മമ്മൂക്കയ്ക്ക് അഭിനയത്തോടുള്ള ആര്‍ത്തിക്ക് ഒരു കുറവും വന്നിട്ടില്ല; സെറ്റില്‍ അത് ഞാന്‍ നേരിട്ട് കണ്ടു: ജിബിന്‍ ഗോപിനാഥ്
Malayalam Cinema
മമ്മൂക്കയ്ക്ക് അഭിനയത്തോടുള്ള ആര്‍ത്തിക്ക് ഒരു കുറവും വന്നിട്ടില്ല; സെറ്റില്‍ അത് ഞാന്‍ നേരിട്ട് കണ്ടു: ജിബിന്‍ ഗോപിനാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd December 2025, 4:58 pm

മമ്മൂട്ടിക്ക് അഭിനയത്തോട് ഇപ്പോഴുമുള്ള അഭിനിവേശം കളങ്കാവിലിന്റെ സെറ്റില്‍ നേരിട്ട് കാണാന്‍ കഴിഞ്ഞുവെന്ന് നടന്‍ ജിബിന്‍ ഗോപിനാഥ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കളങ്കാവല്‍ ഡിസംബര്‍ അഞ്ചിനാണ് തിയേറ്ററുകളില്‍ എത്തുന്നത്.

Gibin gopinath/ Screen grab/ Mathrubumi News

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥും ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോള്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് ജിബിന്‍.

‘അദ്ദേഹത്തിന് അഭിനയത്തോടുള്ള ആര്‍ത്തിക്ക് ഒരു കുറവുമില്ല എന്നാണ് എനിക്ക് മനസിലായത്. ഈ സിനിമയും അദ്ദേഹത്തിന് ഒരു പുതിയ സിനിമ പോലെയാണ്. അങ്ങനെ ഒരോ സിനിമയെയും ഒരു പുതിയ സിനിമ പോലെയാണ് അദ്ദേഹം സമീപിക്കുന്നത്. ആ ഒരു എക്‌സൈറ്റ്‌മെന്റ് ഭയങ്കരമായിട്ട് നമുക്ക് കാണാന്‍ കഴിയും. ഒരോ സീനിനും മുമ്പും പുതിയതായി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് മമ്മൂക്ക ചിന്തിക്കുക’ ജിബിന്‍ പറയുന്നു.

ഭ്രയമയുഗം സിനിമക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ താന്‍ മമ്മൂട്ടിയെ കാണാന്‍ പോയിരുന്നുവെന്നും അദ്ദേഹത്തിനെ കണ്ട് ഒന്ന് അഭിനന്ദിക്കാനാണ് താന്‍ പോയിരുന്നതെന്നും ജിബിന്‍ പറഞ്ഞു. നിന്റെ സിനിമ മുഴുവന്‍ സക്‌സസ് ആണല്ലോ എന്ന് പറഞ്ഞ് മമ്മൂട്ടി അപ്പോള്‍ തന്നെ ഇങ്ങോട്ട് അഭിനന്ദിച്ചുവെന്നും താന്‍ പറയാന്‍ പോയ അഭിനന്ദനം അതില്‍ മുങ്ങി പോയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. സിനിമയില്‍ രജിഷ വിജയന്‍, ജിബിന്‍ ഗോപിനാഥ്, ബിജു പപ്പന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കിഷ്‌കിന്ധാ കാണ്ഡം, എക്കോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മുജീബ് മജീദാണ് കളങ്കാവലിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ചിത്രത്തിന്റെ പ്രീ റിലീസ് ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സിനിമയുടേതായി മുമ്പ് വന്ന ട്രെയ്‌ലറും ടീസറും വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.

Content Highlight: Jibin Gopinath talks about Mammootty and his experiences on the sets of Kalmkaval