സഞ്ജുവും സെഞ്ച്വറി നേടിയവനും പുറത്ത്, കോഹ്‌ലി തിരിച്ചെത്തി; ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
Cricket
സഞ്ജുവും സെഞ്ച്വറി നേടിയവനും പുറത്ത്, കോഹ്‌ലി തിരിച്ചെത്തി; ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
സുദേവ് എ
Sunday, 21st June 2026, 2:35 pm

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി ടീമില്‍ തിരിച്ചെത്തി. പരിക്കേറ്റ വിരാട് അഫ്ഗാനെതിരെയുള്ള ഏകദിന പരമ്പരയില്‍ നിന്നും വിട്ടുനിന്നിരുന്നു. അഫ്ഗാനെതിരെയുള്ള പരമ്പരക്കുള്ള ടീമില്‍ വിരാട് ഇടം നേടിയെങ്കിലും താരം പിന്നീട് പുറത്താവുകയായിരുന്നു.

കോഹ്ലി ഹാംസ്ട്രിങ് ഇഞ്ചുറി മൂലമാണ് പരമ്പരയില്‍ നിന്നും പുറത്തായത്. കോഹ്ലിക്ക് പകരം യശ്വസി ജെയ്സ്വാളാണ് ടീമില്‍ ഇടം നേടിയത്. ഇപ്പോള്‍ ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമില്‍ കോഹ്ലി ഇടം നേടിയതോടെ ജെയ്സ്വാള്‍ ടീമില്‍ നിന്നും പുറത്തായി. അഫ്ഗാനെതിരെ സെഞ്ച്വറി നേടി തിളങ്ങാന്‍ ജെയ്സ്വാളിന് സാധിച്ചിരുന്നു.

അഫ്ഗാന്‍ പരമ്പരയില്‍ വിശ്രമം അനുവദിച്ച സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. പരിക്കില്‍ നിന്നും മുക്തനായ ഹര്‍ഷിദ് റാണയും ടീമിലേക്ക് തിരിച്ചെത്തി. ഈ വര്‍ഷം ജനുവരിയില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന ടി-20 പരമ്പരയിലാണ് റാണ അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.

ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ഹര്‍ദിക് പാണ്ഡ്യക്കും ടീമില്‍ സ്ഥാനം ലഭിച്ചില്ല. അഫ്ഗാന്‍ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ഹര്‍ഷ് ദുബെ, പ്രിന്‍സ് യാദവ് എന്നിവരും ടീമില്‍ ഇടം നേടിയില്ല.

ഇഷാൻ കിഷൻ. Photo: BCCI/x.com

ടീമില്‍ സെക്കന്റ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെയാണ് തെരഞ്ഞെടുത്തത്. അഫ്ഗാനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടാന്‍ ഇഷാന് സാധിച്ചിരുന്നു. ഈ പ്രകടനവും താരത്തിന് ടീമില്‍ ഇടം നേടാന്‍ സഹായകമായി.

മലയാളി താരം സഞ്ജു സാംസണ് ഇത്തവണയും ഏകദിന ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. 2023ലാണ് സഞ്ജു അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ ഏകദിന മത്സരം കളിച്ചത്. അന്ന് സൗത്ത് ആഫ്രിക്കക്കെതിരെ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്. 114 പന്തില്‍ 108 റണ്‍സായിരുന്നു മലയാളി താരം അടിച്ചെടുത്തത്. ഇതിന് ശേഷം താരത്തിന് ഏകദിനത്തില്‍ ഒരു അവസരം പോലും ലഭിച്ചില്ല.

സഞ്ജു സാംസൺ

അതേസമയം മൂന്ന് മത്സരങ്ങളാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുക. പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 14നാണ് നടക്കുന്നത്. ബര്‍മിങ്ഹാമിലെ എഡ്ബാജ്സ്റ്റണിലാണ് മത്സരം. രണ്ടാം മത്സരം ജൂലൈ 16നും മൂന്നാം മത്സരം ജൂലൈ 19നും നടക്കും.

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിദ് റാണ, ഗുര്‍നൂര്‍ ബ്രാര്‍.

ഏകദിന പരമ്പരക്ക് മുമ്പായി ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി-20 മത്സരങ്ങളും കളിക്കും. ജൂലൈ ഒന്നിനാണ് പരമ്പരക്ക് തുടക്കമാവുന്നത്. ഇതിന് മുമ്പ് ഇന്ത്യ അയര്‍ലാന്‍ഡിനെതിരെയും ടി-20 പരമ്പര കളിക്കും.

രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക. ജൂണ്‍ 26നാണ് ആദ്യ മത്സരം നടക്കുന്നത് രണ്ടാം മത്സരം ജൂണ്‍ 28നും അരങ്ങേറും. ഈ രണ്ട് പരമ്പരക്കുമുള്ള ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് ടി-20 പരമ്പരക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

 

Content Highlight: India squad for ODI series against England announced

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.