വീണ്ടും ഫിഫ്റ്റിയുമായി റൂട്ട്; സച്ചിനെ ലക്ഷ്യമിട്ടാണ് ഇവന്റെ തേരോട്ടം
THE ASHES
വീണ്ടും ഫിഫ്റ്റിയുമായി റൂട്ട്; സച്ചിനെ ലക്ഷ്യമിട്ടാണ് ഇവന്റെ തേരോട്ടം
ഫസീഹ പി.സി.
Sunday, 4th January 2026, 4:52 pm

ആഷസ് പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തേയും ടെസ്റ്റ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 211 റണ്‍സ് എടുത്തിട്ടുണ്ട്. അര്‍ധ സെഞ്ച്വറിയുമായി ഹാരി ബ്രൂക്കും ജോ റൂട്ടുമാണ് ക്രീസിലുള്ളത്. 92 പന്തില്‍ 78 റണ്‍സാണ് മത്സരത്തിലെ ബ്രൂക്കിന്റെ സമ്പാദ്യം.

റൂട്ട് 103 പന്തില്‍ 72 റണ്‍സ് നേടിയാണ് ബാറ്റിങ് തുടരുന്നത്. എട്ട് ഫോറാണ് താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത്. 69.9 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം ടെസ്റ്റിലെ തന്റെ 67ാം അര്‍ധ സെഞ്ച്വറിയാണ് സിഡ്‌നിയിൽ കുറിച്ചത്.

ജോ റൂട്ട്. Photo: Johns/x.com

അതോടെ മറ്റൊരു നേട്ടത്തില്‍ കൂടി റൂട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനോട് അടുക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി എന്ന നേട്ടത്തിലാണിത്. ഈ ലിസ്റ്റില്‍ തലപ്പത്തുള്ള സച്ചിന്‍ 68 അര്‍ധ സെഞ്ച്വറിയാണുള്ളത്.

അതായത് സച്ചിനും റൂട്ടും തമ്മില്‍ ഒരു അര്‍ധ സെഞ്ച്വറിയുടെ ദൂരമാണുള്ളത്. ഒരൊറ്റ ഫിഫ്റ്റി കൊണ്ട് താരത്തിന് സച്ചിനൊപ്പവും രണ്ടെണ്ണം കൊണ്ട് ഒന്നാമതെത്താനും താരത്തിന് സാധിക്കും.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങള്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 329 – 68

ജോ റൂട്ട് – ഇംഗ്ലണ്ട് – 297 – 67

ശിവ് നരേന്‍ ചന്ദ്രപോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 280 – 66

അലന്‍ ബോര്‍ഡര്‍ – ഓസ്‌ട്രേലിയ – 265 – 63

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ/ഐ.സി.സി – 286 – 66

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 287 – 62

അതേസമയം, മത്സരത്തില്‍ ഓസീസിന് ബെന്‍ ഡക്കറ്റ്, സാക് ക്രോളി, ജേക്കബ് ബേഥല്‍ എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. യഥാക്രമം 27, 16, 10 എന്നിങ്ങനെയാണ് ഇവരുടെ സ്‌കോറുകള്‍.

ഓസീസിനായി മൈക്കല്‍ നെസര്‍, സ്‌കോട്ട് ബോളണ്ട്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Content Highlight: Joe Root nearing Sachin Tendulkar in most fifties in Test History

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി