നഗരത്തിൽ ജീവിച്ച എനിക്ക് ആ വേഷം ചെയ്യാൻ പരിശീലനം ആവശ്യമായി: ഇഷ തൽവാർ
Malayalam Cinema
നഗരത്തിൽ ജീവിച്ച എനിക്ക് ആ വേഷം ചെയ്യാൻ പരിശീലനം ആവശ്യമായി: ഇഷ തൽവാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th July 2025, 11:33 am

തട്ടത്തില്‍ മറയത്തിലെ ആയിഷ എന്ന സുന്ദരിക്കുട്ടിയെ അങ്ങനെ പെട്ടെന്നാരും മറക്കില്ല. ഇഷ തല്‍വാര്‍ അവതരിപ്പിച്ച കഥാപാത്രം അത്രയേറെ ആഴത്തില്‍ പതിഞ്ഞതായിരുന്നു.

പിന്നീട് നിരവധി സിനിമകളില്‍ വേഷമിട്ട അവര്‍ മിര്‍സാപൂര്‍ എന്ന വെബ്‌സീരീസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.  സംവിധായകനും നിര്‍മാതാവും അഭിനേതാവുമായ വിനോദ് തല്‍വാറിന്റെ മകളാണ് ഇഷ. ഇപ്പോള്‍ മിര്‍സാപൂറിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.

ഓഡിഷന്‍ വഴിയാണ് വെബ്സീരീസായ മിര്‍സാപൂരിലേക്ക് എത്തിയതെന്നും തെരഞ്ഞെടുത്തപ്പോള്‍ ചെറിയവേഷമെന്നാണ് ആദ്യം കരുതിയതെന്നും ഇഷ പറയുന്നു.

പിന്നീടാണ് ആ കഥാപാത്രത്തിന്റെ പ്രാധാന്യം മനസിലായതെന്നും നഗരത്തില്‍ ജീവിച്ച തനിക്ക് ആ വേഷം ചെയ്യാന്‍ പരിശീലനം ആവശ്യമായിരുന്നെന്നും നടി പറഞ്ഞു.

ഒരുപാട് വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുത്തെന്നും യു.പിയിലെ ആളുകളുടെ സംസാരശൈലി മനസിലാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന്റെയൊക്കെ ഫലം തനിക്കും ആ കഥാപാത്രത്തിനും ലഭിച്ചെന്നും നടി കൂട്ടിച്ചേര്‍ത്തു. വനിതയോട് സംസാരിക്കുകയായിരുന്നു ഇഷ തല്‍വാര്‍.

‘ഓഡിഷന്‍ വഴിയാണ് വെബ്സീരീസായ മിര്‍സാപൂരിലേക്ക് എത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചെറിയ വേഷമാകുമെന്നാണ് കരുതിയത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോഴാണ് കഥാപാത്രത്തിന്റെ ആഴവും പ്രാധാന്യവും മനസിലായത്. മാധുരി യാദവിനെ നഷ്ടപ്പെടുത്താന്‍ പാടില്ലെന്ന് മനസ് പറഞ്ഞു.

മുംബൈയിലെ നഗരജീവിതം കണ്ടുവളര്‍ന്ന എനിക്ക് യു.പിയിലെ ഉള്‍ഗ്രാമത്തില്‍ ജീവിക്കുന്ന മാധുരിയാകാന്‍ പരിശീലനം ആവശ്യമായിരുന്നു. മാധുരിയെ പൂര്‍ണതയോടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ ഒരുപാട് പരിശ്രമിച്ചു. ഇതിനായി ധാരാളം വർക്ക് ഷോപ്പുകളിൽ പങ്കെടുക്കുകയും യു.പിയിലെ ആളുകളുടെ സംസാരശൈലി സുഹൃത്തുക്കളില്‍ നിന്നു കേട്ടു പഠിക്കുകയും ചെയ്തു.

മൂന്നുമാസത്തിന് ശേഷം മിര്‍സാപൂരിന്റെ സെറ്റിലേക്കെത്തിയപ്പോള്‍ ഒട്ടും അപരിചിതത്വം തോന്നിയില്ല. ശരിക്കുമൊരു യു.പിക്കാരി കുട്ടിയായതുപോലെ. തയാറെടുപ്പുകളുടെ ഫലം തീര്‍ച്ചയായും കഥാപാത്രത്തിനും എനിക്കും ലഭിച്ചു,’ ഇഷ തല്‍വാര്‍ പറഞ്ഞു.

Content Highlight: Isha Thalwar talking about Mirzapur Webseries