2026 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തി ടീം നാലാം വിജയം സ്വന്തമാക്കിയിരുന്നു. ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു പരാഗും സംഘവും വിജയിച്ചത്.
ആര്‍.സി.ബി ഉയര്‍ത്തിയ 202 റണ്‍സിന്റെ വിജയലക്ഷ്യം പിങ്ക് ആര്‍മി 12 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ധ്രുവ് ജുറെലിന്റെയും വൈഭവ് സൂര്യവംശിയുടെയും കരുത്തിലാണ് ടീമിന്റെ വിജയം.
സന്ദീപ് ശർമ. Photo: iplt20.com
മത്സരത്തില്‍ സന്ദീപ് ശര്‍മ ഒരു വിക്കറ്റ് നേടിയിരുന്നു. നാല് ഓവറില്‍ 47 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ ഈ പ്രകടനം. ആര്‍.സി.ബി ക്യാപ്റ്റന്‍ രജത് പടിദാറിനെയാണ് പേസര്‍ വീഴ്ത്തിയത്.
ഈ വിക്കറ്റോടെ സന്ദീപ് ഐ.പി.എല്ലില്‍ 150 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനൊപ്പം തന്നെ ഒരു നേട്ടവും താരം സ്വന്തമാക്കി. ഐ.പി.എല്ലില്‍ ആര്‍.സി.ബിക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന നേട്ടമാണ് പേസര്‍ കുറിച്ചത്.
സന്ദീപിന് പുറമെ, രാജസ്ഥാനായി രവി ബിഷ്ണോയി, ബ്രിജേഷ് ശര്‍മ, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.