വ്യത്യസ്ത തലമുറയിലെ ആളുകൾക്കൊപ്പം വർക്ക് ചെയ്യുന്നത് വലിയ കാര്യം; ഇപ്പോഴുള്ളവർ പാട്ട് പഠിക്കുന്നത് റെക്കോർഡിങ്ങിന് തൊട്ടുമുമ്പ്: നിത്യ മാമ്മൻ
Malayalam Cinema
വ്യത്യസ്ത തലമുറയിലെ ആളുകൾക്കൊപ്പം വർക്ക് ചെയ്യുന്നത് വലിയ കാര്യം; ഇപ്പോഴുള്ളവർ പാട്ട് പഠിക്കുന്നത് റെക്കോർഡിങ്ങിന് തൊട്ടുമുമ്പ്: നിത്യ മാമ്മൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd September 2025, 9:12 am

നീ ഹിമമഴയായി വരൂ എന്ന പാട്ട് പാടി സിനിമാസംഗീത ലോകത്തേക്ക് കടന്നുവന്ന ഗായികയാണ് നിത്യ മാമ്മൻ. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിക്കൽ വെള്ളരിപ്രാവ് എന്ന പാട്ടിന് കേരള സംസ്ഥാന പുരസ്‌കാരവും നിത്യ സ്വന്തമാക്കി.

വ്യത്യസ്ത തലമുറയിലെ സംഗീത സംവിധായകരോടൊപ്പം ജോലി ചെയ്തിട്ടുള്ള നിത്യ പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവിനെക്കുറിച്ചും ബേണി – ഇഗ്നേഷ്യസ് സം​ഗീത സംവിധായകരിലെ ബേണിയെക്കുറിച്ചും സംസാരിക്കുകയാണ്.

‘ജെറി അമൽദേവ് സാറിന് വേണ്ടി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ട്. അതൊരു നല്ല എക്‌സ്പീരിയൻസ് ആയിരുന്നു. ഇന്നത്തെ തലമുറയിലെ സംഗീതസംവിധായകരോടും സീനിയർ സംഗീത സംവിധായകരോടുമൊപ്പം ഒരേപോലെ വർക്ക് ചെയ്യാൻ സാധിക്കുക ഒരു വലിയ കാര്യമല്ലേ.

പാട്ടിന്റെ റിക്കോർഡിങ്ങിന്റെ തലേന്ന് ജെറി സാറിനെ കണ്ടിരുന്നു. അന്ന് അദ്ദേഹം പാട്ട് പഠിപ്പിച്ചു തന്നു. പിറ്റേന്ന് റിക്കോർഡ് ചെയ്തു. ഇപ്പോഴത്തെ തലമുറയിലെ സംഗീത സംവിധായകരോടൊപ്പം വർക്ക് ചെയ്യുമ്പോഴുള്ള എക്‌സ്പീരിയൻസ് മറ്റൊന്നാണ്. റിക്കോർഡിങ്ങിന് തൊട്ടുമുമ്പാണ് പാട്ട് പഠിക്കുന്നത്,’ നിത്യ മാമ്മൻ പറയുന്നു.

താൻ ബേണിയുടെ അടുത്താണ് സംഗീതം പഠിക്കുന്നതെന്നും ഹിന്ദുസ്ഥാനി സംഗീതമാണ് പഠിക്കുന്നതെന്നും നിത്യ പറയുന്നു.

ഇപ്പോഴും എല്ലാ തലമുറയിലെയും ആളുകൾ പാടി നടക്കുന്ന ഹിറ്റ് പാട്ടുകളുടെ സംഗീത സംവിധായകരാണ് ബേണി – ഇഗ്‌നേഷ്യസ് സഹോദരങ്ങളെന്നും അതിലൊരാൾ തന്റെ ഗുരുവാണ് എന്നത് അഭിമാനമുള്ള കാര്യമാണെന്നും നിത്യ കൂട്ടിച്ചേർത്തു.

വളരെ രസകരമായാണ് അദ്ദേഹം പാട്ട് പഠിപ്പിക്കുന്നതെന്നും വെറുതെ കാണാതെ പഠിപ്പിക്കുകയല്ല അദ്ദേഹത്തിന്റെ രീതിയെന്നും നിത്യ പറഞ്ഞു. അദ്ദേഹം ഒരു മ്യൂസിക് ഡയറക്ടറാണ് എന്നതുകൊണ്ട് അദ്ദേഹത്തിന് സംഗീതത്തോടുള്ള കാഴ്ചപ്പാടും വ്യത്യസ്തമാണെന്നും നിത്യ കൂട്ടിച്ചേർത്തു.

Content Highlight: It’s great to work with people from different generations says Nithya Mammen