തുഴഞ്ഞ് തുഴഞ്ഞ് ഗെയ്ക്വാദ്; നാണക്കേടിൽ തലക്കൊപ്പം ചെന്നൈ ക്യാപ്റ്റൻ
Cricket
തുഴഞ്ഞ് തുഴഞ്ഞ് ഗെയ്ക്വാദ്; നാണക്കേടിൽ തലക്കൊപ്പം ചെന്നൈ ക്യാപ്റ്റൻ
ഫസീഹ പി.സി.
Monday, 18th May 2026, 10:07 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം ചെപ്പോക്കില്‍ തുടരുകയാണ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 180 റണ്‍സെടുത്തിട്ടുണ്ട്. ഡെവാള്‍ഡ് ബ്രെവിസിന്റെ പോരാട്ടമാണ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

മത്സരത്തില്‍ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 21 പന്തുകള്‍ നേരിട്ട താരം വെറും 15 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. ഒരു ബൗണ്ടറി പോലും താരം ഈ ഇന്നിങ്‌സിനിടെ അടിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

ഋതുരാജ് ഗെയ്ക്വാദ്.

ഇതോടെ ഒരു നാണക്കേടിന്റെ ലിസ്റ്റിലും ഗെയ്ക്വാദ് തന്റെ പേര് എഴുതി ചേര്‍ത്തു. ഒരു ഐ.പി.എല്‍ ഇന്നിങ്‌സില്‍ ഒരു ബൗണ്ടറി പോലും അടിക്കാതെ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട ക്യാപ്റ്റന്മാരുടെ ലിസ്റ്റിലാണ് താരം ഇടം പിടിച്ചത്. ഈ അനാവശ്യ നേട്ടത്തില്‍ താരം അഞ്ചാമതാണ്.

മുന്‍ ചെന്നൈ എം.എസ്. ധോണിക്കൊപ്പമാണ് ഗെയ്ക്വാദ് ഈ സ്ഥാനം പങ്കിടുന്നത്. ഈ ലിസ്റ്റില്‍ സ്റ്റീവ് സ്മിത്താണ് ഒന്നാമത്. താരം 39 പന്തുകളാണ് ഒരു ബൗണ്ടറി പോലും അടിക്കാതെ നേരിട്ടത്.

ഒരു ഐ.പി.എല്‍ ഇന്നിങ്‌സില്‍ ഒരു ബൗണ്ടറി പോലും അടിക്കാതെ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട ക്യാപ്റ്റന്മാര്‍

(താരം – എതിരാളികള്‍ – റണ്‍സ് – പന്ത് എന്നീ ക്രമത്തില്‍)

സ്റ്റീവ് സ്മിത്ത് – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 34 – 39

എം.എസ്. ധോണി – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 28 റണ്‍സ് – 30

എം.എസ്. ധോണി – ദല്‍ഹി ക്യാപിറ്റല്‍സ് – 18 – 27

എം.എസ്. ധോണി – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 8* – 22

രോഹിത് ശര്‍മ – ചെന്നൈ സൂപ്പര്‍ കിങ്സ് – 18 – 22

അക്‌സര്‍ പട്ടേല്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 11 – 22

എം.എസ്. ധോണി – മുംബൈ ഇന്ത്യന്‍സ് – 12 – 21

ഋതുരാജ് ഗെയ്ക്വാദ് – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 15 – 21

ഡെവാൾഡ് ബ്രെവിസ്. Photo: iplt20.com

മത്സരത്തില്‍ ഡെവാള്‍ഡ് ബ്രെവിസ് (27 പന്തില്‍ 44), കാര്‍ത്തിക് ശര്‍മ (19 പന്തില്‍ 32), സഞ്ജു സാംസണ്‍ (13 പന്തില്‍ 27) ശിവം ദുബെ (23 പന്തില്‍ 26) എന്നിവര്‍ തിളങ്ങി. ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകളും സാകിബ് ഹുസൈന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ഇഷാന്‍ മലിംഗ യും പ്രഫുല്‍ ഹിംഗെയും ഓരോ വിക്കറ്റുകള്‍ നേടി.

നിലവില്‍ ഹൈദരാബാദ് മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. മൂന്ന് ഓവറുകള്‍ പിന്നിടുമ്പോള്‍ ടീം ഒരു വിക്കറ്റിന് 19 റണ്‍സെടുത്തിട്ടുണ്ട്. അഭിഷേക് ശര്‍മയും (ഒമ്പത് പന്തില്‍ 11) ഇഷാന്‍ കിഷനുമാണ് (രണ്ട് പന്തില്‍ പൂജ്യം ) ക്രീസിലുള്ളത്.

ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. ആറ് പന്തില്‍ ആറ് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. മുകേഷ് ചൗധരിക്കാണ് വിക്കറ്റ്.

Content Highlight: IPL 2026: CSK vs SRH: Ruturaj Gaikwad equals with MS Dhoni most balls faced by a captain in an IPL Inning without scoring any boundaries

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി