ഞാനടിച്ചാല്‍ താങ്കമാട്ടെ!! കിഷന്റെ കിന്റലടിയില്‍ ഹിറ്റ്മാനും വീഴും!
Cricket
ഞാനടിച്ചാല്‍ താങ്കമാട്ടെ!! കിഷന്റെ കിന്റലടിയില്‍ ഹിറ്റ്മാനും വീഴും!
ഫസീഹ പി.സി.
Saturday, 28th February 2026, 11:25 am

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള 2026 ടി – 20 ലോകകപ്പ് സൂപ്പര്‍ 8 പോരിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. നാളെയാണ് (മാര്‍ച്ച് 1) ഈ മത്സരം അരങ്ങേറുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് മത്സരത്തിന്റെ വേദി.

ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ താരം ഇഷാന്‍ കിഷന് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമുണ്ട്. ഒരു ടി – 20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടുന്ന താരമെന്ന നേട്ടമാണ് ജാര്‍ഖണ്ഡ് ബാറ്റര്‍ക്ക് മുന്നിലുള്ളത്. ഇതിനായി ഇടം കൈയ്യന്‍ ബാറ്റര്‍ക്ക് വേണ്ടത് മൂന്ന് ബൗണ്ടറികളാണ്.

ഇഷാന്‍ കിഷന്‍. Photo; BCCI/x.com

നിലവില്‍ ടി – 20 ലോകകപ്പില്‍ കിഷന്‍ 35 ബൗണ്ടറികളാണ് അടിച്ചത്. ഇതിലേക്ക് മൂന്ന് ബൗണ്ടറികള്‍ ചേര്‍ക്കാനായാല്‍ താരത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കാനാകും.

മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുക. രോഹിത് സിക്സും ഫോറുകളുമായി 34 തവണയാണ് പന്ത് അതിര്‍ത്തി കടത്തിയത്. 2024 ലോകകപ്പിലായിരുന്നു ഹിറ്റ്മാന്റെ ഈ നേട്ടം.

ഒരു ടി – 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – വര്‍ഷം – ബൗണ്ടറികള്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 2024 – 39

ഇഷാന്‍ കിഷന്‍ – 2026 – 35

സൂര്യകുമാര്‍ യാദവ് – 2022 – 35

വിരാട് കോഹ്ലി – 2014 – 34

വിരാട് കോഹ്ലി – 2016 – 34

വിരാട് കോഹ്ലി – 2022 – 33

ഇന്ത്യൻ ടീം. Photo: BCCI/x.com

ഗ്രൂപ്പ് വണ്ണിലെ രണ്ടാം സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന മത്സരമായതിനാല്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പോരാട്ടം ഏറെ നിര്‍ണായകമാണ്. ഇരുടീമുകള്‍ക്കും സെമി ഫൈനലിന് യോഗ്യത നേടാന്‍ വിജയം അനിവാര്യമാണ്.

ഇനി മോശം കാലാവസ്ഥ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക സൂര്യയെയും സംഘത്തിനെയുമാണ്. വിന്‍ഡീസിനെക്കാള്‍ കുറഞ്ഞ നെറ്റ് റണ്‍ റേറ്റാണ് നീലപ്പടയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.

Content Highlight: Ishan Kishan needs 3 boundaries to tops the list of most boundaries for India in a T20 World Cup by surpassing Rohit Sharma

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി