ഫൈനലിലും ആളിക്കത്തി ക്യാപ്റ്റന്‍... ഹര്‍മന്‍പ്രീത് കൗര്‍ വാഴുന്ന റെക്കോഡില്‍ മാസ് എന്‍ട്രിയുമായി ജമീമ!
Cricket
ഫൈനലിലും ആളിക്കത്തി ക്യാപ്റ്റന്‍... ഹര്‍മന്‍പ്രീത് കൗര്‍ വാഴുന്ന റെക്കോഡില്‍ മാസ് എന്‍ട്രിയുമായി ജമീമ!
ശ്രീരാഗ് പാറക്കല്‍
Thursday, 5th February 2026, 10:16 pm

ഡബ്ല്യു.പി.എല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ദല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടുകയാണ്. വഡോദരയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ആര്‍.സി.ബി ഫീല്‍ഡാണ് തെരഞ്ഞെടുത്തത്. ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ദല്‍ഹി പടുത്തുയര്‍ത്തിയത്. ടൂര്‍ണമെന്റിലെ ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്‌കോറാണിത്.

ദല്‍ഹിക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ജമീമ റോഡ്രിഗസാണ്. 37 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 57 റണ്‍സാണ് താരം അടിച്ചെടുത്ത്. 154.05 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. നേരിട്ട 32ാം പന്തിലായിരുന്നു താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത് ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

ഡബ്ല്യു.പി.എല്‍ ഫൈനലില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനാകാനാണ് ജെമീമയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഒന്നാമന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ്. അതേസമയം എലിമിനേറ്ററില്‍ 41 റണ്‍സ് നേടിയ ജെമീമ ഫൈനലിലും ആളിക്കത്തിയാണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്.

മത്സരത്തില്‍ ദല്‍ഹിയുടെ ഇന്നിങ്‌സിന്റെ അവസാന ഘട്ടത്തില്‍ പുറത്താകാതെ 15 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 35 റണ്‍സ് നേടി മിന്നും പ്രകടനം നടത്തിയത് ചിനെല്ലി ഹെന്റിയാണ്. 233.33 എന്ന സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്. താരത്തിന് പുറമെ ലോറ വോള്‍വാട്ട് 25 പന്തില്‍ 44 റണ്‍സ് നേടി.

ബെംഗളൂരു ബൗളര്‍മാരുടെ വെല്ലുവിളി മറികടന്ന് ടീമിന് വേണ്ടി മികച്ച തുടക്കം നല്‍കിയാണ് ദല്‍ഹി ഓപ്പണര്‍മാര്‍ മടങ്ങിയത്. ലിസെല്ലി ലീ 30 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 37 റണ്‍സ് നേടിയാണ് മടങ്ങിയത്. ഷഫാലി വര്‍മ 13 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 20 റണ്‍സും നേടിയാണ് പുറത്തായത്.

അതേസമയം ആര്‍.സി.ബിക്ക് വേണ്ടി സയലി, അരുന്ധതി റെഡ്ഡി, നദൈന്‍ ഡി ക്ലര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു മികച്ച നിലയിലാണ്. ഏഴ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സാണ് ബെംഗളൂരു നേടിയത്.

Content Highlight: Jamimah Rodrigues In Great Record Achievement In WPL Final

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ