ഹിറ്റ്മാന്റെ സിംഹാസനം റാഞ്ചി ബട്‌ലര്‍; ഇവന്‍ വിന്‍ഡീസിന്റെ കാലന്‍!
Cricket
ഹിറ്റ്മാന്റെ സിംഹാസനം റാഞ്ചി ബട്‌ലര്‍; ഇവന്‍ വിന്‍ഡീസിന്റെ കാലന്‍!
ശ്രീരാഗ് പാറക്കല്‍
Thursday, 12th February 2026, 7:50 am

2026 ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനാണ് വിന്‍ഡീസിന്റെ വിജയം. ഇതോടെ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടാന്‍ കരീബിയന്‍ പടയ്ക്ക് സാധിച്ചു. വിന്‍ഡീസ് ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 166 റണ്‍സിന് പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രീ ലയണ്‍സിന് വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലറിന് മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. 14 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 21 റണ്‍സ് നേടിയാണ് മടങ്ങിയത്. 150 സ്‌ട്രൈക്ക് റേറ്റായിരുന്നു താരത്തിനുള്ളത്.

എന്നിരുന്നാലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാന്‍ ബട്‌ലറിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് ബട്‌ലര്‍ റാഞ്ചിയത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ മറികടന്നാണ് ബട്‌ലര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

അന്താരാഷ്ട്ര ടി-20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്, ഇന്നിങ്‌സ്

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്) – 701 – 24

രോഹിത് ശര്‍മ (ഇന്ത്യ) – 639 – 22

ഫില്‍ സാള്‍ട്ട് (ഇംഗ്ലണ്ട്) – 670 – 15

ഡേവിഡ് വാര്‍ണര്‍ (ഓസട്രേലിയ) – 662 – 15

ക്വിന്റണ്‍ ഡി കോക് (സൗത്ത് ആഫ്രിക്ക) – 642 – 15

മാത്രമല്ല ഈ നേട്ടത്തിന് പുറമെ ടി-20 ലോകകപ്പില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ വിക്കറ്റ് കീപ്പര്‍ റെക്കോഡും താരം സ്വന്തം പേരിലാക്കിയിരുന്നു.

അതേസമയം മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി പൊരുതിയത് സാം കറനാണ്. 30 പന്തില്‍ 43 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 30 റണ്‍സും ജേക്കബ് ബെഥല്‍ 33 റണ്‍സും നേടി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന്റെ തുടക്കം തകര്‍ച്ചയോടെയാണ്. സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് ചേര്‍ത്തപ്പോഴേക്കും ടീമിന്റെ ഓപ്പണര്‍മാരായ ബ്രണ്ടന്‍ കിങ്ങിനെയും (1) ഷായി ഹോപ്പിനെയും (0) നഷ്ടമായി. പിന്നീട് ഷിംറോണ്‍ ഹെറ്റ്മേയറും (23) റോസ്റ്റണ്‍ ചെയ്സും (34) ടീമിനെ മുന്നോട്ട് കൊണ്ടുപോയി.

ഇരുവരും പുറത്തായതോടെ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് മധ്യനിരയില്‍ ബാറ്റ് ചെയ്ത ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡാണ്. 42 പന്തില്‍ ഏഴ് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 76 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജേസന്‍ ഹോള്‍ഡര്‍ 33 റണ്‍സും നേടിയിരുന്നു.

Content Highlight: Jos Buttler Surpass Rohit Sharma In Great Record Achievement Against West Indies

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ