ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോൾ പിറന്നത് പുതുചരിത്രം; ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും വെന്നിക്കൊടി പാറിച്ച് ഗോൾഡൻ ചൈൽഡ്
Sports News
ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോൾ പിറന്നത് പുതുചരിത്രം; ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും വെന്നിക്കൊടി പാറിച്ച് ഗോൾഡൻ ചൈൽഡ്
ആദർശ് എം.കെ.
Friday, 21st August 2026, 1:12 pm

പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ലീഡുമായി ആതിഥേയർ. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 366 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് തുടരുന്നത്.

ഇതിനോടകം തന്നെ 195 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ഹാരി ബ്രൂക്ക്, ജോർദൻ കോക്‌സ്, ക്യാപ്റ്റൻ ജോ റൂട്ട്, ഡാൻ ലോറൻസ് എന്നിവരുടെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിന് മത്സരത്തിൽ വ്യക്തമായ മേൽക്കൈ സമ്മാനിച്ചത്. ബ്രൂക്ക് 93 പന്തിൽ 91 റൺസ് നേടിയാണ് കളം വിട്ടത്. കോക്‌സ് 100 പന്തിൽ 73 റൺസടിച്ചപ്പോൾ ലോറൻസ് 79 പന്ത് നേരിട്ട് 51 റൺസും നേടി പവലിയനിലേക്ക് തിരിച്ചുനടന്നു.

93 പന്തിൽ 66 റൺസുമായാണ് ക്യാപ്റ്റൻ റൂട്ട് കളം വിട്ടത്. ബെൻ സ്‌റ്റോക്‌സിന്റെ പടിയിറക്കത്തിന് ശേഷം വീണ്ടും ക്യാപ്റ്റന്റെ റോളിലേക്ക് മടങ്ങിയെത്തിയ താരം മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. നാല് വർഷത്തിന് ശേഷമാണ് റൂട്ട് ക്യാപ്റ്റന്റെ കുപ്പായത്തിലേക്ക് മടങ്ങിയെത്തുന്നത്.

ജോ റൂട്ട്. Photo: ECB/x.com

വീണ്ടും ക്യാപ്റ്റനായി മത്സരത്തിൽ ഒരു ചരിത്ര നേട്ടവും റൂട്ടിന്റെ പേരിൽ കുറിക്കപ്പെട്ടു. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ 3,000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടമാണ് താരത്തിന്റെ പേരിൽ കുറിക്കപ്പെട്ടത്.

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം റൺസ് നേടിയ ക്യാപ്റ്റൻമാർ

(താരം – ടീം – ഇന്നിങ്സ് – റൺസ് എന്നീ ക്രമത്തിൽ)

ജോ റൂട്ട് – ഇംഗ്ലണ്ട് – 63 – 3024*

ബെൻ സ്‌റ്റോക്‌സ് – ഇംഗ്ലണ്ട് – 71 – 2182

ദിമുത് കരുണരത്‌നെ – ശ്രീലങ്ക – 45 – 2160

ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് – വെസ്റ്റ് ഇൻഡീസ് – 64 – 1994

ബാബർ അസം – പാകിസ്ഥാൻ – 37 – 1918

വിരാട് കോഹ്‌ലി – ഇന്ത്യ – 37 – 1349

ടോം ലാതം – ന്യൂസിലൻഡ് – 37 – 1338

രോഹിത് ശർമ – ഇന്ത്യ – 42 – 1254

ധനഞ്ജയ ഡി സിൽവ – ശ്രീലങ്ക – 29 – 1099

നജ്മുൽ ഹൊസൈൻ ഷാന്റോ – ബംഗ്ലാദേശ് – 28 – 1099

ഷാൻ മസൂദ് – പാകിസ്ഥാൻ – 32 – 1056

കെയ്ൻ വില്യംസൺ – ന്യൂസിലൻഡ് – 22 – 1056

ടെംബ ബാവുമ – ദക്ഷിണാഫ്രിക്ക – 21 – 1013

ശുഭ്മൻ ഗിൽ – ഇന്ത്യ – 16 – 974

പാറ്റ് കമ്മിൻസ് – ഓസ്‌ട്രേലിയ – 59 – 876

ജോ റൂട്ട്

അതേസമയം, നിലവിൽ 35 പന്തിൽ 16 റൺസുമായി വിക്കറ്റ് കീപ്പർ ജെയ്മി സ്മിത്തും മൂന്ന് പന്തിൽ അക്കൗണ്ട് തുറക്കാതെ ജോഫ്രാ ആർച്ചറുമാണ് ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ അലി ഉസ്മാനാണ് ആദ്യ ഇന്നിങ്‌സിൽ പാകിസ്ഥാനായി തിളങ്ങിയത്. ഒരു മെയ്ഡൻ അടക്കം 23 ഓവർ പന്തെറിഞ്ഞ് 92 റൺസ് വഴങ്ങിയാണ് താരം ഫൈഫർ പൂർത്തിയാക്കിയത്.

മുഹമ്മദ് അബ്ബാസ്. മുഹമ്മദ് അലി, ഖുറാം ഷഹസാദ് എന്നിവർ ഇതുവരെ ഓരോ വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

 

Content Highlight: Joe Root is the 1st captain to complete 3000 runs in World Test Championship.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.