ബഹിഷ്‌കരണം ഭയന്ന് 'രൂപമാറ്റം': ഇസ്രഈലി പ്ലാറ്റ്‌ഫോമുകള്‍ അമേരിക്കന്‍ കമ്പനിയായി ചമയുന്നതായി വെളിപ്പെടുത്തല്‍
Trending
ബഹിഷ്‌കരണം ഭയന്ന് 'രൂപമാറ്റം': ഇസ്രഈലി പ്ലാറ്റ്‌ഫോമുകള്‍ അമേരിക്കന്‍ കമ്പനിയായി ചമയുന്നതായി വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th May 2026, 5:13 pm

ടെല്‍ അവീവ്: ഗസയിലെ വംശഹത്യയുടെയും അധിനിവേശത്തിന്റെയും പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ നേരിടുന്ന സാമ്പത്തിക ബഹിഷ്‌കരണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്രഈലി കമ്പനികള്‍ തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെക്കുന്നതായി റിപ്പോര്‍ട്ട്.

പ്രമുഖ ഇസ്രഈലി ധനസമാഹരണ പ്ലാറ്റ്‌ഫോമായ ‘ഇസ്രഈല്‍ ഗൈവ്‌സ്’, ഒരു അമേരിക്കന്‍ ഫിന്‍ടെക് സ്ഥാപനമെന്ന വ്യാജേന ‘ഗിവിങ് ടെക്’ എന്ന പേരില്‍ ആഗോള വിപണിയില്‍ പ്രവര്‍ത്തിക്കുന്നതായാണ് പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍.

ടെക് ഫോര്‍ ഫലസ്തീന്‍ സ്ഥാപകനായ പോള്‍ ബിഗ്ഗര്‍ മെയ് 7 ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് തന്റെ കണ്ടെത്തലുകള്‍ നിരത്തിയത്. വെറുമൊരു ആരോപണത്തിനപ്പുറം രണ്ട് കമ്പനികളും ഒന്നാണെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളാണ് അദ്ദേഹം പങ്കുവെച്ചത്.

കഴിഞ്ഞ നാല് വര്‍ഷമായി രണ്ട് കമ്പനികളുടെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പ്രവര്‍ത്തിക്കുന്നത് ഒരാള്‍ തന്നെയാണ്. ലിങ്ക്ഡ് ഇന്‍ പ്രൊഫൈലുകള്‍ പ്രകാരം കമ്പനിയുടെ ആസ്ഥാനം ഇസ്രഈലിലെ ടെല്‍ അവീവ് ആണെന്ന് വ്യക്തമാണ്.

ഇസ്രഈല്‍ ഗൈവ്‌സ്, ഗിവിങ് ടെക്, എന്നിവ കൂടാതെ ഇവരുടെ തന്നെ മറ്റൊരു പ്രൊഡക്ടായ ‘ഡി.എ.എഫ്.ടെക്’ എന്നിവയെല്ലാം ഒരേ ലോഗോയും ഫാവിക്കോണും ആണ് ഉപയോഗിക്കുന്നത്.

രണ്ട് വെബ്‌സൈറ്റുകളും ഒരേ ഗൂഗിള്‍ അനലിറ്റിക്‌സ്, മൈക്രോസോഫ്റ്റ് ക്ലാരിറ്റി ട്രാക്കിങ് ഐഡന്റി ഫയറുകള്‍ എന്നിവയാണ് പങ്കിടുന്നത്. സന്ദര്‍ശകരുടെ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഈ സവിശേഷ കോഡുകള്‍ ഒന്നാണെന്നത് രണ്ട് സ്ഥാപനങ്ങളും ഒരേ നിയന്ത്രണത്തിലാണെന്നതിന്റെ ശക്തമായ തെളിവാണെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

രണ്ട് വെബ്‌സൈറ്റുകളുടെയും ഡിസൈന്‍ ഏതാണ്ട് സമാനമാണ്. ഇസ്രഈല്‍ ഗൈവ്‌സ് ലോഡ് ചെയ്യുന്ന സ്റ്റൈല്‍ഷീറ്റ് ഗിവിങ് ടെക്കിന്റേതിന് സമാനമാണെന്ന് ക്രിപ്‌റ്റോഗ്രാഫിക് ഹാഷ് പരിശോധനയിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

2009ല്‍ സ്ഥാപിതമായ ഇസ്രഈല്‍ ഗൈവ്‌സ്, വിദേശ ദാതാക്കള്‍ക്ക് ഇസ്രഈലി ആവശ്യങ്ങള്‍ക്കായി പണം നല്‍കാനുള്ള പ്ലാറ്റ്‌ഫോമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് വെസ്റ്റ് ബാങ്കില്‍ നടത്തുന്ന അനധികൃത ഇസ്രഈലി സെറ്റില്‌മെന്റുകള്‍ക്കും, തീവ്ര സ്വഭാവമുള്ള അര്‍ദ്ധസൈനിക ഗ്രൂപ്പുകള്‍ക്കും, സൈനിക യൂണിറ്റുകള്‍ക്കും ഈ പ്ലാറ്റ്‌ഫോം വഴി ഫണ്ട് കൈമാറുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇസ്രഈലിന്റെ സൈനിക നടപടികള്‍ക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ശക്തമായതോടെ, ഇസ്രഈല്‍ എന്ന പേര് ബിസിനസിനെ ബാധിക്കുമെന്ന് കമ്പനി ഭയപ്പെട്ടു. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍മാരേയും ചാരിറ്റി സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഗിവിങ് ടെക് എന്ന പേരില്‍ തനി അമേരിക്കന്‍ കമ്പനിയായി ഇവര്‍ വേഷം മാറിയത്.

ഗിവിങ് ടെക്കിന്റെ വെബ്‌സൈറ്റില്‍ ഒരിടത്തുപോലും ഇസ്രഈലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയിട്ടില്ല എന്നത് ബോധപൂര്‍വമായ നീക്കമാണെന്ന് ബിഗ്ഗര്‍ ചൂണ്ടിക്കാട്ടി.

കോര്‍പ്പറേറ്റ് ഗിവിങ് പ്ലാറ്റ്‌ഫോമായ ‘ബെനവിറ്റി’ വഴി ഗൂഗിള്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പ്ലാറ്റ്‌ഫോമിലേക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒരു ആഗോള ചാരിറ്റി സോഫറ്റ്വെയര്‍ ദാതാവ് എന്ന നിലയില്‍ ഗിവിംഗ് ടെക് അവതരിപ്പിക്കപ്പെട്ടതിനാല്‍, തങ്ങള്‍ നല്‍കുന്ന പണം ഇസ്രഈലിന്റെ സൈനിക നീക്കങ്ങള്‍ക്കും അനധികൃത കുടിയേറ്റങ്ങള്‍ക്കുമാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് ദാതാക്കള്‍ തിരിച്ചറിഞ്ഞിരുന്നില്ല.

വംശഹത്യ, അധിനിവേശം, ബഹിഷ്‌കരണങ്ങള്‍ എന്നിവയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്രഈലി കമ്പനികള്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്നും ബിഗ്ഗര്‍ എക്സില്‍ കുറിച്ചു.

ഇസ്രഈല്‍ ബ്രാന്‍ഡിനോടുള്ള ആഗോള ബഹിഷ്‌ക്കരണമുള്‍പ്പെടെ മറികടക്കാന്‍ കമ്പനികള്‍ സ്വീകരിക്കുന്ന ഇത്തരം റീബ്രാന്‍ഡിങ് തന്ത്രങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

ബഹിഷ്‌കരണാഹ്വാനങ്ങള്‍ സജീവമായ പാശ്ചാത്യ വിപണികളില്‍ പിടിച്ചുനില്‍ക്കാന്‍ ഇസ്രഈലി ടെക് മേഖല ഇത്തരം വളഞ്ഞവഴികള്‍ തേടുന്നത് അവരുടെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴമാണ് വെളിപ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: israeli fundraising platform ‘rebranding as American’ to dodge boycotts over genocide