മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റിന് 162 റണ്‍സെടുത്തിരുന്നു. ടീമിനായി സൂപ്പര്‍ താരം രോഹിത് ശര്‍മ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. 26 പന്തില്‍ 35 റണ്‍സായിരുന്നു ഓപ്പണറുടെ സമ്പാദ്യം.
രോഹിത് ശർമ. Photo: IndianPremierLeague/x.com
ആദ്യ മത്സരത്തില്‍ രോഹിത് അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. അതോടെ താരം ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി. രണ്ട് മത്സരങ്ങളില്‍ 113 റണ്‍സെടുത്തായിരുന്നു 38കാരന്‍ ഒന്നാമതെത്തിയത്.
മത്സരത്തിന് മുമ്പ് ഈ ലിസ്റ്റില്‍ ഒന്നാമത് പഞ്ചാബ് താരം കൂപ്പര്‍ കനോലിയായിരുന്നു. 108 റണ്‍സായിരുന്നു താരത്തിനുണ്ടായിരുന്നത്. ഇത് മറികടന്നായിരുന്നു രോഹിത് ഓറഞ്ച് ക്യാപ് തന്റെ തലയിലെത്തിച്ചത്.
എന്നാല്‍, രോഹിത്തിന്റെ ആ ഒന്നാം സ്ഥാനത്തിന് അധിക സമയം ആയുസുണ്ടായിരുന്നില്ല. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സ് അവസാനിക്കുന്നതിന് മുമ്പ് തന്നെ താരത്തിന് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നു.
സമീർ റിസ്‌വി. Photo: IndianPremierLeague/x.com
മുംബൈക്കെതിരെ ദല്‍ഹി നിരയില്‍ തകര്‍ത്ത് കളിച്ച സമീര്‍ റിസ്വിയാണ് രോഹിത്തില്‍ നിന്ന് ഓറഞ്ച് ക്യാപ് തട്ടിപ്പറിച്ചത്. ഈ സീസണിലെ രണ്ടാം മത്സരത്തില്‍ ദല്‍ഹി താരം സ്‌കോര്‍ ചെയ്തത് 90 റണ്‍സാണ്. 51 പന്തുകള്‍ മാത്രം നേരിട്ടായിരുന്നു താരത്തിന്റെ താണ്ഡവം.
ഈ ഇന്നിങ്സോടെ റണ്‍വേട്ടക്കാരില്‍ റിസ്വി തലപ്പത്തെത്തുകയായിരുന്നു. നിലവില്‍ 22 കാരന് സീസണില്‍ 160 റണ്‍സുണ്ട്. ആദ്യ മത്സരത്തില്‍ താരം 47 പന്തില്‍ 70 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.
Content Highlight: IPL 2026: MI vs DC: Sameer Rizvi holds the orange cap of IPL 2026 after surpassing Rohit Sharma in same match