പേസ് മാസ്റ്ററുടെ റേഞ്ച് വേറെ ലെവല്‍; ഇവന് മുന്നില്‍ ബാറ്റെടുത്തവര്‍ വിറച്ചതിന്റെ തെളിവ് റെക്കോഡില്‍!
Cricket
പേസ് മാസ്റ്ററുടെ റേഞ്ച് വേറെ ലെവല്‍; ഇവന് മുന്നില്‍ ബാറ്റെടുത്തവര്‍ വിറച്ചതിന്റെ തെളിവ് റെക്കോഡില്‍!
ശ്രീരാഗ് പാറക്കല്‍
Tuesday, 10th March 2026, 7:18 am

2026 ടി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ കിവീസിനെ 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സംഘവും കിരീടമണിഞ്ഞത്.

ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് 159 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ സ്വന്തം നാട്ടില്‍ കിരീടം നേടുന്ന ആദ്യ ടീമാകാനും ബാക് ടു ബാക് ടി-20 കിരീടം നേടുന്ന ആദ്യ ടീമാകാനും ഇന്ത്യയ്ക്ക് സാധിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. നാല് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. നാല് ഓവറില്‍ വെറും 15 റണ്‍സ് വഴങ്ങിയാണ് താരത്തിന്റെ വിക്കറ്റ് വേട്ട. മത്സരത്തിലെ താരമാകാനും ബുംറയ്ക്ക് സാധിച്ചു.

ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡില്‍ ഒന്നാമനാകാന്‍ ബുംറയ്ക്ക് സാധിച്ചിരിക്കുകയാണ്. ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഡോട്ട് ബോള്‍ എറിയുന്ന താരമെന്ന നേട്ടമാണ് ബുംറ സ്വന്തം പേരില്‍ കുറിച്ചത്. ലോകകപ്പില്‍ എറിഞ്ഞ പന്തിന്റെ പകുതിയോളം പന്തും ബുംറ റണ്‍സ് വഴങ്ങിയില്ല. ആകെ എറിഞ്ഞ പന്തില്‍ 52 ശതമാനവും ഡോട്ട് ബോളാക്കാന്‍ ബുംറയ്ക്ക് സാധിച്ചു. ബുംറയ്ക്ക് മുന്നില്‍ ബാറ്റെടുത്ത ഏതൊരു താരവും ഭയന്നിട്ടുണ്ടാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണീ റെക്കോഡ്!

ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ഡോട്ട് ബോള്‍ എറിയുന്ന താരം

ജസ്പ്രീത് ബുംറ – 300 (52%)

ആര്‍. അശ്വിന്‍ – 235 (46%)

ഹര്‍ദിക് പാണ്ഡ്യ – 230 (41%)

അര്‍ഷ്ദീപ് സിങ് – 228 (48%)

രവീന്ദ്ര ജഡേജ – 213 (41%)

മത്സരത്തില്‍ ബുംറയ്ക്ക് പുറമെ അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഭിഷേക് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 52 റണ്‍സ് നേടിയ ടിം സീഫേര്‍ട്ടും 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുമാണ് ന്യൂസിലാന്‍ഡിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്. തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. മാത്രമല്ല പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.

 

Content Highlight: Jasprit Bumrah In Great Record Achievement In T20 World Cup For India

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ