ഞാന്‍ അടിച്ചാല്‍ താങ്കമാട്ടേ; വെടിക്കെട്ട് ലിസ്റ്റില്‍ ഇനി വൈഭവും
Cricket
ഞാന്‍ അടിച്ചാല്‍ താങ്കമാട്ടേ; വെടിക്കെട്ട് ലിസ്റ്റില്‍ ഇനി വൈഭവും
ഫസീഹ പി.സി.
Wednesday, 8th April 2026, 9:05 am

ഐ.പി.എല്‍ 2026ല്‍ രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 27 റണ്‍സിനാണ് ടീം പരാജയപ്പെടുത്തിയത്.

മഴ മൂലം 11 ഓവറായി വെട്ടി ചുരുക്കിയ മത്സരത്തില്‍ പിങ്ക് ആര്‍മി ഉയര്‍ത്തിയ 151 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിങ്ങിയ മുംബൈ 123 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. ഇതോടെ ആര്‍.ആര്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി.

വൈഭവ് സൂര്യവംശി. Photo: iplt20.com

മത്സരത്തില്‍ യുവതാരം വൈഭവ് സൂര്യവംശിയുടെ താണ്ഡവത്തിനാണ് ആരാധകര്‍ സാക്ഷിയായത്. 14 പന്തുകള്‍ നേരിട്ട് 39 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഈ ഇന്നിങ്‌സില്‍ അഞ്ച് സിക്സും ഒരു ഫോറുമാണ് 15കാരന്‍ അടിച്ചത്. 278. 57 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ഓപ്പണര്‍ മുംബൈ താരങ്ങളെ അടിച്ചൊതുക്കിയത്.

ഈ ഇന്നിങ്സോടെ ഒരു സൂപ്പര്‍ നേട്ടവും വൈഭവ് തന്റെ പേരില്‍ കുറിച്ചു. ഐ.പി.എല്ലില്‍ 250+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ 30+ സ്‌കോര്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. നാല് തവണയാണ് താരം ടൂര്‍ണമെന്റില്‍ 250+ സ്‌ട്രൈക്ക് 30 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തത്. വെറും പത്ത് ഇന്നിങ്സ് മാത്രമാണ് ഇടം കൈയ്യന്‍ ബാറ്റര്‍ ഐ.പി.എല്ലില്‍ ഇതുവരെ കളിച്ചതെന്നാണ് ശ്രദ്ധേയം.

ഈ ലിസ്റ്റില്‍ അഭിഷേക് ശര്‍മയും ഹര്‍ദിക് പാണ്ഡ്യയുമാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇരുവരും ആറ് തവണയാണ് 250+ സ്‌ട്രൈക്ക് റേറ്റില്‍ 30+ സ്‌കോര്‍ ചെയ്തിട്ടുള്ളത്.

ഐ.പി.എല്ലില്‍ 250+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ 30+ സ്‌കോര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – എണ്ണം – ഇന്നിങ്സ് എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – 77 – 6

ഹര്‍ദിക് പാണ്ഡ്യ – 141 – 6

വൈഭവ് സൂര്യവംശി – 10 – 4

യൂസഫ് പത്താന്‍ – 154 – 4

രവീന്ദ്ര ജഡേജ -199 – 4

യശസ്വി ജെയ്‌സ്വാൾ. Photo: IndianPremierLeague/x.com

മത്സരത്തില്‍ വൈഭവിന് പുറമെ യശസ്വി ജെയ്സ്വാളും തിളങ്ങി. താരം 32 പന്തില്‍ പുറത്താവാതെ 77 റണ്‍സാണ് സ്‌കോര്‍ ചെയ്ത്. മുംബൈക്കായി അല്ലാഹ് ഗസന്‍ഫര്‍ രണ്ട് വിക്കറ്റും ഷര്‍ദുല്‍ താക്കൂര്‍ ഒരു വിക്കറ്റും വീഴ്ത്തി.

മുംബൈ നിരയില്‍ ഷറഫെയ്ന്‍ റുഥര്‍ഫോര്‍ഡ് എട്ട് പന്തില്‍ 25 റണ്‍സെടുത്തപ്പോള്‍ നമന്‍ ധിര്‍ 13 പന്തില്‍ 25 റണ്‍സും നേടി. രാജസ്ഥനായി സന്ദീപ് ശര്‍മ, നന്ദ്രേ ബര്‍ഗര്‍, രവി ബിഷ്ണോയി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചറും തുഷാര്‍ ദേശ്പാണ്ഡെയും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Content Highlight: IPL 2026: RR vs MI: Vaibhav Suryavanshi is in second in the list of Most 30+ scores at SR 250+ in IPL among Indians

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി