്‍ക്കാണ് വിശ്വരൂപത്തിലെ ഉമറിനോട് വിയോജിക്കാതിരിക്കാനാവുക.

അഫ്ഗാനിസ്ഥാന്റെ കഥ പറയുന്ന ഒരു ചിത്രവും ഇസ്ലാമിനെ വിമര്‍ശിക്കാതെ വിട്ടിട്ടില്ല. മതസനാധനത്വത്തേക്കാള്‍ മികച്ചതാണ് ലിബറല്‍ ജനാധിപത്യമെന്ന് കാണിക്കാന്‍ ഈ സിനിമയിലും ഒന്നുരണ്ട് സന്ദര്‍ഭങ്ങള്‍ കമലഹാസന്‍ നീക്കിവെച്ചിട്ടുണ്ട്.

ഭീകരവാദിയായ ഉമറിന്റെ ഭാര്യയുടെ ആസ്ത്മരോഗം ചികിത്സിക്കാന്‍ വരുന്ന യൂറോപ്യന്‍ ലേഡിഡോക്ടറെ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ആട്ടിപുറത്താക്കുന്ന ഒരു ദൃശ്യം അതിലൊന്നാണ്. അനിയനെ ഇംഗ്ലീഷ് പറയാന്‍ പഠിപ്പിച്ചതിന്റെ പേരില്‍ ജ്യേഷ്ഠനെ ശകാരിക്കുന്ന ഭീകരവാദിയായ ഉമര്‍ മറ്റൊരു ദൃശ്യം. കേരളത്തിലെ ഏത് മുസ്ലിംസംഘടനകള്‍ക്കാണ് വിശ്വരൂപത്തിലെ ഉമറിനോട് വിയോജിക്കാതിരിക്കാനാവുക.

ഇതിലൊക്കെ യാഥാര്‍ത്ഥ്യങ്ങളുണ്ടെങ്കിലും പാശ്ചാത്യസിനിമകളുടെ പതിവ്‌ഫോര്‍മുലകളില്‍ നിന്ന് പുറത്ത് കടക്കുന്ന ഒരു സാഹസത്തിന് സിനിമ മുതിരുന്നില്ലെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. കരണ്‍ജോഹര്‍ -ഷാറൂഖ് ഖാന്‍ ടീം അവതരിപ്പിച്ച “മൈനെയിം ഈസ് ഖാന്‍” എന്ന സിനിമയ്ക്ക് ഈ പാശ്ചാത്യഫോര്‍മുലയെ താല്‍ക്കാലികമായെങ്കിലും മറികടക്കാനായി.

“മൈ നെയിം ഈസ് ഖാന്‍ ഐം നോട്ട് എ ടെററിസ്റ്റ്” എന്നതിനുപകരം” യുവര്‍ നെയിം ഈസ് ഖാന്‍ യുആര്‍ എ ടെററിസ്റ്റ്” എന്നൊരു സന്ദേശം ആവശ്യക്കാര്‍ക്ക് വായിക്കാന്‍ വിശ്വരൂപം വഴിയൊരുക്കുന്നുണ്ട്. ഇതിനെയൊരു ന്യൂനതയായി എടുത്തപറയത്തക്കവണ്ണം ഒരു പരിപ്രേക്ഷ്യമൊന്നും സിനിമ മുമ്പോട്ട് വെക്കുന്നില്ല.

ശുദ്ധമായ കച്ചവടലക്ഷ്യമാണ് സിനിമക്കുള്ളത് എന്ന് ഇടം വലം നോക്കാതെതന്നെ ആരെ കൊണ്ടും പറയിപ്പിക്കാനുള്ള ചേരുവകളെല്ലാം സിനിമയിലുണ്ട്. ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള മറ്റൊരാശയം വിദ്ഗ്ധമായി സിനിമയില്‍ ഒളിച്ചു കടത്തിയിട്ടുളളത് ഉദാഹരണം. ഇന്ത്യാ – പാകിസ്ഥാന്‍ ഉഭയകക്ഷി ബന്ധത്തിലെ കീറാമുട്ടിയായി നിലനില്‍ക്കുന്ന ക്രോസ് ബോഡര്‍ ടെററിസത്തിന്റെ പ്രശ്‌നമാണിത്.

അഫ്ഗാന്‍ ഭീകരവാദികളുടെ ഐ.എസ്‌.ഐ ബന്ധം , ഇന്ത്യയിലേക്ക് നീളുന്ന സാമ്പത്തിക ബന്ധങ്ങള്‍ എന്നിവയെ അലസമായി സ്പര്‍ശിച്ചുകൊണ്ട് കഥ ടേണിംഗ് പോയിന്റിലേക്ക് തിരിയുന്നു. ഉടന്‍ വരാന്‍ പോകുന്ന രണ്ടാം ഭാഗത്തിന് അതൊരുപക്ഷെ കൂടുതല്‍ മാര്‍ക്കറ്റുണ്ടാക്കിയേക്കും.

അമേരിക്കന്‍ ഇന്റലിജന്‍സിനെ വെല്ലുന്ന ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ ബുദ്ധിശക്തിയും കായികശേഷിയും ഭീകരവിരുദ്ധയുദ്ധത്തില്‍ ഇന്ത്യയുടെ സജീവസാന്നിധ്യം അനിവാര്യമാണെന്ന ഒരു സന്ദേശം നാറ്റോരാജ്യങ്ങള്‍ക്കിടയില്‍ പ്രചരിപ്പരിക്കാനും ഈ സിനിമയ്ക്ക് കഴിയും. ഇതെല്ലാം തന്നെ കമലഹാസന്‍ എന്ന സിനിമാവ്യവസായിയെ ഹോളിവുഡിന്റെ ഇഷ്ടതാരമാക്കി മാറ്റിയേക്കാം എന്ന കാര്യത്തില്‍ ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാം.

അത്‌കൊണ്ട് തന്നെ സിനിമാപ്രേമികള്‍ ഏവരും കാണേണ്ട സിനിമയാണ് വിശ്വരൂപം. സിനിമ കാണുമ്പോള്‍ മഹാനായ കലാകരനോട് ഒരല്‍പ്പം ദയവ് കാണിക്കുക. കമലഹാസന്‍ മതേതരവാദിയായ കലാകരനാണ്, സാംസ്‌കാരിക വ്യവസായിയുമാണ്. വിശ്വരൂപത്തിലെ സാംസ്‌കാരിക വ്യവസായി ഭീകരവാദിയെ മാത്രമല്ല കലാകാരനെയും വെടിവെച്ച് വീഴ്ത്തിയിരിക്കുന്നു.

വര്‍ത്തമാനകാലഘട്ടത്തില്‍ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു ഇതിവൃത്തത്തെ മികച്ച ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടും അത് അറുപിന്തിരിപ്പനായ ഒരു വീക്ഷണം ഉല്‍പ്പാദിപ്പിക്കുന്നതിലേക്ക് ചുരുങ്ങിയത് അത്‌കൊണ്ടാണ്.