വൈഭവല്ല, സമ്പൂര്‍ണ ബാറ്റര്‍, അവനെക്കാള്‍ മികച്ചൊരു പ്രതിഭ ഇന്ത്യന്‍ ക്രിക്കറ്റില്‍ വേറെയില്ല; രാജസ്ഥാന്‍ താരത്തെ പ്രശംസിച്ച് റായിഡു
Cricket
വൈഭവല്ല, സമ്പൂര്‍ണ ബാറ്റര്‍, അവനെക്കാള്‍ മികച്ചൊരു പ്രതിഭ ഇന്ത്യന്‍ ക്രിക്കറ്റില്‍ വേറെയില്ല; രാജസ്ഥാന്‍ താരത്തെ പ്രശംസിച്ച് റായിഡു
ഫസീഹ പി.സി.
Saturday, 11th April 2026, 3:42 pm

രാജസ്ഥാന്‍ റോയല്‍സ് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. കളി മികവിലും സ്വഭാവത്തിലും ക്ലാസുള്ള താരമാണ് ജുറെലെന്നും താരത്തിന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജുറെല്‍ എല്ലാ ഫോറമാറ്റിലും തന്റെ സാന്നിധ്യം ഉറപ്പിക്കേണ്ട സമയമായെന്നും സമ്പൂര്‍ണ ബാറ്ററെന്ന നിലയില്‍ അവനെക്കാള്‍ പ്രതിഭയുള്ള താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികമില്ലെന്നനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ. എസ്. പി. എന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു റായിഡു.

അമ്പാട്ടി റായിഡു.

‘കളി മികവിലും സ്വഭാവത്തിലും ഒരു ക്ലാസ് തെളിയിച്ചിട്ടുള്ള താരമാണ് ധ്രുവ് ജുറെല്‍. അവന്‍ ഒരു പക്വതയുള്ള ബാറ്ററായി മാറിക്കഴിഞ്ഞു. ഇനി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും അവന്‍ തന്റെ സാന്നിധ്യം അറിയിക്കേണ്ട സമയമാണിത്.

ലോകം ജുറെലിനെ കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ടതുണ്ട്. അവന് വേണ്ടത്ര ക്രെഡിറ്റ് ലഭിക്കുന്നില്ല. സമ്പൂര്‍ണ ബാറ്റര്‍ എന്ന നിലയില്‍ അവനെക്കാള്‍ മികച്ച പ്രതിഭകള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികമില്ല,’ റായിഡു പറഞ്ഞു.

ധ്രുവ് ജുറെൽ. Photo: iplt20.com

ബെംഗളൂരുവിനെതിരെ ജുറെല്‍ മികച്ച പ്രകടനമാണ് നടത്തിയത്. താരം 43 പന്തില്‍ പുറത്താവാതെ സ്‌കോര്‍ ചെയ്തത് 81 റണ്‍സാണ്. മൂന്ന് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 188.37 സ്‌ട്രൈക്ക് റേറ്റിലായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബാറ്റേന്തിയത്.

ഈ പ്രകടനത്തോടെ ജുറെല്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മൂന്നാമതെത്തിയിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് 176 റണ്‍സ് നേടിയാണ് താരത്തിന്റെ ഈ മുന്നേറ്റം. നേരത്തെ വിക്കറ്റ് കീപ്പര്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 42 പന്തില്‍ 75 റണ്‍സായിരുന്നു ഈ മത്സരത്തിലെ 25കാരന്റെ സമ്പാദ്യം.

Content Highlight: IPL 2026: Ambati Rayudu lauds the performance of Dhruv Jurel in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി