'ഇറാന്‍ ഒരു ആസന്ന ഭീഷണിയല്ല, ഈ യുദ്ധം ഇസ്രായേലിന് വേണ്ടി'; രാജിവച്ച് അമേരിക്കന്‍ ഭീകരവിരുദ്ധ സമിതി മേധാവി
Iran US Conflict
'ഇറാന്‍ ഒരു ആസന്ന ഭീഷണിയല്ല, ഈ യുദ്ധം ഇസ്രായേലിന് വേണ്ടി'; രാജിവച്ച് അമേരിക്കന്‍ ഭീകരവിരുദ്ധ സമിതി മേധാവി
അനിത സി
Tuesday, 17th March 2026, 10:41 pm

വാഷിങ്ടണ്‍: ഇറാനെതിരായ യു.എസ്- ഇസ്രഈല്‍ ആക്രമണത്തെ എതിര്‍ത്ത് യു.എസ് ഭീകരവിരുദ്ധ സമിതിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ ജോ കെന്റ് രാജിവെച്ചു.

ഇറാന്‍ യു.എസിന് ആസന്നമായ ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ ഡയറക്ടര്‍ ജോ കെന്റിന്റെ രാജി.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കെന്റ്, ഇസ്രഈലിന്റെയും അവരുടെ ശക്തമായ അമേരിക്കന്‍ ലോബിയുടെയും സമ്മര്‍ദത്തിലാണ് യുദ്ധം ആരംഭിച്ചതെന്നും പറഞ്ഞു. ഇക്കാര്യങ്ങള്‍ അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ഉന്നത റാങ്കിലുള്ള ഇസ്രഈല്‍ ഉദ്യോഗസ്ഥരും യു.എസിലെ പ്രമുഖ പത്രപ്രവര്‍ത്തകരും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അമേരിക്കയ്ക്ക് ഇറാന്‍ ഭീഷണിയാണെന്ന പ്രചാരണം നടത്താന്‍ ഇവര്‍ ശ്രമിച്ചെന്നും കെന്റ് ചൊവ്വാഴ്ച പങ്കിട്ട എക്‌സ് പോസ്റ്റിലൂടെ ആരോപിച്ചു.

അമേരിക്കന്‍ ജനതയ്ക്ക് ഒരു ഗുണവും ചെയ്യാത്തതും ജനങ്ങളുടെ ജീവനെടുക്കുന്നതിനെ ന്യായീകരിക്കാനാവാത്തതുമായ ഒരു യുദ്ധത്തിലേക്ക് പോരാടാനും മരിക്കാനുമായി അടുത്ത തലമുറയെ അയയ്ക്കുന്നതിനെ ന്യായീകരിക്കാനാകില്ലെന്ന് കെന്റ് പറഞ്ഞു.

ട്രംപിന്റെ അടുത്ത അനുയായികളില്‍ ഒരാളായിരുന്നു കെന്റ്. രണ്ട് തവണ യു.എസ് കോണ്‍ഗ്രസിലേക്ക് മത്സരിച്ചിട്ടും പരാജയപ്പെട്ട കെന്റിനെ ട്രംപ് തന്റെ രണ്ടാമൂഴത്തില്‍ തുടക്കത്തില്‍ തന്നെ നാമനിര്‍ദേശം ചെയ്യുകയും നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്ററിന്റെ തലവനായി നിയമിക്കുകയുമായിരുന്നു.

അതേസമയം, ഇറാനെതിരെ ആക്രമണം നടത്തുന്ന യു.എസ് ഇസ്രഈല്‍ സേനകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ട്രംപ് ഭരണകൂടത്തിലെ ഏറ്റവും പ്രമുഖനായ ഉദ്യോഗസ്ഥനാണ് ജോ കെന്റ്.

യു.എസ് സ്‌പെഷ്യല്‍ ഫോഴ്‌സിലും സി.ഐ.എയിലും സേവനം അനുഷ്ടിച്ച വ്യക്തി കൂടിയാണ് കെന്റ്. അദ്ദേഹത്തിന്റെ പങ്കാളി ഷാനന്‍ കെന്റ് നേവി ക്രിപ്‌റ്റോളജിക്കല്‍ ടെക്‌നീഷ്യനായിരുന്നു. 2019ല്‍ സിറിയയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ ഷാനന്‍ കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യവും കെന്റ് തന്റെ രാജി പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കെന്റിന്റെ രാജിയെ ട്രംപ് ശക്തമായി എതിര്‍ത്തു. ഭീകര വിരുദ്ധ മേധാവി കൈക്കൊണ്ട നിലപാട് കാരണം രാജി സ്വീകരിക്കുന്നെന്ന് ട്രംപ് പ്രതികരിച്ചു. സമര്‍ത്ഥരല്ലാത്ത ഇത്തരം ആളുകളെ യു.എസിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കെന്റിന്റെ പ്രസ്താവന വായിച്ചു. ഇറാന്‍ ഒരു ഭീഷണിയല്ലെന്ന് അദ്ദേഹം പറഞ്ഞതിനാല്‍ അദ്ദേഹം പുറത്തുപോയത് നല്ലൊരു കാര്യമാണെന്ന് എനിക്ക് തോന്നി. ഇറാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ഭീഷണിയാണ്’, ട്രംപ് പറഞ്ഞു.

Content Highlight: ‘Iran is not an imminent threat, this war is for Israel’; US counterterrorism chief resigns

 

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.