ദൃശ്യം 4 ന് വേണ്ടി ആരും കഥയുമായി വരണ്ട, ഞാൻ സ്വീകരിക്കില്ല: ജീത്തു ജോസഫ്
Malayalam Cinema
ദൃശ്യം 4 ന് വേണ്ടി ആരും കഥയുമായി വരണ്ട, ഞാൻ സ്വീകരിക്കില്ല: ജീത്തു ജോസഫ്
കെ.എസ് ഷാബിന
Friday, 12th June 2026, 9:54 am

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ 2013 ൽ പുറത്തിറങ്ങിയ ചിത്രം ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു.മലയാളി പ്രേക്ഷകർ അതുവരെ കണ്ടുശീലിച്ച ത്രില്ലർ ഫോർമുലകളെ മുഴുവൻ തിരുത്തിക്കുറിച്ചാണ് ജോർജുകുട്ടിയും കുടുംബവും തിയേറ്ററുകളിലെത്തിയത്.

മലയാളസിനിമാ പ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന സിനിമയാണ് ദൃശ്യം 3. 13 വർഷങ്ങൾക്കിപ്പുറവും ദൃശ്യം 3 ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങളും, നാലാം ഭാഗത്തിന്റെ സാധ്യതകളെ കുറിച്ചും സംസാരിക്കുകയാണ് ജീത്തു ജോസഫ്.

ദൃശ്യം 3.Photo:KOIMOI

ദൃശ്യം 3 വലിയ വിജയമായി മാറിയതിൽ സന്തോഷമുണ്ടെന്നും, ഇനി ഒരു ദൃശ്യം 4 ഉണ്ടാകുമോ എന്ന് ഉറാപ്പില്ലാത്തതിനാൽ നാലാം ഭാഗത്തിനായുള്ള കഥയുമായി ആരും വരേണ്ടതില്ല എന്നും ജീത്തു പറയുന്നു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൃശ്യത്തിനായി ഒന്നാം ഭാഗം കഴിഞ്ഞപ്പോൾ തന്നെ ഒരുപാട് പേർ മെയിൽ വഴി കഥകൾ അയച്ചു തന്നിട്ടുണ്ടെന്നും എന്നാൽ ‘രണ്ടാം ഭാഗത്തിൻ്റെ സ്റ്റോറി’ എന്ന് കാണുമ്പോൾത്തന്നെ ഞാൻ അത് ഡിലീറ്റ് ചെയ്യുമായിരുന്നു അതൊന്നും തുറന്നു നോക്കാറില്ല എന്നും ജീത്തു കൂട്ടിച്ചേർത്തു.

ദൃശ്യം 3.Photo:Screengrab

ആര് കഥ അയച്ചാലും ഞാൻ എടുക്കില്ല, അത് ശരിയായ കാര്യമല്ല. എനിക്ക് എന്റേതായ ഐഡിയയിലൂടെ വർക്ക് ചെയ്തു പോകാനാണ് ഇഷ്‌ടം. ഞാൻ ഒരു ഐഡിയ എടുത്തിട്ട് അതിൽ മറ്റൊരാളെക്കൂടി ചേർത്ത് വർക്ക് ചെയ്യുന്നത് ശരിയല്ല. ദൃശ്യം 4 നുള്ള സാധ്യതകളും കുറവാണ്. അതുകൊണ്ട് തന്നെ അതിനായി കഥയുമായി അരും വരേണ്ട.

ഞാൻ സ്വീകരിക്കില്ല. ലാലേട്ടനും ആന്റണിയും ദൃശ്യം 3 വേണമെന്ന് നിർബന്ധമൊന്നും പറഞ്ഞിട്ടില്ല. നല്ല ആശയം വന്നാൽ ചെയ്യാൻ ആണ് അവർ പറയുന്നത്. നല്ല ഒരു ആശയം കിട്ടിയാൽ ഞാൻ എന്തിന് ചെയ്യാതിരിക്കണം. എന്നാൽ നാലാം ഭാഗം ഉറപ്പ് പറയാൻ എനിക്ക് ഇപ്പോൾ സാധിക്കില്ല.’ ജീത്തു ജോസഫ് പറയുന്നു.

Content Highlight: Jeethu Joseph says he will not accept any story ideas for Drishyam 4

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.