ചെപ്പോക്കിലും സഞ്ജുവിന് രക്ഷയില്ല, ഹോം അരങ്ങേറ്റത്തിലും നിരാശ
Cricket
ചെപ്പോക്കിലും സഞ്ജുവിന് രക്ഷയില്ല, ഹോം അരങ്ങേറ്റത്തിലും നിരാശ
ഫസീഹ പി.സി.
Friday, 3rd April 2026, 8:14 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരം എം. എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ ചെന്നൈ ഒരു വിക്കറ്റിന് 57 റണ്‍സെടുത്തിട്ടുണ്ട്. പത്ത് പന്തില്‍ 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദും 19 പന്തില്‍ 29 റണ്‍സ് നേടിയ ആയുഷ് മാഹ്‌ത്രെയുമാണ് ക്രീസിലുള്ളത്.

മലയാളി താരം സഞ്ജു സാംസണിന്റെ വിക്കറ്റാണ് ചെന്നൈയ്ക്ക് നഷ്ടമായത്. ഏഴ് പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. സേവ്യര്‍ ബാര്‍ട്ട്‌ലറ്റിന് വിക്കറ്റ് നല്‍കിയായിരുന്നു ആദ്യ ഹോം മത്സരത്തില്‍ താരത്തിന്റെ മടക്കം.

സഞ്ജു സാംസൺ. Photo: Shebas/x.com

ചെന്നൈയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത സഞ്ജു അര്‍ഷ്ദീപ് സിങ് എറിഞ്ഞ ആദ്യ പന്തില്‍ റണ്‍സെടുത്തില്ലെങ്കിലും രണ്ടാം പന്തില്‍ മൂന്ന് റണ്‍സ് ഓടിയെടുത്തു. അടുത്ത ഓവറില്‍ സേവ്യര്‍ ബാര്‍ട്ട്‌ലറ്റ് പന്തെറിയാനെത്തി. ആ ഓവറില്‍ നാലാം പന്തില്‍ റണ്‍സ് ഒന്നും സഞ്ജു നേടിയില്ല.

അടുത്ത പന്തില്‍ സഞ്ജു ഫോറടിച്ചു. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഓഫ് സൈഡിലൂടെ ഷോട്ടിന് ശ്രമിക്കവേ പഞ്ചാബ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിങിന് ക്യാച്ച് നല്‍കി താരം മടങ്ങുകയായിരുന്നു.

നേരത്തെ, ചെന്നൈ ജേഴ്‌സിയിലെ അരങ്ങേറ്റത്തിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ വെറും ആറ് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് മാഹ്‌ത്രെ, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ്, മാറ്റ് ഹെന്റി, ഖലീല്‍ അഹമ്മദ്.

പഞ്ചാബ് കിങ്സ് പ്ലെയിങ് ഇലവന്‍

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കനോലി, ശശാങ്ക് സിങ്, നേഹല്‍ വധേര, മാര്‍ക്കസ് സ്റ്റോയ്നിസ്, മാര്‍ക്കോ യാന്‍സന്‍, സേവ്യര്‍ ബാര്‍ട്ട്‌ലറ്റ്, വിജയ്കുമാര്‍ വൈശാഖ്, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.

Content Highlight: IPL 2026: CSK vs PBKS: Sanju Samson again dismissed for a low score

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി