gaoബീജിങ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രേഖകള്‍ ചോര്‍ത്തിയതിന് ചൈനയില്‍ പത്രപ്രവര്‍ത്തകയ്ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ. ഗാവോ യു തു എന്ന പത്രവര്‍ത്തകയ്ക്കാണ് ശിക്ഷ ലഭിച്ചത്. പത്രസ്വാതന്ത്ര്യത്തെ തീവ്രമായി അടിച്ചമര്‍ത്താനുള്ള നേതാക്കളുടെ നടപടി വ്യാപകമായ പ്രതിഷേധത്തിനാണിടയാക്കിയത്. അതേസമയം തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എഴുപത്തൊന്നുകാരിയായ ഗാവോ നിഷേധിച്ചു.

സര്‍ക്കാരിന്റെ രഹസ്യ രേഖകള്‍ ചോര്‍ത്തിയതിനാണ് ഗാവോ പ്രതിയായതെന്ന് ഗാവോയുടെ അഭിഭാഷകന്‍ പറഞ്ഞു. പാര്‍ട്ടി തങ്ങള്‍ക്ക് ഭീഷണിയായി കണക്കാക്കുന്ന  പാശ്ചാത്യ ജനാധിപത്യ ആശയങ്ങളെയും അന്താരാഷ്ട്രമൂല്യങ്ങളും പൊതുജനമാധ്യമ സ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങളെ ശക്തമായി അടിച്ചമര്‍ത്തുന്നതിനു വേണ്ടി വാദിക്കുന്നതായിരുന്നു ആ രേഖ.

2013 ലെ ഹോങ്കോങ് മാഗസിനില്‍ പ്രസിദ്ധീകരിച്ച രേഖ യഥാര്‍ത്ഥമാണെന്ന് അംഗീകരിച്ചു കൊണ്ടാണ് വിധി എങ്കിലും അതിനെ കുറിച്ച് തുറന്ന് ചര്‍ച്ചചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറായില്ല. നേരത്തെ ലൈംഗികചൂഷണത്തിനത്തിനെതിരെ ബോധവല്‍കരണ പരിപാടി ആരംഭിക്കാന്‍ പദ്ധതിയിട്ട അഞ്ച് വനിത സന്നദ്ധ പ്രവര്‍ത്തകരെ ഒരുമാസത്തോളം തടവിലിട്ടിരുന്നു. പാര്‍ട്ടിനിയന്ത്രണങ്ങള്‍ക്ക് പുറത്തുള്ള ഒരു സംഘടനയെയും പ്രസിഡന്റ് ഷി ജിന്‍പിങ് വിശ്വാസിക്കുന്നില്ല എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

വിധി പ്രഖ്യാപനം നടന്ന കോടതിയില്‍ വന്‍ പോലീസ് സന്നാഹമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഗാവോ വാദം കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നില്ല. പകരം അവരുടെ സഹോദരനാണ് കോടതിയിലെത്തിയത്. എന്നാല്‍ പോലീസ് ഇദ്ദേഹത്തെ മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിച്ചില്ല. ഹോങ്കോങിലും പുറത്തും രാഷ്ട്രീയം, സാമ്പത്തികം, സാമൂഹ്യപ്രശ്‌നങ്ങള്‍ എന്നിവയെകുറിച്ച് എഴുതിയിരുന്ന ഗാവോ രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചേര്‍ത്തിയെന്ന പേരില്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.