ഇന്‍സ്റ്റഗ്രാമിലെ കുട്ടികളുടെ അശ്ലീല പരസ്യങ്ങള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ബി.ബി.സി, മെറ്റയ്ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്
national news
ഇന്‍സ്റ്റഗ്രാമിലെ കുട്ടികളുടെ അശ്ലീല പരസ്യങ്ങള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ബി.ബി.സി, മെറ്റയ്ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്
ആദർശ് എം.കെ.
Friday, 3rd July 2026, 7:24 pm

ന്യൂദല്‍ഹി: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോം വഴി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രചരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മെറ്റാ അധികൃതരെ വിളിച്ചുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍.

ബി.ബി.സി വേള്‍ഡ് സര്‍വീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ അടിയന്തര നടപടി.

പ്ലാറ്റ്ഫോമുകളുടെ സുരക്ഷയെയും ഉള്ളടക്ക മേല്‍നോട്ടത്തെയും ചൊല്ലി ആഗോള ടെക് ഭീമന്മാരും നിയന്ത്രണ അധികാരികളും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടയില്‍, ഒരാഴ്ചയ്ക്കിക്കിടെ ഇത് രണ്ടാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ മെറ്റയ്ക്കെതിരെ നിലപാട് കടുപ്പിക്കുന്നത്.

കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിര്‍ദേശപ്രകാരം ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് മെറ്റയോട് വിശദീകരണം തേടുക.

ഓട്ടോമേറ്റഡ്-മാനുവല്‍ സ്‌ക്രീനിങ് പ്രക്രിയകള്‍ നിലവിലുണ്ടായിട്ടും ഇത്തരം ദോഷകരമായ പരസ്യങ്ങള്‍ എങ്ങനെ തടയപ്പെടുന്നില്ല എന്നതിനെക്കുറിച്ചാകും പ്രധാനമായും അന്വേഷിക്കുക.

ഒരു വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് ബി.ബി.സി നടത്തിയ രഹസ്യ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ലൈംഗിക സൂചനയുള്ള ചില അക്കൗണ്ടുകളെ പിന്തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മുപ്പതോളം നിയമവിരുദ്ധ പരസ്യങ്ങളാണ് ഇവരുടെ ഫീഡില്‍ പ്രത്യക്ഷപ്പെട്ടത്.

ഇന്‍സ്റ്റഗ്രാമിന്റെ സ്വന്തം പരസ്യ പരിശോധനാ സംവിധാനം അനുമതി നല്‍കിയ ശേഷമാണ് ഇത്തരം നിയമവിരുദ്ധ പരസ്യങ്ങള്‍ പ്ലാറ്റ്ഫോമില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു പരസ്യം ഇന്‍സ്റ്റഗ്രാമിന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അത് തങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നില്ലെന്ന മറുപടിയാണ് ബി.ബി.സിക്ക് ലഭിച്ചത്.

‘ബലാത്സംഗ വിഡിയോ’ (rape video), ‘ചൈല്‍ഡ് വിഡിയോ’ (child video) തുടങ്ങിയ പദങ്ങള്‍ ഈ പരസ്യങ്ങളില്‍ നേരിട്ട് ഉപയോഗിച്ചിരുന്നു.

ഇന്‍സ്റ്റഗ്രാമിലെ ഈ പരസ്യങ്ങളിലുള്ള ലിങ്കുകള്‍ ഉപയോക്താക്കളെ എത്തിക്കുന്നത് ടെലിഗ്രാം ചാനലുകളിലേക്കാണ്. അവിടെ 99 രൂപയ്ക്കാണ് കുട്ടികളുടെ ഇത്തരം ദൃശ്യങ്ങള്‍ വില്‍പന നടത്തുന്നത്.

തങ്ങളുടെ പരിശോധനാ സംവിധാനങ്ങള്‍ പൂര്‍ണമല്ലെന്നും എല്ലാ നയലംഘനങ്ങളും കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ലെന്നുമാണ് മെറ്റ പ്രതികരിച്ചത്. എങ്കിലും, ശ്രദ്ധയില്‍പ്പെട്ട ചില പരസ്യങ്ങളും അക്കൗണ്ടുകളും നീക്കം ചെയ്തതായും അവര്‍ അറിയിച്ചു.

2025ല്‍ സംശയകരമായ രീതിയില്‍ പ്രവര്‍ത്തിച്ച 40 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കിയതായും മെറ്റ അവകാശപ്പെട്ടു.

അതേസമയം, 2026-ല്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട 2.74 ലക്ഷത്തിലധികം ഗ്രൂപ്പുകളും ചാനലുകളും നീക്കം ചെയ്തതായി ടെലഗ്രാമും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കുന്നതും കൈവശം വെക്കുന്നതും കടുത്ത ക്രിമിനല്‍ കുറ്റമാണ്. രാജ്യാന്തര അതിര്‍ത്തികള്‍ക്കുള്ളില്‍ നിയമവിരുദ്ധ പരസ്യ രീതികള്‍ തടയുന്നതില്‍ പരാജയപ്പെടുന്ന ആഗോള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഇപ്പോള്‍ വലിയ നിയമപരമായ സമ്മര്‍ദമാണ് നേരിടുന്നത്.

2025ല്‍ മാത്രം ഇന്ത്യയില്‍ ഇത്തരത്തിലുള്ള 19 ലക്ഷത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയ്ക്ക് ശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്.

മെറ്റയുടെ പ്ലാറ്റ്ഫോമുകളില്‍ നിന്നാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഏറ്റവും കൂടുതല്‍ മുന്നറിയിപ്പുകള്‍ ലഭിക്കുന്നതെന്ന് തെലങ്കാന സൈബര്‍ സുരക്ഷാ ബ്യൂറോ ഡയറക്ടര്‍ ശിഖ ഗോയല്‍ ചൂണ്ടിക്കാട്ടി.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് അന്താരാഷ്ട്ര സഹകരണവും രാജ്യങ്ങള്‍ തമ്മിലുള്ള വിവര കൈമാറ്റവും അനിവാര്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നു.

 

Content Highlight: Instagram ads promoting child sexual abuse: Centre to seek explanation from Meta.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.