ടെൽ അവീവ്: ഹമാസിന്റെ സൈനിക വിഭാഗം തലവനും 2023 ഒക്ടോബർ ഒക്ടോബർ ഏഴിലെ ഇസ്രഈൽ ആക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാളുമായ ഇസുദീൻ അൽ-ഹദ്ദാദ് (Izz al-Din al-Haddad) കൊല്ലപ്പെട്ടു.
ഗസയിൽ ഇസ്രഈൽ നടത്തിയ കൃത്യമായ വ്യോമാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ഐ.ഡി.എഫ് ശനിയാഴ്ച സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച ഗസ സിറ്റിയിലെ റിമാൻ മേഖലയിലുള്ള ഒരു കെട്ടിടം ലക്ഷ്യമിട്ടാണ് ഇസ്രഈൽ ആക്രമണം നടത്തിയത്. ഹദ്ദാദ് ഒളിവിൽ കഴിഞ്ഞിരുന്ന അപ്പാർട്ട്‌മെന്റിന് നേരെ മൂന്ന് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് 13 ബോംബുകൾ വർഷിച്ചതായാണ് റിപ്പോർട്ടുകൾ.
ഇയാൾ വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നത് തടയാൻ ഒരേസമയം അപ്പാർട്ട്‌മെന്റും അവിടെനിന്നു പുറപ്പെട്ട ഒരു വാഹനവും സൈന്യം തകർത്തു. ഹദ്ദാദിനൊപ്പം മറ്റ് ആറ് പേരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.
ഹമാസ് സൈനിക വിഭാഗത്തിൽ ദീർഘകാലമായി പ്രവർത്തിച്ചിരുന്ന ഹദ്ദാദ്, ഒക്ടോബർ ഏഴ് ആക്രമണത്തിന് നേതൃത്വം നൽകിയവരിൽ ഇപ്പോൾ ജീവിച്ചിരുന്ന അവസാനത്തെ ഉയർന്ന കമാൻഡർമാരിൽ ഒരാളായിരുന്നു.
മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഇയാൾ ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ (അൽ-ഖസാം ബ്രിഗേഡ്സ്) ചുമതല ഏറ്റെടുത്തത്. പുറംലോകവുമായി അധികം ബന്ധം പുലർത്താത്തതിനാൽ ‘അൽ-ഖസാമിലെ പ്രേതം’ (Ghost of al-Qassam) എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 7.5 ലക്ഷം ഡോളർ ഇസ്രഈൽ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഹദ്ദാദ് ഇസ്രഈലി ബന്ദികളെ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നതായി ഇസ്രഈൽ ആരോപിച്ചു. ഇയാൾ ബന്ദികളുടെ ചിത്രങ്ങൾ തന്റെ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഹമാസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ‘അൽ-മജ്ദിൽ’ ഇയാൾ അംഗമായിരുന്നു. ഇസ്രഈലിന് വേണ്ടി ചാരവൃത്തി നടത്തുന്നവരെ കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു ഈ വിഭാഗത്തിന്റെ ചുമതല.
ശനിയാഴ്ച ഗസ സിറ്റിയിൽ നടന്ന ഹദ്ദാദിന്റെ ശവസംസ്‌കാര ചടങ്ങിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
ഇസ്രഈലും ഹമാസും തമ്മിൽ നിലനിൽക്കുന്ന ദുർബലമായ വെടിനിർത്തൽ കരാറിനിടയിലാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്. ഹദ്ദാദിന്റെ മരണം മേഖലയിലെ സമാധാന ശ്രമങ്ങളെയും വെടിനിർത്തൽ കരാറിന്റെ ഭാവിയിയെയും ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
Content Highlight: Israel says it has killed Hamas leader Izz al-Din al-Haddad