ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഭീമമായ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി സംസാരിക്കുന്ന ഇസ്രഈല്‍ മുന്‍പ്രധാനമന്ത്രി എഹുദ് ബരാക്കിന്റെ ഓഡിയോ പുറത്തെത്തി. എപ്സ്റ്റീനുമായുള്ള അടുത്ത ബന്ധത്തെ തുടര്‍ന്ന് എപ്സ്റ്റീന്‍ ഫയല്‍സില്‍ നിരവധി തവണ പരാമര്‍ശിക്കപ്പെട്ട വ്യക്തിയാണ് ബരാക്ക്.

ടോണി ബ്ലെയറിന് കണ്‍സള്‍ട്ടിങ് ജോലികള്‍ ചെയ്യുന്നതിനായി ലോകരാജ്യങ്ങളുള്‍പ്പടെ ഭീമമായ അളവില്‍ പണം നല്‍കിയെന്നാണ് എപ്സ്റ്റീനും ബരാക്കും പറയുന്നത്.

പ്രധാനമന്ത്രിയായിരിക്കെ തന്നെ ഒരിക്കല്‍ ഡൗണിങ് സ്ട്രീറ്റില്‍ വെച്ച് ബ്ലെയറുമായി കൂടിക്കാഴ്ച നടത്തിയെന്നും ഈ ഓഡിയോ റെക്കോര്‍ഡിങ്ങില്‍ എപ്സ്റ്റീന്‍ തുറന്നുസമ്മതിക്കുന്നുണ്ട്.

അതേസമയം, ബ്ലെയറിന്റെ സേവനങ്ങള്‍ക്കാണ് രാജ്യങ്ങള്‍ പണം നല്‍കിയിരിക്കുന്നതെന്നും ബ്ലെയറിന് മാത്രമല്ല അദ്ദേഹവുമായി ബന്ധമുള്ളവര്‍ക്കും കൂടി വേണ്ടിയാണ് ഭീമമായ തുക നല്‍കിയതെന്നും സൂചനകളുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ ആരാണെന്ന് ഓഡിയോയില്‍ വ്യക്തമല്ല.

1997 മുതല്‍ 2007 വരെ യു.കെയെ നയിച്ച പ്രധാനമന്ത്രിയാണ് ടോണി ബ്ലെയര്‍. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കുള്‍പ്പടെ ടോണി ബ്ലെയര്‍ അസോസിയേറ്റ്‌സ് നിയമോപദേശം നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞതിന് ശേഷമായിരുന്നു ടോണി ബ്ലെയര്‍ കണ്‍സള്‍ട്ടന്‍സി ആരംഭിച്ചത്. 2016ല്‍ ഈ സ്ഥാപനം അടച്ചുപൂട്ടുകയും ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ചേഞ്ച് എന്ന പേരില്‍ ഒരു ഓര്‍ഗനൈസേഷന്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഓഡിയോ ക്ലിപ്പില്‍ ബരാക്ക് പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞതിന് ശേഷം പണം സമ്പാദിക്കുന്നതിനുള്ള വഴികളെ കുറിച്ച് എപ്സ്റ്റീനോട് ഉപദേശം തേടുന്നുണ്ട്.

ഇതിനിടെയാണ് യു.എന്‍ സംഘടനയെയോ ഏതോ എന്‍.ജി.ഒയേയോ ലോബിയിങ് ചെയ്യുന്നതിനായി ഉപദേശം നല്‍കിയതിന്റെ പ്രതിഫലമായി കസാഖ്സ്ഥാന്‍ സര്‍ക്കാര്‍ ടോണി ബ്ലെയറിന് 11 മില്യണ്‍ ഡോളര്‍ നല്‍കിയതായി അറിഞ്ഞുവെന്ന് ബരാക്ക് പറയുന്നത്.

ടോണി ഇപ്പോള്‍ ഫണ്ണിയാണെന്നായിരുന്നു ഇതിന് എപ്സ്റ്റീന്റെ മറുപടി.

പണത്തിന് വേണ്ടി ടോണി എന്തൊക്കെയാണ് ചെയ്യുന്നതെന്നോ ടോണിക്ക് തന്നെയാണോ ഈ പണം ലഭിക്കുന്നതെന്നോ തനിക്കറിയില്ലെന്നും എപ്സ്റ്റീന്‍ പറയുന്നുണ്ട്.

ഭീമമായ തുകകളായ അഞ്ച് മില്യണ്‍ ഡോളര്‍, പത്ത് മില്യണ്‍ ഡോളര്‍ എന്നിവയൊക്കെ ലഭിക്കുന്നതായി കേള്‍ക്കുന്നുണ്ടെന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു.

ടോണിയുടെ സ്‌റ്റൈലില്‍ നിന്നും വാച്ചുകളില്‍ നിന്നു അക്കാര്യം മനസിലാവുന്നുണ്ടെന്നും ബരാക്ക് മറുപടിയായി പറയുന്നു. ഒരു വര്‍ഷം പത്ത് മില്യണ്‍ ഡോളര്‍ ടോണി ബ്ലെയര്‍ സമ്പാദിക്കുന്നുണ്ടെന്നാണ് ഇതിനുള്ള എപ്‌സിറ്റീന്റെ മറുപടി.

അതേസമയം, ഈ സംഭാഷണം എപ്പോഴാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടതെന്ന് സംബന്ധിച്ച് എപ്സ്റ്റീന്‍ ഫയല്‍സ് പുറത്തുവിട്ട യു.എസ് നീതിന്യായ വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. 2013ലുള്ളതാണ് ഈ റെക്കോര്‍ഡിങ്ങെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ, പുറത്തെത്തിയ വിവരങ്ങളെ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ച് ടോണി ബ്ലെയറിന്റെ വക്താവ് രംഗത്തെത്തി. ടോണി ബ്ലെയര്‍ എന്താണ് ചെയ്യുന്നതെന്നോ അദ്ദേഹം എങ്ങനെയാണ് പണം സമ്പാദിക്കുന്നതെന്നോ കുറിച്ചോ അറിയാത്തവരാണ് ഈ കാര്യം പറയുന്നതെന്നും ഓഡിയോയില്‍ പറയുന്ന ഭീമമായ തുക വെറും മണ്ടത്തരമാണെന്നും വക്താവ് പ്രതികരിച്ചു.

അതേസമയം, എപ്സ്റ്റീനെ ബ്ലെയര്‍ കണ്ടുമുട്ടിയിട്ടുണ്ടെന്ന വിവരങ്ങള്‍ വക്താവ് സ്ഥിരീകരിച്ചു. എന്നാല്‍ അന്നത്തെ കൂടിക്കാഴ്ചയ്ക്ക് മുമ്പോ ശേഷമോ ഒരിക്കലും ബ്ലെയര്‍ എപ്സ്റ്റീനെ കണ്ടെട്ടില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് വിശദീകരിച്ചു.

കസഖ്സ്ഥാന്‍ സര്‍ക്കാര്‍ പണം നല്‍കിയത് സത്യമാണെന്നും എന്നാലത് ടോണി ബ്ലെയറിന് മാത്രമായിട്ടല്ലെന്നും അദ്ദേഹത്തിന്റെ ഓര്‍ഗനൈസേഷന്റെ സേവനത്തിനാണ് പണം നല്‍കിയതെന്നും വക്താവ് പറഞ്ഞു.

Content Highlight: Tony Blair’s costly advice: Audio of former Israeli Prime Minister Ehud Barak speaking with Jeffrey Epstein is released