സച്ചിന്‍, മിതാലി, വിരാട്, മന്ഥാന! അന്താരാഷ്ട്ര ക്രിക്കറ്റ് ഇന്ത്യയുടെ കളിത്തട്ടകം, റണ്‍വേട്ടയില്‍ രാജവാഴ്ച
Sports News
സച്ചിന്‍, മിതാലി, വിരാട്, മന്ഥാന! അന്താരാഷ്ട്ര ക്രിക്കറ്റ് ഇന്ത്യയുടെ കളിത്തട്ടകം, റണ്‍വേട്ടയില്‍ രാജവാഴ്ച
ആദർശ് എം.കെ.
Sunday, 30th August 2026, 10:14 pm

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന വനിതാ താരങ്ങളുടെ പട്ടികയില്‍ ന്യൂസിലാന്‍ഡ് ഇതിഹാസം സൂസി ബേറ്റ്‌സിനെ മറികടന്ന് സ്മതി മന്ഥാന രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്.

വനിതാ ഏഷ്യാ കപ്പില്‍ തായ്‌ലാന്‍ഡിനെതിരായ മത്സരത്തിലാണ് മന്ഥാന രണ്ടാം സ്ഥാനത്തെത്തിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നാല് റണ്‍സ് കണ്ടെത്തിയതിന് പിന്നാലെയാണ് സൂസി ബേറ്റ്‌സിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട് മന്ഥാന രണ്ടാം സ്ഥാനത്തെത്തിയത്.

സ്മൃതി മന്ഥാന. Photo: BCCI Women/x.com

ഇതോടെ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു അപൂര്‍വതയ്ക്ക് കൂടിയാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു രാജ്യത്തെ താരങ്ങള്‍ തന്നെ പുരുഷ-വനിതാ വിഭാഗങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ കയ്യടക്കുന്നത് ഇതാദ്യമായാണ്. ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ ആധിപത്യം വ്യക്തമാക്കുന്ന സുപ്രധാന നിമിഷമാണിത്.

പുരുഷ താരങ്ങളില്‍ സച്ചിന്‍ ടെന്‍ഡുല്‍ഡക്കറും വിരാട് കോഹ്‌ലിയും യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോള്‍ മിതാലി രാജാണ് വനിതാ താരങ്ങളുടെ ലിസ്റ്റില്‍ ഒന്നമതുള്ളത്.

 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ പുരുഷ താരങ്ങള്‍

(താരം – രാജ്യം – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 34,357 റണ്‍സ്

വിരാട് കോഹ്‌ലി – ഇന്ത്യ – 28,359 റണ്‍സ്

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 28,016 റണ്‍സ്

സച്ചിനും വിരാടും

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ വനിതാ താരങ്ങള്‍

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

മിതാലി രാജ് – ഇന്ത്യ – 10,868 റണ്‍സ്

സ്മൃതി മന്ഥാന – ഇന്ത്യ – 10,756* റണ്‍സ്

സൂസി ബേറ്റ്‌സ് – ന്യൂസിലാന്‍ഡ് – 10,740 റണ്‍സ്

മിതാലി രാജ് | സ്മൃതി മന്ഥാന

 

വനിതാ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള തന്റ മുന്‍ഗാമി കൂടിയായ മിതാലി രാജിനേക്കാള്‍ വെറും 112 റണ്‍സ് മാത്രമാണ് നിലവില്‍ സ്മൃതി മന്ഥാനയ്ക്ക് കുറവുള്ളത്.

സമീപകാലത്തെ മികച്ച ഫോം തുടര്‍ന്നാല്‍ വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന ചരിത്ര റെക്കോര്‍ഡും അധികം വൈകാതെ സ്മൃതിയുടെ പേരില്‍ കുറിക്കപ്പെടും.

സ്മൃതി മന്ഥാന. Photo: BCCI Women/x.com

തായ്‌ലാന്‍ഡിനെതിരായ മത്സരത്തില്‍ പത്ത് പന്തില്‍ 19 റണ്‍സുമായി നില്‍ക്കവെ റണ്‍ ഔട്ടായിട്ടാണ് മന്ഥാന പുറത്തായത്. നാല് ഫോറുകള്‍ അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിങ്‌സ്.

അതേസമയം, തായ്‌ലാന്‍ഡിനെതിരെ 160 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ചാണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. സൂപ്പര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ യുവതാരം ഷെഫാലി വര്‍മയുടെ പ്രകടനമാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

36 പന്തില്‍ നിന്നും 64 റണ്‍സാണ് ഷെഫാലി അടിച്ചെടുത്തത്. എട്ട് ഫോറും മൂന്ന് സിക്‌സറും അടക്കം 177.748 എന്ന സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

22 റണ്‍സ് നേടിയ പ്രതീക റാവലാണ് ഇന്ത്യയുടെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

തായ്‌ലാന്‍ഡഡിനായി സുലീപോന്‍ ലവോമി മൂന്ന് വിക്കറ്റ് വീഴ്ത്തി. സുനിദ ചതുരോംഗ്രഥാന രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചാനിദ സുത്തിരുവാങ്ങും ക്യാപ്റ്റന്‍ തിപാച്ച പുത്തോവാങ്ങും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

 

Content Highlight: India currently has the Top 2 run-scorers in both Men’s & Women’s International Cricket

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.