54 സെഞ്ച്വറിയില്‍ വെറും ഒമ്പത് തവണ; വിരാടിനെ 'കരയിച്ച' സെഞ്ച്വറികള്‍
Sports News
54 സെഞ്ച്വറിയില്‍ വെറും ഒമ്പത് തവണ; വിരാടിനെ 'കരയിച്ച' സെഞ്ച്വറികള്‍
ആദര്‍ശ് എം.കെ.
Monday, 19th January 2026, 2:09 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ സീരിസ് ഡിസൈഡര്‍ മത്സരത്തില്‍ വിജയം സ്വന്തമാക്കി സന്ദര്‍ശകര്‍ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് കിവികള്‍ വിജയിച്ചത്. ആദ്യ മത്സരം പരാജയപ്പെട്ട ശേഷമായിരുന്നു സന്ദര്‍ശകരുടെ തിരിച്ചുവരവ്.

ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ മത്സരത്തില്‍ 41 റണ്‍സിന്റെ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 337 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 296 റണ്‍സിന് പുറത്താവുകയായിരുന്നു.

ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്സിന്റെയും സെഞ്ച്വറികള്‍ക്ക് വിരാടിന്റെ സെഞ്ച്വറിയുടെയും നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവരുടെ അര്‍ധ സെഞ്ച്വറികളിലൂടെയും മറുപടി നല്‍കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ നിരയില്‍ മറ്റുള്ളവര്‍ പരാജയമായതോടെ ആതിഥേയര്‍ മത്സരവും ഒപ്പം പരമ്പരയും കൈവിടുകയായിരുന്നു.

ഏകദിനത്തിലെ 54-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഏറ്റവുമധികം ഒ.ഡി.ഐ സെഞ്ച്വറി നേടുന്ന താരമായും ചരിത്രമെഴുതിയിരുന്നു. 108 പന്തില്‍ 124 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്.

ഏകദിനത്തില്‍ വിരാട് സെഞ്ച്വറി നേടിയ മത്സരങ്ങളില്‍ ഒമ്പത് തവണയാണ് ഇന്ത്യയ്ക്ക് പരാജയപ്പെടേണ്ടി വന്നത്. അതില്‍ അഞ്ചെണ്ണവും ചെയ്‌സിങ്ങിലും.

വിരാട് സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യ പരാജയപ്പെട്ട മത്സരങ്ങള്‍

(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

107 (93) – ഇംഗ്ലണ്ട് – കാര്‍ഡിഫ് – 2011

123 (111) – ന്യൂസിലാന്‍ഡ് – നേപ്പിയര്‍ – 2014 **

117 (117) – ഓസ്‌ട്രേലിയ – മെല്‍ബണ്‍ – 2016

106 (92) – ഓസ്‌ട്രേലിയ – കാന്‍ബെറ – 2016 **

121 (125) – ന്യൂസിലാന്‍ഡ് – വാംഖഡെ – 2017

107 (119) – വെസ്റ്റ് ഇന്‍ഡീസ് – പൂനെ – 2018 **

123 (95) – ഓസ്‌ട്രേലിയ – റാഞ്ചി – 2019 **

102 (93) – സൗത്ത് ആഫ്രിക്ക – റായ്പൂര്‍ – 2025

124 (108) – ന്യൂസിലാന്‍ഡ് – ഇന്‍ഡോര്‍ – 2026 **

(** രണ്ടാം ഇന്നിങ്‌സ്)

 

ഇന്‍ഡോറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിന് തുടക്കം പാളിയിരുന്നു. ആദ്യ ഓവറില്‍ ഹെന്റി നിക്കോള്‍സിനെയും രണ്ടാം ഓവറില്‍ ഡെവോണ്‍ കോണ്‍വേയെയും കിവികള്‍ക്ക് നഷ്ടപ്പെട്ടു. അധികം വൈകാതെ വില്‍ യങ്ങും തിരിച്ചുനടന്നു.

നാലാം വിക്കറ്റില്‍ ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്സും ചേര്‍ന്ന് ഇട്ട സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മിച്ചല്‍ 131 പന്തില്‍ 137 റണ്‍സും ഫിലിപ്സ് 88 പന്തില്‍ 106 റണ്‍സും നേടി.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ സന്ദര്‍ശകര്‍ 337ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കും മികച്ച തുടക്കമല്ല ലഭിച്ചത്. രോഹിത് ശര്‍മ 13 പന്തില്‍ 11 റണ്‍സും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 18 പന്തില്‍ 23 റണ്‍സും നേടി പുറത്തായി.

മൂന്നാം നമ്പറിലിറങ്ങിയ വിരാട് സ്‌കോറിങ്ങിന് അടിത്തറയൊരുക്കാന്‍ ശ്രമിക്കുമ്പോഴും മറുവശത്ത് ശ്രേയസ് അയ്യരും കെ.എല്‍. രാഹുലും പാടെ നിരാശപ്പെടുത്തി.

ആറാം നമ്പറിലെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി അര്‍ധ സെഞ്ച്വറിയുമായി പിന്തുണ നല്‍കി. ജഡേജ വീണ്ടും പരാജയപ്പെട്ടപ്പോള്‍ ഹര്‍ഷിത് റാണയുടെ അര്‍ധ സെഞ്ച്വറി സ്‌കോറിങ്ങില്‍ നിര്‍ണായകമായി. എന്നാല്‍ ഒമ്പതാം വിക്കറ്റായി വിരാട് കോഹ്ലിയും മടങ്ങിയതോടെ ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു.

Content Highlight: India have lost nine times in ODIs in which Virat has scored a century.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.