ആദ്യ വിജയത്തില്‍ സൂപ്പറായി ശ്രേയസ്; ഇനി സ്ഥാനം രോഹിത്തിനൊപ്പം!
Cricket
ആദ്യ വിജയത്തില്‍ സൂപ്പറായി ശ്രേയസ്; ഇനി സ്ഥാനം രോഹിത്തിനൊപ്പം!
ഫസീഹ പി.സി.
Wednesday, 1st April 2026, 7:28 am

2026 ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പഞ്ചാബ് കിങ്സ് പരാജയപ്പെടുത്തിയിരുന്നു. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍3 വിക്കറ്റിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്.

ഗുജറാത്ത് ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം 5 പന്ത് ശേഷിക്കവെ പഞ്ചാബ് മറികടക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ കൂപ്പര്‍ കനോലിയുടെ കരുത്തില്‍ ശ്രേയസിന്റെയും സംഘത്തിന്റെയും വിജയം.

ഈ വിജയത്തോടെ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ഐ.പി.എല്ലില്‍ 87 മത്സരങ്ങള്‍ ശേഷം ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ രണ്ടാമത്തെ ക്യാപ്റ്റനായാണ് താരം തന്റെ പേര് എഴുതി ചേര്‍ത്തത്.

ശ്രേയസ് അയ്യർ. Photo: PunjabKings

ഈ നേട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കൊപ്പമാണ് ശ്രേയസ്. ഇരുവര്‍ക്കും 51 വീതം വിജയങ്ങളാണുള്ളത്. ഈ ലിസ്റ്റില്‍ ഒന്നാമതുള്ളത് എം.എസ്. ധോണി. മുന്‍ സി.എസ്.കെ നായകനുള്ളത് 54 വിജയങ്ങളാണ്.

അതേസമയം മത്സരത്തില്‍ പഞ്ചാബിനായി കൂപ്പര്‍ കനോലി 44 പന്തില്‍ പുറത്താകാതെ 72 റണ്‍സ് നേടി. ഒപ്പം പ്രഭ്സിമ്രാന്‍ സിങ് 24 പന്തില്‍ 37 റണ്‍സും ശ്രേയസ് അയ്യര്‍ 11 പന്തില്‍ 18 റണ്‍സും സ്വന്തമാക്കി.

കൂപ്പര്‍ കനോലി. Photo: IndianPremierLeague/x.com

ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. റാഷിദ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, അശോക് ശര്‍മ, കാഗിസോ റബാദ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

ബാറ്റിങ്ങില്‍ ഗുജറാത്തിനായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 27 പന്തില്‍ 39 റണ്‍സ് നേടിയപ്പോള്‍ ജോസ് ബട്ലര്‍ 33 പന്തില്‍ 38 റണ്‍സും സ്‌കോര്‍ ചെയ്തു. ഗ്ലെന്‍ ഫിലിപ്‌സ് (17 പന്തില്‍ 25), വാഷിങ്ടണ്‍ സുന്ദര്‍ (16 പന്തില്‍ 18) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

പഞ്ചാബിനായി വൈശാഖ് വിജയ്കുമാര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. യൂസ്വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാര്‍കോ യാന്‍സെന്‍ ഒരു വിക്കറ്റും പിഴുതു.

Content Highlight: IPL 2026: PBKS vs GT: Shreyas Iyer joins with Rohit Sharma as second captain with most IPL Wins after 87 games

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി