ഇന്ത്യ ലോകകപ്പ് നേടിയ രണ്ട് തവണയും സംഭവിച്ചത്; ടോസ് ഭാഗ്യം കിവികള്‍ക്കെങ്കിലും സ്വന്തം ചരിത്രം ഇന്ത്യയ്ക്ക് തുണ
T20 world cup
ഇന്ത്യ ലോകകപ്പ് നേടിയ രണ്ട് തവണയും സംഭവിച്ചത്; ടോസ് ഭാഗ്യം കിവികള്‍ക്കെങ്കിലും സ്വന്തം ചരിത്രം ഇന്ത്യയ്ക്ക് തുണ
ആദർശ് എം.കെ.
Sunday, 8th March 2026, 7:06 pm

 

2026 ടി-20 ലോകകപ്പില്‍ ടോസ് ഭാഗ്യം ന്യൂസിലാന്‍ഡിന്. ടോസ് നേടിയ കിവീസ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ ടോസ് നേടുന്ന ടീമിനെയാണ് എല്ലായ്‌പ്പോഴും ഒടുവില്‍ ഭാഗ്യവും തുണച്ചിട്ടുള്ളത്. ഇതുവരെ നടന്ന ഒമ്പത് ലോകകപ്പ് ഫൈനലുകളില്‍ എട്ടിലും ടോസ് നേടിയ ടീം ആണ് വിജയിച്ചിട്ടുള്ളത്.

2009 ടി-20 ലോകകപ്പില്‍ മാത്രമാണ് ടോസ് നേടിയ ടീമിന് പരാജയം നേരിടേണ്ടി വന്നത്. അന്ന് ശ്രീലങ്കയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ തങ്ങളുടെ ആദ്യത്തെയും അവസാനത്തെയും ടി-20 ലോകകപ്പ് സ്വന്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സംഗയും സംഘവും നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സിലൊതുങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഷാഹിദ് അഫ്രിദിയുടെ അര്‍ധ സെഞ്ച്വറിയുടെ മികവില്‍ എട്ട് പന്തും എട്ട് വിക്കറ്റും ശേഷിക്കെ ജയം സ്വന്തമാക്കുകയായിരുന്നു.

ഇതിനൊപ്പം ഫൈനലുകളില്‍ ചെയ്‌സ് ചെയ്യുന്ന ടീമുകളാണ് കൂടുതലും വിജയിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ആകെ നടന്ന ഒമ്പതില്‍ ആറ് തവണയും ചെയ്‌സ് ചെയ്ത ടീമുകള്‍ കപ്പുയര്‍ത്തി.

എന്നാല്‍ ആദ്യം ബാറ്റ് ചെയ്താണ് ഇന്ത്യ രണ്ട് തവണ കിരീടം നേടിയത് എന്നതും ശ്രദ്ധേയമാണ്. 2007ല്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ആദ്യ കിരീടം നേടിയപ്പോഴും 2024ല്‍ സൗത്ത് ആഫ്രിക്കയെ തോല്‍പിച്ച് കിരീട നേട്ടം ആവര്‍ത്തിച്ചപ്പോഴും ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്തത്.

2007 ലോകകപ്പ് വിജയം

2012ല്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് കിരീടമണിഞ്ഞതാണ് ഇക്കൂട്ടത്തിലെ മൂന്നാം വിജയം.

ലോകകപ്പ് ചരിത്രത്തില്‍ ഇത് ഇന്ത്യയുടെ നാലാം ഫൈനലാണ്. ഇതോടെ ഏറ്റവുമധികം ടി-20 ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇന്ന് വിജയിച്ചാല്‍ ഏറ്റവുമധികം ലോകകപ്പ് നേടുന്ന ടീം, കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം, സ്വന്തം മണ്ണില്‍ കിരീടം നേടുന്ന ആദ്യ ടീം തുടങ്ങി എണ്ണമറ്റ റെക്കോഡുകളും ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെടും.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജ,സ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍),ജെയിംസ് നീഷം, മാറ്റ് ഹെന്‌റി, ലോക്കി ഫെര്‍ഗൂസണ്‍, ജേകബ് ഡഫി.

Content Highlight: IND vs NZ t20 World Cup Final: New Zealand won the toss and elect ball first

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.