സിംബാബ്‌വേയെ മലര്‍ത്തിയടിച്ച് മെന്‍ ഇന്‍ ബ്ലൂ; പോരാട്ട വീര്യവുമായി ബ്രയാന്‍ ബെന്നറ്റ്!
Cricket
സിംബാബ്‌വേയെ മലര്‍ത്തിയടിച്ച് മെന്‍ ഇന്‍ ബ്ലൂ; പോരാട്ട വീര്യവുമായി ബ്രയാന്‍ ബെന്നറ്റ്!
ശ്രീരാഗ് പാറക്കല്‍
Thursday, 26th February 2026, 10:56 pm

ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തിലെ രണ്ടാം മത്സരത്തില്‍ സിംബാബ്‌വേയെ തകര്‍ത്ത് ഇന്ത്യ. ചെന്നൈയിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടര്‍ന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് മെന്‍ ഇന്‍ ബ്ലൂ അടിച്ചെടുത്തത്. ടി-20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മാത്രമല്ല ലോകകപ്പില്‍ ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടോട്ടലും ഇതുതന്നെയാണ്.

മറുപടി ബാറ്റിങ്ങില്‍ സിംബാബ്‌വേ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടിയത്. സിംബാബ്‌വേക്ക് വേണ്ടി ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റാണ് വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത്. 59 പന്തില്‍ നിന്ന് ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 97 റണ്‍സ് നേടി പുറത്താകാതെയാണ് താരം ഇന്ത്യയ്‌ക്കെതിരെ വമ്പന്‍ പ്രകടനം നടത്തിയത്.

താരത്തിന് പുറമെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 21 പന്തില്‍ 31 റണ്‍സ് നേടി. മറ്റാര്‍ക്കും ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങ്ങാണ് മികച്ച ബൗളിങ് പ്രകടനം നടത്തിയത്. വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അതേസമയം മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് അഭിഷേക് ശര്‍മയും ഹര്‍ദിക് പാണ്ഡ്യയുമാണ്. 30 പന്തില്‍ നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 55 റണ്‍സ് നേടിയാണ് അഭിഷേക് മടങ്ങിയത്. 183.33 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. കഴിഞ്ഞ മത്സരങ്ങളില്‍ മോശം പ്രകടനം നടത്തിയ താരം മികച്ച തിരിച്ചുവരവാണ് നടത്തിയത്.

ശേഷം അഞ്ചാമനായി ഇറങ്ങിയ ഹര്‍ദിക് പാണ്ഡ്യ 23 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 50* റണ്‍സ് നേടി പുറത്താകാതെയാണ് പാണ്ഡ്യ വെടിക്കെട്ട് പ്രകടനം നടത്തിയത്. ഇന്നിങ്‌സിലെ അവസാന രണ്ട് പന്തിലും താരം സിക്‌സര്‍ നേടിയിരുന്നു.

പാണ്ഡ്യയ്ക്ക് പുറമെ തിലക് വര്‍മ 16 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 44 റണ്‍സ് നേടി പുറത്താകാതെ നിന്നു. പാണ്ഡ്യയുടെയും തിലകിന്റെയും ടെയും മികച്ച കൂട്ടുകെട്ടാണ് ഇന്ത്യയെ ഉയര്‍ന്ന സ്‌കോറിലെത്തിച്ചത്.

ഇരുവര്‍ക്കും പുറമെ ഇഷാന്‍ കിഷന്‍ 24 പന്തില്‍ 38ഉം ക്യാപ്റ്റന്‍ സൂര്യ 13 പന്തില്‍ 33ഉം നേടി. മാത്രമല്ല ഓപ്പണിങ് പൊസിഷനില്‍ തിരിച്ചെത്തിയ സഞ്ജു സാംസണ്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തി ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. മത്സരത്തില്‍ ആദ്യ ഓവറിനെത്തിയ റിച്ചാര്‍ഡ് എന്‍ഗരാവയുടെ രണ്ടാം പന്തില്‍ സിക്‌സര്‍ അടിച്ചാണ് സഞ്ജു വരവറിയിച്ചത്. രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 24 റണ്‍സുമായാണ് താരം മടങ്ങിയത്. 160 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

അതേസമയം സിംബാബ്‌വേക്ക് വേണ്ടി റിച്ചാര്‍ഡ് എന്‍ഗരാവ, ബ്ലസിങ് മുസാരബാനി, മപാസ, സിക്കന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Content Highlight: India Defeat Zimbabwe In Second match In Super 8 In T20 World Cup 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ