കോഴിക്കോട്: ദേവാലയങ്ങളിലെ എല്ലാ ഭാഗത്തും പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി ലഭിക്കണമെന്ന് ചരിത്രകാരനായ രാമചന്ദ്ര ഗുഹ. സമത്വം നിയമത്തിന് മുന്നിലെന്ന പോലെ ദൈവത്തിനു മുന്നിലും വേണമെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യയിലെ ദേവാലയങ്ങളിലെല്ലാം സത്രീകള്‍ക്ക് ശുശ്രൂഷകളും പൂജകളും നടത്താന്‍ അനുമതി നല്‍കണം. സ്ത്രീകള്‍ക്ക് ദേവാലയങ്ങളുടെ ഏത് ഭാഗത്തും പ്രവേശിക്കാനും പൂജാരിയും ഇമാമും പാതിരിമാരുമൊക്കെയാവാനും കഴിയണം. ഇത് നടപ്പിലാക്കാന്‍ എല്ലാ ഇന്ത്യക്കാരും മുന്നോട്ട്് വരണം. നിയമപരവും മതപരവുമായ നവീകരണം ഉണ്ടാവണം. നിയമത്തിന് മുന്നിലും ദൈവത്തിന് മുന്നിലും സമത്വം വേണം, ഇതിനു പുറമേ ദൈനംദിന പ്രവര്‍ത്തികളിലും ഇത് പാലിച്ചു പോരണമെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.

കോഴിക്കോട് ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:  കേരളത്തിലെ പ്രൈംടൈം ചര്‍ച്ചകള്‍ മലയാളികള്‍ക്ക് മടുത്തു കഴിഞ്ഞു; മാറ്റം അനിവാര്യമാണ് : അനിത പ്രതാപ്

“”ഇന്ത്യന്‍ റോഡ് ടു ഇക്വാലിറ്റി”” എന്ന വിഷയത്തില്‍ സംസാരിച്ച അദ്ദേഹം സമത്വത്തിന്റെ പല തലങ്ങളെ കുറിച്ചും സംസാരിച്ചു.

ഗാന്ധിയേയും അംബേദ്കറിനേയും തമ്മില്‍ ധ്രുവീകരണം നടത്തുന്നത് ഇന്ത്യക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ല. ഗുണം ചെയ്യുന്നെങ്കില്‍ അത് സംഘപരിവാറിന് മാത്രമായിരിക്കും. ഇവരില്‍ ആരെയെങ്കിലും ഒരാളെ ഒഴിവാക്കിക്കൊണ്ട് ജനാധിപത്യത്തെ കുറിച്ച് പറയാന്‍ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“കേരളത്തിലെ സി.പി.എം വേദികളിലെല്ലാം കാണുന്ന നാല് ചിത്രങ്ങളാണ.് മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍ എന്നിവരുടെ ചിത്രമാണ് കാണാറ്. ഒരു സ്ത്രീയെയൊ, ഒരു ഇന്ത്യക്കാരനെയൊ കാണില്ല. ഭഗത് സിങ്ങിനെയെങ്കിലും ഉള്‍പ്പെടുത്താന്‍ ഞാന്‍ എപ്പോഴും അപേക്ഷിക്കാറുണ്ട്. ഇപ്പോള്‍ ഭഗത് സിങ്ങിനെ സംഘപരിവാര്‍ ഏറ്റെടുത്തു.” രാമചന്ദ്ര ഗുഹ കുറ്റപ്പെടുത്തി.

താനൊരു ലെനിന്‍ ആരാധകനല്ല. ഒരു “പെര്‍ഫെക്ട് സൊസൈറ്റി” ഉണ്ടാക്കി എടുക്കാമെന്ന് ലെനിന്‍ തെറ്റിദ്ധരിച്ചു. ലെനിനും സ്റ്റാലിനും ഉണ്ടാക്കിയ പെര്‍ഫെക്ട് സൊസൈറ്റി എന്താണെന്ന് ചരിത്രകാരന്മാര്‍ക്കറിയാം. അത് മൂഢസ്വര്‍ഗ്ഗമാണ് അത് പോലൊന്ന് ഉണ്ടാക്കാനല്ല ശ്രമിക്കേണ്ടത്, പതുക്കെ പതുക്കെ കൂടുതല്‍ സമത്വത്തിലേക്ക് കടക്കാനാണ് ശ്രമിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.