അദ്ദേഹം ആദ്യം ചോദിച്ചത് ഇപ്പോള്‍ താടിയുണ്ടോ എന്നാണ്; ഫസ്റ്റ് ഷോ കഴിയും വരെ ചങ്കിടിപ്പായിരുന്നു: ജിബിന്‍ ഗോപിനാഥ്
Malayalam Cinema
അദ്ദേഹം ആദ്യം ചോദിച്ചത് ഇപ്പോള്‍ താടിയുണ്ടോ എന്നാണ്; ഫസ്റ്റ് ഷോ കഴിയും വരെ ചങ്കിടിപ്പായിരുന്നു: ജിബിന്‍ ഗോപിനാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th December 2025, 6:47 pm

ഡീയസ് ഈറെയിലെ മധുസൂദനന്‍ പോറ്റിയാകാന്‍ മുന്നൊരുക്കങ്ങള്‍ ഒന്നും വേണ്ടിവന്നില്ലെന്ന് നടന്‍ ജിബിന്‍ ഗോപിനാഥ്. താടിവളര്‍ത്തി വന്നാല്‍ മതിയെന്നാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ജിബിന്‍.

‘ഓണ്‍ലൈനിലുള്ള ഒരു അഭിമുഖം കണ്ട് ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ദിന്‍നാഥ് പുത്തഞ്ചേരിയാണ് എന്റെ കാര്യം സംവിധായകന് മുന്നില്‍ അവതരിപ്പിക്കുന്നത്. പിന്നീട് രാഹുല്‍ സദാശിവനുമായി നേരില്‍ക്കണ്ട് സംസാരിച്ചു. ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം നോക്കാമെന്ന് പറഞ്ഞാണ് അദ്ദേഹം തിരിച്ചയച്ചത്.
പിന്നീട് കുറെ നാളുകള്‍ക്ക് ശേഷം രാത്രിയില്‍ സംവിധായകന്റെ ഫോണ്‍ വന്നു. ആദ്യം ചോദിച്ചത് ഇപ്പോള്‍ താടിയുണ്ടോ എന്നാണ്,’ ജിബിന്‍ പറയുന്നു.

ജിബിന്‍ ഗോപിനാഥ് photo: Dies irae

താടിയുണ്ടെന്നും വെട്ടിക്കളയണോ എന്നും തിരിച്ചു ചോദിച്ചപ്പോള്‍ വേണ്ട അതിനിവേണം എന്നാണ് അദ്ദേഹം പറഞ്ഞതെന്നും തിരക്കഥ വായിച്ചപ്പോഴാണ് മധുസൂദനന്‍ പോറ്റിയെന്ന കഥാപാത്രത്തിന്റെ വലുപ്പം അറിയുന്നതെന്നും ജിബിന്‍ കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ നല്‍കിയ ധൈര്യത്തിനൊപ്പം നില്‍ക്കുകയായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു.

‘യാതൊരു വിധ സമ്മര്‍ദവും സൃഷ്ടിക്കാതെ സിനിമയ്ക്ക് വേണ്ട കാര്യങ്ങള്‍ അഭിനേതാവില്‍ നിന്ന് കൃത്യമായി പകര്‍ത്താന്‍ വല്ലാത്തൊരു കഴിവുള്ള സംവിധായകനാണ് അദ്ദേഹം. തിയേറ്ററില്‍ ഭീതിനിറച്ച പലരംഗങ്ങളും ചിത്രീകരിക്കുമ്പോള്‍ ഇതിങ്ങനെയാണ് അവതരിപ്പിക്കുകയെന്ന് ഊഹിക്കാന്‍ പോലും കഴിഞ്ഞില്ല. സിനിമയുടെ ആദ്യ പ്രദര്‍ശനം കഴിയുന്നതുവരെ വലിയ ചങ്കിടിപ്പിലായിരുന്നു,’ ജിബിന്‍ പറഞ്ഞു.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഡീയസ് ഈറെ വന്‍വിജയമായിരുന്നു. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ചിത്രത്തെ കുറിച്ച് അന്യഭാഷകളിലും മികച്ച പ്രതികരണങ്ങള്‍ ഉണ്ടായിരുന്നു.

Content Highlight:  Jibin Gopinath says  he did not need any preparation to play Madhusudhanan Potti in Dies irae