ആകെയടിച്ചത് ഒറ്റ ഫോര്‍, നേടിയത് പത്ത് റണ്‍സ്, എന്നിട്ടും ചരിത്രനേട്ടം; വിരാട് ഒന്നാമനായ ചരിത്രനേട്ടത്തിലേക്ക് ഒറ്റ ഫോറടിച്ച് രാഹുല്‍
IPL
ആകെയടിച്ചത് ഒറ്റ ഫോര്‍, നേടിയത് പത്ത് റണ്‍സ്, എന്നിട്ടും ചരിത്രനേട്ടം; വിരാട് ഒന്നാമനായ ചരിത്രനേട്ടത്തിലേക്ക് ഒറ്റ ഫോറടിച്ച് രാഹുല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th May 2025, 9:45 pm

 

ഐ.പി.എല്‍ 2025ലെ 55ാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ 133ലൊതുക്കി സണ്‍റൈസേഴ്‌സ്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ മികച്ച ബൗളിങ് പ്രകടനമാണ് ക്യാപ്പിറ്റല്‍സിനെ ചെറിയ സ്‌കോറില്‍ തളച്ചിട്ടത്.

കെ.എല്‍. രാഹുലടക്കം ആരാധകര്‍ പ്രതീക്ഷ വെച്ച സൂപ്പര്‍ താരങ്ങളെല്ലാം തന്നെ പാടെ നിരാശപ്പെടുത്തി. 14 പന്ത് നേരിട്ട് പത്ത് റണ്‍സ് മാത്രമാണ് രാഹുലിന് നേടാന്‍ സാധിച്ചത്. ഒറ്റ ബൗണ്ടറി മാത്രമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

അടിച്ചത് ഒറ്റ ഫോര്‍ മാത്രമാണെങ്കിലും ഒരു ചരിത്ര നേട്ടം രാഹുലിന്റെ പേരില്‍ കുറിക്കപ്പെട്ടു. ടി-20 ഫോര്‍മാറ്റില്‍ 1,000 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലാണ് രാഹുല്‍ ഇടം നേടിയത്. ഈ നേട്ടത്തിലെത്തുന്ന ആറാമത് താരവുമാണ് രാഹുല്‍.

ടി-20യില്‍ 673 ഫോറുകളും 327 സിക്‌സറുമാണ് താരത്തിന്റെ സമ്പാദ്യം.

ടി-20യില്‍ 1,000 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ബൗണ്ടറികള്‍ എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 1,602

രോഹിത് ശര്‍മ – 1,588

ശിഖര്‍ ധവാന്‍ – 1,324

സൂര്യകുമാര്‍ യാദവ് – 1,204

സുരേഷ് റെയ്‌ന – 1,104

കെ.എല്‍. രാഹുല്‍ – 1,000*

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. സണ്‍റൈസേഴ്‌സ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ മൂര്‍ച്ചയേറിയ ബുള്ളറ്റുകള്‍ക്ക് മുമ്പില്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ഒന്നൊന്നായി അടിയയറവ് പറഞ്ഞു.

ആദ്യ ഓവറിലെയും മൂന്നാം ഓവറിലെയും അഞ്ചാം ഓവറിലെയും ആദ്യ പന്തുകളില്‍ വിക്കറ്റ് നേടി കമ്മിന്‍സ് തിളങ്ങി. പവര്‍പ്ലേയില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 12 റണ്‍സ് മാത്രം വഴങ്ങിയാണ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേടിയത്. കരുണ്‍ നായര്‍ (ഗോള്‍ഡന്‍ ഡക്ക്), ഫാഫ് ഡു പ്ലെസി (എട്ട് പന്തില്‍ മൂന്ന്), അഭിഷേക് പോരല്‍ (പത്ത് പന്തില്‍ എട്ട്) എന്നിവരെയാണ് താരം മടക്കിയത്.

പവര്‍പ്ലേയില്‍ തന്നെ അക്‌സര്‍ പട്ടേലും പുറത്തായി. ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ പാറ്റ് കമ്മിന്‍സിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. ഏഴ് പന്തില്‍ ആറ് റണ്‍സ് മാത്രമാണ് ദല്‍ഹി നായകന് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.

എട്ടാം ഓവറിലെ ആദ്യ പന്തില്‍ പത്ത് റണ്‍സ് നേടി രാഹുലും പുറത്തായി.

ആറാം വിക്കറ്റില്‍ വിപ്രജ് നിഗവും ട്രിസ്റ്റണ്‍ സ്റ്റബ്‌സും ചേര്‍ന്ന് പടുത്തുയര്‍ത്തിയ കൂട്ടുകെട്ട് ഇവരുടെ തന്നെ അശ്രദ്ധയില്‍ തകര്‍ന്നുവീണു. ടീം സ്‌കോര്‍ 61ല്‍ നില്‍ക്കവെ റണ്‍ ഔട്ടായി വിപ്രജ് നിഗം പുറത്തായതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. വിപ്രജ് നോ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞിട്ടും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്നും റണ്‍സ് ഇനിഷ്യേറ്റ് ചെയ്ത സ്റ്റബ്‌സിന്റെ പിഴവില്‍ താരം പുറത്തായി.

ഏഴാം വിക്കറ്റില്‍ അശുതോഷ് ശര്‍മയും ട്രിസ്റ്റണ്‍ സ്റ്റബ്‌സും ചേര്‍ന്ന് പടുത്തുയര്‍ത്തിയ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ക്യാപ്പിറ്റല്‍സിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

20ാം ഓവറിലെ നാലാം പന്തില്‍ അശുതോഷ് മടങ്ങി. 26 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ക്യാപ്പിറ്റല്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133ലെത്തി.

സണ്‍റൈസേഴ്‌സിനായി കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജയദേവ് ഉനദ്കട്, ഇഷാന്‍ മലിംഗ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ഫാഫ് ഡു പ്ലെസി, അഭിഷേക് പോരല്‍ (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്, ദുഷ്മന്ത ചമീര, കുല്‍ദീപ് യാദവ്, ടി. നടരാജന്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്‌റിക് ക്ലാസന്‍, അനികേത് വര്‍മ, സച്ചിന്‍ ബേബി, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, സീഷന്‍ അന്‍സാരി, ഇഷാന്‍ മലിംഗ, ജയ്‌ദേവ് ഉനദ്കട്.

 

Content Highlight: IPL 2025: DC vs SRH: KL Rahul becomes the 6th Indian batter to complete 1,000 T20 boundaries