ചെക്കന്‍ ചുമ്മാ തീ! നോര്‍ക്യയെ കടത്തി വെട്ടി അശോക്
Cricket
ചെക്കന്‍ ചുമ്മാ തീ! നോര്‍ക്യയെ കടത്തി വെട്ടി അശോക്
ഫസീഹ പി.സി.
Saturday, 4th April 2026, 9:51 pm

2026 ഐ.പി.എല്ലിലെ രാജസ്ഥാന്‍ റോയല്‍സ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരം അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 210 റണ്‍സെടുത്തിട്ടുണ്ട്. ധ്രുവ് ജുറെലിന്റെയും യശസ്വി ജെയ്സ്വാളിന്റെയും കരുത്തിലാണ് ടീം മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്.

മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ യുവതാരം അശോക് ശര്‍മ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. നാല് ഓവര്‍ എറിഞ്ഞ താരം ഒരു വിക്കറ്റ് വീഴ്ത്തി. 37 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഈ പ്രകടനം.

ഈ സ്‌പെല്ലിനിടെ അശോക് ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ഐ.പി.എല്‍ 2026ലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ താരമെന്ന നേട്ടമാണ് താരം തന്റെ പേരില്‍ ചേര്‍ത്തത്. 154. 2 വേഗതയിലാണ് ഫാസ്റ്റ് ബൗളര്‍ പന്തെറിഞ്ഞത്.

രാജസ്ഥാന്റെ ഇന്നിങ്‌സിലെ 16ാം ഓവറിലായിരുന്നു സംഭവം. താരത്തിന്റെ മൂന്നാം ഓവറിലെ അവസാന പന്തില്‍ ധ്രുവ് ജുറെലിനെതിരെ യോര്‍ക്കര്‍ എറിഞ്ഞാണ് താരം ഈ നേട്ടത്തിലെത്തിയത്. താരം ഈ നേട്ടത്തില്‍ ഒന്നാമതെത്തിയത് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ബൗളര്‍ ആന്റിക്ക് നോര്‍ക്യയെ പിന്തള്ളിയാണ്.

2026 ഐ.പി.എല്ലില്‍ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ താരങ്ങള്‍

(താരം – ടീം – വേഗത എന്നീ ക്രമത്തില്‍)

അശോക് ശര്‍മ – ഗുജറാത്ത് ടൈറ്റന്‍സ് – 154.2

ആന്റിക്ക് നോര്‍ക്യ – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – 150.9

കാര്‍ത്തിക് ത്യാഗി – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 149.7

കാഗിസോ റബാദ – ഗുജറാത്ത് ടൈറ്റന്‍സ് – 149.1

ജെയ്മി ഒവേര്‍ട്ടണ്‍ – ചെന്നൈ സൂപ്പര്‍ കിങ്സ് – 145.6

മത്സരത്തില്‍ രാജസ്ഥനായി ജുറെല്‍ 42 പന്തില്‍ 75 റണ്‍സും ജെയ്സ്വാള്‍ 36 പന്തില്‍ 55 റണ്‍സും സ്‌കോര്‍ ചെയ്തു. 18 പന്തില്‍ 31 റണ്‍സെടുത്ത് വൈഭവ് സൂര്യവംശിയും എട്ട് പന്തില്‍ 18 റണ്‍സ് നേടി ഷിംറോണ്‍ ഹെറ്റ്‌മെയറും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു.

ഗുജറാത്തിനായി കാഗിസോ റബാദ രണ്ട് വിക്കറ്റുകള്‍ നേടി. അശോകിന് പുറമെ, റാഷിദ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

 

Content Highlight: IPL 2026: RR vs GT: Ashok Sharma registers fastest ball of IPL 2026 by surpassing Anrich Nortje

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി