ചെയ്തത് വലിയ തെറ്റ്, ഇതാണ് ഞങ്ങളെ തോല്‍പ്പിച്ചത്; പ്രതികരണവുമായി ഹര്‍ദിക്
IPL
ചെയ്തത് വലിയ തെറ്റ്, ഇതാണ് ഞങ്ങളെ തോല്‍പ്പിച്ചത്; പ്രതികരണവുമായി ഹര്‍ദിക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th May 2025, 11:08 am

ഐ.പി.എല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് വിജയം സ്വന്തമാക്കിയിരുന്നു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. മഴ കാരണം രണ്ട് പ്രാവശ്യം തടസപ്പെട്ട മത്സരത്തില്‍ ഡി.എല്‍.എസ് നിയമത്തിലൂടെയാണ് വിജയം നേടിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തിരുന്നു. തുടക്കം പാളിയെങ്കിലും ഗുജറാത്ത് മികച്ച നിലയിലാണ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിരുന്നത്.

മഴ കാരണം മത്സരം നിര്‍ത്തിവെക്കുമ്പോള്‍ 18ാം ഓവറില്‍ 132/6 എന്ന നിലയിലായിരുന്നു ടൈറ്റന്‍സ്. മഴയ്ക്ക് പിന്നാലെ ഒരു ഓവറില്‍ 15 റണ്‍സ് എന്ന നിലയിലേക്ക് ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചു. ദീപക് ചഹറിന്റെ ഓവറില്‍ അവസാന പന്തിലാണ് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയത്.

മത്സര ശേഷം തോല്‍വിയെ കുറിച്ച് മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ ഹര്‍ദിക് പാണ്ഡ്യ സംസാരിച്ചിരുന്നു. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതല്ല, നോ-ബോളുകളായിരുന്നു തങ്ങള്‍ക്ക് വലിയ നഷ്ടം വരുത്തിയതെന്നും ടി-20 ക്രിക്കറ്റില്‍ നോ-ബോള്‍ എറിയുന്നത് ഒരു വലിയ തെറ്റാണെന്നും താരം പറഞ്ഞു. താരങ്ങള്‍ അവരുടെ 120 ശതമാനവും നല്‍കിയെന്നും അവര്‍ ഒരു ഘട്ടത്തിലും തളരാതിരുന്നതില്‍ താന്‍ സന്തോഷവാണെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു.

‘ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതല്ല ഞങ്ങള്‍ക്ക് വലിയ നഷ്ടം വരുത്തിയത്. പക്ഷേ നോ-ബോളുകളായിരുന്നു, പ്രത്യേകിച്ച് എന്റേതും അവസാന ഓവറിലേതും. ടി-20 ക്രിക്കറ്റില്‍, നോ-ബോള്‍ എറിയുന്നത് ഒരു വലിയ തെറ്റാണ്. മിക്കപ്പോഴും, അത് വീണ്ടും വീണ്ടും നിങ്ങളെ വേദനിപ്പിക്കും. എന്നിരുന്നാലും, കളിയില്‍ തുടരുകയും താരങ്ങള്‍ തളരാതിരിക്കുകയും ചെയ്തതില്‍ ഞാന്‍ അഭിമാനിക്കുന്നു. അവര്‍ അവരുടെ 120 ശതമാനം നല്‍കി,’ ഹര്‍ദിക് പറഞ്ഞു.

ഹര്‍ദിക് മത്സരത്തിലെ ടീമിന്റെ പെര്‍ഫോമന്‍സിനെ കുറിച്ചും സംസാരിച്ചു. നേടിയ സ്‌കോറില്‍ തങ്ങള്‍ ശക്തമായി പൊരുതിയെന്നും മത്സരത്തിന്റെ ഭൂരിഭാഗവും പിന്നിലായിരുന്നുവെങ്കിലും തങ്ങള്‍ ഒരുമിച്ച് നിന്നുവെന്നും ഹര്‍ദിക് പറഞ്ഞു. മുംബൈയ്ക്ക് 20 -30 റണ്‍സ് കുറവായിരുന്നുവെന്നും ഗ്രൗണ്ട് നനഞ്ഞിരുന്നതും മഴയും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നും താരം പറഞ്ഞു.

‘അതെ, തീര്‍ച്ചയായും തോല്‍ക്കുന്നത് ബുദ്ധിമുട്ടാണ്. നേടിയ സ്‌കോറില്‍ ഞങ്ങള്‍ ശക്തമായി പൊരുതി. മത്സരത്തിന്റെ ഭൂരിഭാഗവും ഞങ്ങള്‍ പിന്നിലായിരുന്നു. പക്ഷേ ഞങ്ങള്‍ ഒരുമിച്ച് നിന്നു, മുന്നോട്ട് പോയി. ചെറിയ നിമിഷങ്ങള്‍ വ്യത്യാസം വരുത്തിയ മത്സരങ്ങളില്‍ ഒന്നായിരുന്നു ഇത്.

150 റണ്‍സിനുള്ളതല്ല,175 റണ്‍സ് നേടാനുള്ള പിച്ചായിരുന്നു അത്. ഞങ്ങള്‍ക്ക് 20-30 റണ്‍സ് കുറവായിരുന്നു. പക്ഷേ ഞങ്ങളുടെ ബൗളര്‍മാര്‍ക്കാണ് എല്ലാ ക്രെഡിറ്റും. അവര്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ക്ക് കളി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

ഗ്രൗണ്ട് ആദ്യം നനഞ്ഞിരുന്നില്ലെങ്കിലും പിന്നീട് അത് സംഭവിച്ചു. അത് ഞങ്ങളെ സഹായിച്ചോ അതോ വേദനിപ്പിച്ചോ എന്ന് എനിക്കറിയില്ല, പക്ഷേ അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. മഴ തടസപ്പെടുത്തിയതും അനുയോജ്യമായിരുന്നില്ല,’ ഹര്‍ദിക് പറഞ്ഞു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി വില്‍ ജാക്സും സൂര്യകുമാര്‍ യാദവ് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. വില്‍ ജാക്സ് 35 പന്തില്‍ 53 റണ്‍സും സ്‌കൈ 24 പന്തില്‍ 35 റണ്‍സും നേടി. ഡെത്ത് ഓവറുകളില്‍ കോര്‍ബിന്‍ ബോഷ് നടത്തിയ ചെറുത്തു നില്‍പ്പാണ് മുംബൈയെ 150 കടത്തിയത്. ഹര്‍ദിക് പാണ്ഡ്യക്കും മറ്റ് ബാറ്റര്‍മാര്‍ക്കും കാര്യമായി ചെയ്യാനായില്ല.

മുംബൈക്കായി ബുംറയും ട്രെന്റ് ബൗള്‍ട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദീപക് ചഹര്‍ ഒരു വിക്കറ്റും നേടി.

Content Highlight: IPL 2025: MI vs GT: Mumbai Indians Skipper Hardik Pandya Talks about the defeat against Gujarat Titans