നാലില്‍ മൂന്നിലും വിജയം; ഇത് ലോകകപ്പിലെ ഇന്ത്യന്‍ മാജിക്!
Cricket
നാലില്‍ മൂന്നിലും വിജയം; ഇത് ലോകകപ്പിലെ ഇന്ത്യന്‍ മാജിക്!
ഫസീഹ പി.സി.
Tuesday, 10th March 2026, 5:46 pm

2026 ടി – 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ലോക ചാമ്പ്യന്മാരായിരിക്കുകയാണ്. അഹമ്മദാബാദിലെ ലക്ഷകണക്കിന് ആരാധകരെ സാക്ഷിയാക്കിയാണ് ഇന്ത്യന്‍ സംഘം ചരിത്രം സൃഷ്ടിച്ചത്. 96 റണ്‍സിന്റെ കൂറ്റന്‍ ജയവുമായാണ് ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തിയത്.

ഒരിക്കല്‍ കൂടി ചാമ്പ്യന്മാരായതോടെ കിരീടം നിലനിര്‍ത്തുന്ന ടീമെന്ന നേട്ടവും നീലപ്പട സ്വന്തമാക്കി. ഒപ്പം കപ്പുയര്‍ത്തുന്ന ആദ്യ ആതിഥേയ ടീമെന്ന പട്ടവും മെന്‍ ഇന്‍ ബ്ലൂ തങ്ങളുടെ പേരില്‍ കുറിച്ചു.

2026 ലോകകപ്പുമായി ഇന്ത്യൻ ടീം. Photo: BCCI/x.com

അഹമ്മദാബാദില്‍ കിവീസിനെതിരെ ഇറങ്ങുമ്പോള്‍ തന്നെ ഇന്ത്യയൊരു ചരിത്രവുമായാണ് ഫൈനലില്‍ കളിച്ചത്. ടി – 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ഫൈനല്‍ കളിക്കുന്ന ടീം എന്നതായിരുന്നു ഈ നേട്ടം. ഇത്തവണത്തേത് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ നാലാമത്തെ ഫൈനലായിരുന്നു.

ഈ വര്‍ഷത്തെ ഫൈനലിന് പുറമെ 2007, 2014, 2024 എഡിഷനുകളില്‍ ഇന്ത്യന്‍ സംഘം കലാശപ്പോരില്‍ കളത്തിലെത്തി. അതില്‍ ഒരുതവണ മാത്രമാണ് ടീമിന് കാലിടറിയത്. മെന്‍ ഇന്‍ ബ്ലൂ ടൂര്‍ണമെന്റിലെ ഫൈനലില്‍ പരാജയപ്പെട്ടത് 2014ലായിരുന്നു. അന്ന് മറുവശത്തുണ്ടായിരുന്ന ശ്രീലങ്ക ആറ് വിക്കറ്റിന് വിജയിച്ച് കപ്പുയര്‍ത്തി.

2024 ലോകകപ്പുമായി ഇന്ത്യൻ ടീം. Photo: BCCI/x.com

ബാക്കി മൂന്ന് എഡിഷനുകളില്‍ ഇന്ത്യ കിരീടം ചൂടിയിരുന്നു. 2007ല്‍ പാകിസ്ഥാനെ തോല്‍പ്പിച്ചായിരുന്നു കിരീടം. 2024ല്‍ സൗത്ത് ആഫ്രിക്ക മുട്ടുകുത്തിയപ്പോള്‍ ഇപ്പോള്‍ കിവീസും നീലപ്പടയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു.

അതോടെ ഫൈനലില്‍ മികച്ച ട്രാക്ക് റെക്കോഡുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ടി – 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ ഫൈനലില്‍ കളിച്ചത് ഇംഗ്ലണ്ടും പാകിസ്ഥാനും ശ്രീലങ്കയുമാണ്. ഇവര്‍ മൂന്ന് തവണയാണ് ഫൈനലിന് യോഗ്യത നേടിയത്. ഇതില്‍ രണ്ട് ഫൈനലില്‍ ഇംഗ്ലണ്ട് കപ്പുയര്‍ത്തിയപ്പോള്‍ പാകിസ്ഥാനും ലങ്കന്‍ ടീമിനും ഒരിക്കല്‍ മാത്രമാണ് ജേതാക്കളായത്.

 

Content Highlight: India have won three out of four finals in T20 World Cup

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി