ഇസ്രഈല്‍ സൈന്യം ഫ്‌ളോട്ടില്ല ആക്ടിവിസ്റ്റുകളെ മര്‍ദിച്ചു; തോക്ക് ചൂണ്ടി; പണം മോഷ്ടിച്ചു; കൂടുതല്‍ ക്രൂരതകള്‍ പുറത്ത്
Global Sumud Flotilla
ഇസ്രഈല്‍ സൈന്യം ഫ്‌ളോട്ടില്ല ആക്ടിവിസ്റ്റുകളെ മര്‍ദിച്ചു; തോക്ക് ചൂണ്ടി; പണം മോഷ്ടിച്ചു; കൂടുതല്‍ ക്രൂരതകള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th October 2025, 3:39 pm

റോം: ഇസ്രഈല്‍ സൈന്യം ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയിലെ ആക്ടിവിസ്റ്റുകളെ കസ്റ്റഡിയിലെടുതിന് ശേഷം പെരുമാറിയത് അതിക്രൂരമായെന്ന് വെളിപ്പെടുത്തലുകള്‍. ഗസയിലേക്കുള്ള മാനുഷിക സഹായങ്ങളുമായി പോയ ആക്ടിവിസ്റ്റുകള്‍ക്ക് വൃത്തിയുള്ള ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്നും വൃത്തിഹീനമായ ചുറ്റുപാടിലാണ് താമസിപ്പിച്ചതെന്നും മുമ്പ് തുര്‍ക്കിയിലേക്ക് നാടുകടത്തപ്പെട്ട ആക്ടിവിസ്റ്റുകള്‍ വെളിപ്പെടുത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് റോമില്‍ തിരിച്ചെത്തിയ ഇറ്റാലിയന്‍ പൗരന്മാര്‍ തങ്ങള്‍ നേരിട്ട ക്രൂരതകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇസംതാംബുളിലേക്ക് നാടുകടത്തപ്പെട്ട ആക്ടിവിസ്റ്റുകളില്‍ പലരും ഇറ്റലിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

‘ഇസ്രഈല്‍ സേന വളരെ മോശമായാണ് പെരുമാറിയത്. ഞങ്ങളെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഉപദ്രവിച്ചു’, ഇറ്റാലിയന്‍ ആക്ടിവിസ്റ്റായ സീസര്‍ ടൊഫാനി പറഞ്ഞതായി എ.എന്‍.എസ്.എ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

‘അക്രമാസക്തരായാണ് ഇസ്രഈല്‍ സേന ഞങ്ങളെ നേരിട്ടത്. ഞങ്ങള്‍ക്ക് നേരെ തോക്കുചൂണ്ടി. ഇതൊരിക്കലും അംഗീകരിക്കാനാവുന്നതല്ല. ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം അമ്പരപ്പിച്ചു’,ഇറ്റലിയിലെ യൂണിയന്‍ ഇസ്‌ലാമിക് കമ്മ്യൂണിറ്റീസ് പ്രസിഡന്റായ യാസിന്‍ ലഫ്രാം പറഞ്ഞു. ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയിലെ യാത്രികരായിരുന്ന ഇവരെ ഇസ്രഈല്‍ ശനിയാഴ്ചയാണ് നാടുകടത്തിയത്.

ഇസ്രഈല്‍ സൈനികര്‍ മരുന്നുകള്‍ പിടിച്ചെടുക്കുകയും കസ്റ്റഡിയിലെടുത്ത ആക്ടിവിസ്റ്റുകളെ കുരങ്ങുകളെ പോലെയാണ് കൈകാര്യം ചെയ്തതെന്നും ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുായ സാവേരിയോ ടൊമാസി പറഞ്ഞു.

സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബര്‍ഗിനെയും നെല്‍സണ്‍ മണ്ടേലയുടെ ചെറുമകനായ മണ്ട്‌ല മണ്ടേലയും ഉള്‍പ്പടെയുള്ള ആക്ടിവിസ്റ്റുകളെ ഇസ്രഈല്‍ സൈനികര്‍ പരിഹസിച്ചിരുന്നു. പലപ്പോഴും തരംതാണരീതിയിലാണ് സംസാരിച്ചത്. ചിരിക്കാനുള്ള സാഹചര്യങ്ങള്‍ അല്ലാതിരുന്നിട്ടുകൂടി വെറുതെ കളിയാക്കി ചിരിക്കുകയും ചെയ്‌തെന്നും ടൊമാസി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

പിടിയിലായ ആക്ടിവിസ്റ്റുകളെ നായ്ക്കളെ കാണിച്ച് ഭീതിപ്പെടുത്തി. തോക്കിലെ ലേസര്‍ പോയിന്റുകള്‍ ശരീരത്തിലേക്ക് പതിപ്പിച്ച് പേടിപ്പിക്കാന്‍ ശ്രമിച്ചെന്നും തങ്ങളുടെ പണം ഇസ്രഈലികള്‍ മോഷ്ടിച്ചെന്നും മറ്റൊരു ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ലോറെന്‍സോ ഡി അഗോസ്റ്റിനോ പറഞ്ഞു. തുര്‍ക്കിയിലെ ഇസ്താംബുളില്‍ വന്നിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശനിയാഴ്ചയാണ് അഗോസ്റ്റിനോ ഉള്‍പ്പടെയുള്ള 137 ആക്ടിവിസ്റ്റുകളെ ഇസ്രഈല്‍ തുര്‍ക്കിയിലേക്ക് നാടുകടത്തിയത്. നിരന്തരമായ പരിഹാസവും സമ്മര്‍ദവും സഹിക്കാനാകുന്നതിനുമപ്പുറമായിരുന്നു. കൈകള്‍ കെട്ടിയിട്ട് മുട്ടുകുത്തി ഇരുത്തി. തലയുയര്‍ത്തി ഇസ്രഈലി സൈനികരെ നോക്കാന്‍ അനുവദിച്ചിരുന്നില്ല. തലതാഴ്ത്തി ഇരിക്കാനായിരുന്നു ഉത്തരവ്. തലയുയര്‍ത്താന്‍ ശ്രമിച്ചതിന് മര്‍ദനമേറ്റെന്നും പൗലോ ഡി മോന്റിസ് എന്ന ആക്ടിവിസ്റ്റ് പറയുന്നു.

മലേഷ്യയില്‍ നിന്നുള്ള സഹോദരിമാരും പാട്ടുകാരുമായ ഹെലിസ ഹെല്‍മിയും ഹസ്വാനി ഹെല്‍മിയും ഇസ്രഈല്‍ ക്രൂരതകള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ടോയ്‌ലറ്റിലെ വെള്ളം കുടിപ്പിച്ചെന്ന് ഇവര്‍ പറഞ്ഞു.

ഗ്രെറ്റ തെന്‍ബര്‍ഗിനെ മുടിയില്‍പ്പിടിച്ച് വലിച്ച് തറയിലേക്ക് തള്ളിയിട്ടെന്നും ഇസ്രഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചെന്നും മുമ്പ് പുറത്തെത്തിയ ആക്ടിവിസ്റ്റുകള്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ഈ ആആരോപണങ്ങളെല്ലാം തള്ളി ഇസ്രഈല്‍ വിദേശകാര്യമന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ രംഗത്തെത്തി. തീവ്രവാദികളായി ഫ്‌ളോട്ടില്ല ആക്ടിവിസ്റ്റുകളെ പരിഗണിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നാണ് ബെന്‍ഗ്വിര്‍ പ്രതികരിച്ചത്.

Content Highlight: Israeli Defense force officers beat flotilla activists; pointed guns; stole money; more atrocities reported