യു.എസ് രാഷ്ട്രീയത്തില്‍ ഇസ്രഈല്‍ വിമര്‍ശനം വിജയമന്ത്രമാകുന്നു, ഇടത് സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്നു; ആശങ്കയോടെ ഇസ്രഈലി മാധ്യമങ്ങള്‍
World News
യു.എസ് രാഷ്ട്രീയത്തില്‍ ഇസ്രഈല്‍ വിമര്‍ശനം വിജയമന്ത്രമാകുന്നു, ഇടത് സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്നു; ആശങ്കയോടെ ഇസ്രഈലി മാധ്യമങ്ങള്‍
ആദര്‍ശ് എം.കെ.
Thursday, 2nd July 2026, 9:23 pm

 

വാഷിങ്ടണ്‍: അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇസ്രഈലിനോടുള്ള നിലപാടുകളില്‍ നിര്‍ണായകമായ മാറ്റം പ്രകടമാകുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇസ്രഈല്‍ വിമര്‍ശനം തെരഞ്ഞെടുപ്പുകളില്‍ ഒരു ‘വിജയ സൂത്രവാക്യമായി’ മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പരമ്പരാഗതമായി നിലനിന്നിരുന്ന ഇസ്രഈല്‍ അനുകൂല തരംഗത്തിന് വിരുദ്ധമായി, ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഇടതുപക്ഷ അനുഭാവമുള്ള സ്ഥാനാര്‍ത്ഥികള്‍ തുടര്‍ച്ചയായി പ്രൈമറികളില്‍ നേടുന്ന തെരഞ്ഞെടുപ്പ് വിജയങ്ങളാണ് ഇസ്രഈല്‍ അനുകൂല കേന്ദ്രങ്ങളെയും ഇസ്രഈലി മാധ്യമങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും ഇപ്പോള്‍ വലിയ ആശങ്കയിലാക്കുന്നത്.

ഇസ്രഈലിന്റെ സൈനിക നടപടികളെയും നയങ്ങളെയും പരസ്യമായി വിമര്‍ശിക്കുന്ന യുവ സ്ഥാനാര്‍ത്ഥികള്‍, കാലങ്ങളായി സീറ്റുകള്‍ കൈവശം വെച്ചിരുന്ന ഇസ്രഈല്‍ അനുകൂലികളായ ജനപ്രതിനിധികളെ അട്ടിമറിക്കുന്ന കാഴ്ചയാണ് യു.എസില്‍ കാണാനാകുന്നത്.

അമേരിക്കന്‍ പൊതുജനങ്ങളുടെ, പ്രത്യേകിച്ച് യുവാക്കളുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അടിത്തറയുടെയും നിലപാടുകളില്‍ വന്ന വലിയ മാറ്റമാണ് ഇത് സൂചിപ്പിക്കുന്നത്.

കൊളറാഡോയില്‍ 15 തവണ പ്രതിനിധിയായിരുന്ന പ്രമുഖ ഇസ്രഈല്‍ അനുകൂലി ഡയാന ഡീഗെറ്റിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിയായ മെലറ്റ് കിറോസ് അട്ടിമറി വിജയം നേടി. ഫലസ്തീന്‍ അനുകൂല നിലപാടുകള്‍ കൊണ്ട് ജോലി നഷ്ടപ്പെട്ട വ്യക്തി കൂടിയാണ് മെലറ്റ് കിറോസ്.

ന്യൂയോര്‍ക്ക് മേയര്‍ സോഹ്റാന്‍ മംദാനി പിന്തുണച്ച മൂന്ന് സ്ഥാനാര്‍ത്ഥികളും ഫിലാഡല്‍ഫിയയിലും വാഷിങ്ടണ്‍ ഡി.സിയിലും നടന്ന പ്രൈമറി തെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം കൈവരിച്ചു.

ഇസ്രാഈലിനെ ഒരു ‘അപ്പാര്‍ത്തീഡ് രാഷ്ട്രമായി വിശേഷിപ്പിക്കുന്നതും, ഗസയിലെ വംശഹത്യയെ ശക്തമായി എതിര്‍ക്കുന്നതും, ഇസ്രഈലിന് അമേരിക്ക നല്‍കുന്ന സൈനിക സഹായങ്ങള്‍ നിര്‍ത്തലാക്കാന്‍ ആവശ്യപ്പെടുന്നതുമായിരുന്നു ഈ സ്ഥാനാര്‍ത്ഥികളുടെ പ്രധാന പ്രചാരണ വിഷയങ്ങള്‍.

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന ഈ മാറ്റത്തെ ഇസ്രഈലിലെ മുന്‍നിര മാധ്യമങ്ങള്‍ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. യു.എസ് രാഷ്ട്രീയത്തില്‍ ഇസ്രഈലിനോടുള്ള പിന്തുണ ഇനിമുതല്‍ രാഷ്ട്രീയ വിജയത്തിന് ഗ്യാരണ്ടി നല്‍കുന്നില്ലെന്ന് ഈ മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടി ഇസ്രഈലില്‍ നിന്ന് കൂടുതല്‍ അകലുകയാണെന്നും ഇതൊരു വലിയ പ്രശ്‌നമായി മാറിക്കഴിഞ്ഞുവെന്നും ദി ജെറുസലേം പോസ്റ്റ് തങ്ങളുടെ എഡിറ്റോറിയലിലൂടെ വ്യക്തമാക്കി.

പുതിയ തലമുറയിലെ ഡെമോക്രാറ്റുകള്‍ ഇസ്രഈലിനെതിരെ തിരിഞ്ഞുവെന്നും, ഈ രാഷ്ട്രീയ മാറ്റത്തെ 1917ലെ ചരിത്രപ്രസിദ്ധമായ റഷ്യന്‍ വിപ്ലവത്തോടുമാണ് ദി ടൈംസ് ഓഫ് ഇസ്രഈല്‍ ഉപമിച്ചത്.

ഡെമോക്രാറ്റുകള്‍ ഇസ്രഈല്‍ നയങ്ങളിലും ഐപാക് പോലുള്ള ശക്തരായ ഇസ്രഈല്‍ അനുകൂല ലോബിയിങ് സംഘടനകളുടെ സ്വാധീനത്തിലും മടുത്തു കഴിഞ്ഞുവെന്നും ഇതൊരു താത്കാലിക പ്രതിഭാസമല്ലെന്നുമാണ് ഹാരെറ്റ്‌സിന്റെ നിരീക്ഷണം.

അമേരിക്കന്‍ പൊതുസമൂഹത്തിന്റെ ചിന്താഗതികളിലുണ്ടായ വലിയ മാറ്റമാണ് പുരോഗമന സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് പിന്നിലെന്ന് വിവിധ സര്‍വേകള്‍ വ്യക്തമാക്കുന്നു. ഇത് ഇസ്രഈല്‍-യു.എസ് ദീര്‍ഘകാല സഖ്യത്തിന് തന്നെ ഭീഷണിയാകുമെന്നാണ്‌സര്‍വേ ഫലങ്ങള്‍ വിലയിരുത്തുന്നത്.

ഇസ്രഈലിനെ ശക്തമായി എതിര്‍ക്കുന്നത് ഇനി ഡെമോക്രാറ്റിക് രാഷ്ട്രീയത്തില്‍ ഒരു തടസ്സമല്ലെന്നും, മറിച്ച് അത് വിജയത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകമായി മാറിക്കൊണ്ടിരിക്കുകയാണെന്നുമാണ് ജൂയിഷ് ടെലിഗ്രാഫിക് ഏജന്‍സി നിരീക്ഷിക്കുന്നത്.

 

Content highlight: Israeli media are concerned about criticism of Israel gaining traction in American politics.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.