നഷ്ടപരിഹാരം വേണം; സമാധാനത്തിന് ഉപാധികള്‍ മുന്നോട്ട് വെച്ച് ഇറാന്‍
Iran US Conflict
നഷ്ടപരിഹാരം വേണം; സമാധാനത്തിന് ഉപാധികള്‍ മുന്നോട്ട് വെച്ച് ഇറാന്‍
അനിത സി
Thursday, 12th March 2026, 7:40 am

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനായി സമാധാന ശ്രമങ്ങള്‍ക്ക് സന്നദ്ധത അറിയിച്ച് ഇറാന്‍. സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടി മൂന്ന് ഉപാധികളും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ മുന്നോട്ടുവെച്ചു.

ഇറാനുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, ഭാവിയില്‍ ആക്രിമിക്കില്ലെന്ന ഉറപ്പ്, ഇറാന്റെ അവകാശങ്ങള്‍ അംഗീകരിക്കല്‍ എന്നിവയാണ് ഇറാന്‍ മുന്നോട്ടുവെച്ചിരിക്കുന്ന ഉപാധികള്‍.

‘പാകസ്ഥാനിലെയും റഷ്യയിലെയും നേതാക്കളുമായി സംസാരിച്ചപ്പോള്‍, മേഖലയിിലെ സമാധാനത്തിനായുള്ള ഇറാന്റെ പ്രതിബദ്ധത ഉറപ്പുനല്‍കി. സയണിസ്റ്റ് ഭരണകൂടവും യു.എസും ആളിപ്പടര്‍ത്തിയ ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏകമാര്‍ഗം ഇറാന്റെ നിയമാനുസൃതമായ അവകാശങ്ങള്‍ അംഗീകരിക്കുക, നഷ്ടപരിഹാരം നല്‍കുക, ഭാവിയില്‍ ആക്രമണങ്ങളുണ്ടാകില്ലെന്ന് ഉറപ്പിക്കുന്ന അന്താരാഷ്ട്ര ഗ്യാരണ്ടികള്‍ നല്‍കുക എന്നിവയാണ്,’ പെസസ്‌കിയാന്‍ എക്‌സില്‍ എഴുതി.

മാര്‍ച്ച് പത്തിനായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും പെസസ്‌കിയാനും ടെലിഫോണിലൂടെ സംസാരിച്ചത്. സംഭാഷണത്തിനിടെ ഇറാനും പുതിയ പരമോന്നത നേതാവായ മുജ്തബ ഖാംനഇക്കുള്ള പിന്തുണയും റഷ്യ ഉറപ്പാക്കിയിരുന്നു.

അതേസമയം, യു.എസ് പ്രസിന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെ ആക്രമിക്കുന്നത് ഉടനെ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞദിവസവും ആവര്‍ത്തിച്ചു. ഇറാനില്‍ വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയെന്നും ഏത് നിമിഷവും സംഘര്‍ഷം അവസാനിപ്പിക്കുമെന്നും ആക്‌സിയോസിനോട് ട്രംപ് പറഞ്ഞു.

ഇറാനില്‍ ലക്ഷ്യം വെയ്ക്കാന്‍ ഇനിയൊന്നും ബാക്കിയില്ല. എപ്പോഴെങ്കിലും തനിക്ക് യുദ്ധം അവസാനിപ്പിക്കാന്‍ തോന്നിയാല്‍ അത് അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇതിനിടെ, ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കി. ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ കൗണ്‍സില്‍ അപലപിച്ചു. വോട്ടെടുപ്പില്‍ നിന്ന് കൗണ്‍സില്‍ സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും വിട്ടുനിന്നു.

യു.എസും ഇസ്രഈലും ഇറാനില്‍ നടത്തുന്ന ആക്രമണങ്ങളെ തടയുന്നതില്‍ കൗണ്‍സില്‍ പരാജയപ്പെട്ടെന്നും പ്രമേയത്തില്‍ ഇറാനെതിരായ ആക്രമണങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നും റഷ്യയും ചൈനയും ചൂണ്ടിക്കാണിച്ചു.

ഇത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് ഇറാന്‍ യു.എന്‍ അംബാസഡര്‍ അമീര്‍ സയീദ് ഇറവാനി വിമര്‍ശിച്ചു.

Content Highlight: Iran demands compensation; guarantees no future attacks; conditions for peace

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.