പവര്‍പ്ലേയില്‍ വീണത് ചരിത്രം; ഐ.പി.എല്ലില്‍ ഇനി രണ്ടേ രണ്ട് രാജക്കന്‍മാര്‍!
Cricket
പവര്‍പ്ലേയില്‍ വീണത് ചരിത്രം; ഐ.പി.എല്ലില്‍ ഇനി രണ്ടേ രണ്ട് രാജക്കന്‍മാര്‍!
ശ്രീരാഗ് പാറക്കല്‍
Thursday, 21st May 2026, 11:37 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തകര്‍പ്പന്‍ വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. സ്വന്തം തട്ടകമായ അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ഇതോടെ സീസണില്‍ നിന്ന് ചെന്നൈ പുറത്തായിരിക്കുകയാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാലുവിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ 13.4 ഓവറില്‍ 140 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഗുജറാത്തിനു വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവച്ചത് റാഷിദ് ഖാനും മുഹമ്മദ് സിറാജും കാഗീസോ റബാദയുമാണ്. മൂവരും മൂന്നുവിക്കറ്റുകളാണ് സ്വന്തമാക്കിയത്. അതേസമയം ചെന്നൈക്ക് വേണ്ടി 47 റണ്‍സ് നേടിയ ശിവം ദുബെയാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. മാറ്റ് ഷോര്‍ട്ട് 24 റണ്‍സും നേടി മറ്റാര്‍ക്കും ടീമിനുവേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ലായിരുന്നു.

തുടക്കത്തില്‍ തന്നെ സഞ്ജുവിനെ പൂജ്യം റണ്‍സിന് നഷ്ടപ്പെട്ട ചെന്നൈ പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് മാത്രമാണ് നേടിയത്. ക്യാപ്റ്റന്‍ ഋതുരാജ് (16), ഉര്‍വില്‍ പട്ടേല്‍ (0), മാറ്റ് ഷോര്‍ട്ട് (24) എന്നിവരാണ് പവര്‍പ്ലെയില്‍ പുറത്തായ മറ്റുചെന്നൈ താരങ്ങള്‍.

മാറ്റ് ഷോര്‍ട്ട് 14 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് 24 റണ്‍സ് നേടിയത്. കഗീസോ റബാദയാണ് താരത്തെ പുറത്താക്കിയത്. ഇതോടെ ഒരു വമ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കാനും പേസ് ബൗളര്‍ക്ക് സാധിച്ചിരിക്കുകയാണ്.

ഐ.പി.എല്‍ സീസണില്‍ പവര്‍പ്ലെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമാകാന്‍ ആണ് റബാദക്ക് സാധിച്ചത്. 17 വിക്കറ്റുകളാണ് താരം പവര്‍പ്ലേയില്‍ നിന്ന് നേടിയത്. മാത്രമല്ല ഈ നേട്ടത്തില്‍ മുഹമ്മദ് ഷാമിക്കൊപ്പമാണ് താരം റെക്കോഡ് പങ്കുവെക്കുന്നത്.

2023 ലാണ് ഷമി 17 വിക്കറ്റുകള്‍ പവര്‍പ്ലേയില്‍ വീഴ്ത്തിയത്. 2013 16 വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ ജോണ്‍സണ്‍ ഇരുവര്‍ക്കും തൊട്ട് പിന്നില്‍ ഉണ്ട്.

അതേസമയം ഗുജറാത്തിനുവേണ്ടി മിന്നും പ്രകടനം നടത്തിയത് സായ് സുദര്‍ശനാണ്. 53 പന്തില്‍ 84 റണ്‍സാണ് താരം അടിച്ചെടുത്തത്. നാല് സിക്‌സും 7 ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.

സായിക്ക് പുറമേ ചെന്നൈ ബൗളര്‍മാരെ തകര്‍ത്ത് അടിച്ചത് ക്യാപ്റ്റന്‍ ഗില്ലയാണ്.

37 പന്തില്‍ നിന്നും മൂന്ന് സിക്‌സും 7 ഫോറും ഉള്‍പ്പെടെ 67 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പുറത്തായത്. മടങ്ങുമ്പോള്‍ സുദര്‍ശനോടൊപ്പം 100 പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ടാണ് ഗില്‍ സ്വന്തമാക്കിയത്.

ജോസ് ബട്‌ലര്‍ 27 പന്തില്‍ നിന്ന് നാല് സിക്‌സും 5 ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടി പുറത്താകാതെ നിര്‍ണായക പ്രകടനമാണ് നടത്തിയത്.

അതേസമയം ചെന്നൈക്ക് വേണ്ടി മുകേഷ് ചൗധരി, സ്‌പെന്‍സര്‍ ജോണ്‍സണ്‍, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

Content Highlight: Kagiso Rabada In Great Record Achievement In IPL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ