കിങ്ങിനൊപ്പം ഇനി ഹിറ്റ്മാനും; ഐ.പി.എല്ലില്‍ ഇവരെ വെല്ലാന്‍ മറ്റാരുമില്ല
Cricket
കിങ്ങിനൊപ്പം ഇനി ഹിറ്റ്മാനും; ഐ.പി.എല്ലില്‍ ഇവരെ വെല്ലാന്‍ മറ്റാരുമില്ല
ഫസീഹ പി.സി.
Monday, 13th April 2026, 1:34 pm

സൂപ്പര്‍ താരം രോഹിത് ശര്‍മ കഴിഞ്ഞ ദിവസം സൂപ്പര്‍ നേട്ടം സ്വന്തമാക്കിയിരുന്നു. മുംബൈ ഇന്ത്യന്‍സിനായി 6000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ഇന്ത്യന്‍ ഓപ്പണര്‍ നേടിയത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തില്‍ താരം ഈ നേട്ടത്തിലെത്തിയത്.

മത്സരത്തില്‍ രോഹിത് 13 പന്തില്‍ 19 റണ്‍സെടുത്തിരുന്നു. ഒരു സിക്സും രണ്ട് ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നത്. ഈ ഇന്നിങ്‌സിനിടെയാണ് ഹിറ്റ്മാന്റെ ചരിത്ര നേട്ടം.

ആര്‍.സി.ബിക്കെതിരെ ആറ് റണ്‍സ് നേടിയതോടെയാണ് 38കാരന്‍ ഈ നാഴികക്കല്ലിലെത്തിയത്. നിലവില്‍ താരത്തിന് 231 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറികളും 40 അര്‍ധ സെഞ്ച്വറികളുമടക്കം 6013 റണ്‍സുണ്ട്.

മുംബൈ ജേഴ്‌സിയില്‍ ഈ ചരിത്ര നേട്ടം കുറിച്ചതോടെ ഒരു അപൂര്‍വ നേട്ടവും രോഹിത് കരസ്ഥമാക്കി. ഐ.പി.എല്‍ ഒരു ടീമിനായി 6000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് വലം കൈയ്യന്‍ ബാറ്റര്‍ തന്റെ അക്കൗണ്ടിലെത്തിച്ചത്.

ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ആര്‍.സി.ബി സൂപ്പര്‍ താരം വിരാട് കോഹ്‌ലി മാത്രമാണ്. ഐ.പി.എല്ലില്‍ ഇതുവരെ ആര്‍.സി.ബി ജേഴ്‌സിയില്‍ മാത്രം കളത്തിലിറങ്ങിയ 37കാരന്‍ ടീമിനായി 8840 റണ്‍സെടുത്തിട്ടുണ്ട്.

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com

ഐ.പി.എല്ലില്‍ ഒരു ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 8840

രോഹിത് ശര്‍മ – മുംബൈ ഇന്ത്യന്‍സ് – 6013

എം.എസ്. ധോണി – ചെന്നൈ സൂപ്പര്‍ കിങ്സ് – 4865

സുരേഷ് റെയ്‌ന – ചെന്നൈ സൂപ്പര്‍ കിങ്സ് – 4687

എ.ബി ഡി വില്ലിയേഴ്സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 4491

മുംബൈ ഇന്ത്യൻസ്. Photo: IndianPremierLeague/x.com

അതേസമയം, മുംബൈയുടെ അടുത്ത മത്സരം പഞ്ചാബ് കിങ്സുമായാണ്. ഏപ്രില്‍ 16നാണ് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.

 

Content Highlight: IPL 2026: Rohit Sharma joins with Virat Kohli in batters with 6000+ runs for a single IPL team

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി